ADVERTISEMENT

പത്തനംതിട്ട ∙ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ചില ഉറപ്പുകൾ ഉൾപ്പെടുത്തി വിപുലമായ പ്രകടന പത്രികയുമായാണ് കോൺഗ്രസ് മുന്നോട്ടുവന്നിരിക്കുന്നതെന്ന് ‌എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന വില കേരളത്തിലാണ്. നെല്ലിനു ന്യായവില ലഭിക്കുന്നില്ല, യുവജനങ്ങളിൽ മൂന്നിൽ ഒരാൾക്ക് കേരളത്തിൽ തൊഴിലില്ല. പാർട്ടിക്കാർക്ക് മാത്രമാണു കേരളത്തിൽ ജോലി കിട്ടുന്നത്. 21 ലക്ഷം മലയാളികൾ കേരളത്തിനു പുറത്തു ജോലി ചെയ്യുന്നുവെന്നാണു കണക്ക്. നാട്ടിൽ ജോലിയുണ്ടായിരുന്നെങ്കിൽ ഇവരാരും സ്വന്തം രാജ്യം വിട്ടുപോകില്ലായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരും നിശ്ശബ്ദരാണ്. റഷ്യയിലെ കൂലിപ്പട്ടാളത്തിൽ ചേരാൻ പോലും യുവാക്കൾ നിർബന്ധിതരാകുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണു കേരളത്തിലുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

കണ്ണാടി പോൽ...
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തി പ്രസംഗിച്ചശേഷം മടങ്ങുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതിബിംബം കാറിന്റെ ഗ്ലാസിൽ പ്രതിഫലിച്ചപ്പോൾ.  ചിത്രം: മനോരമ
കണ്ണാടി പോൽ... യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തി പ്രസംഗിച്ചശേഷം മടങ്ങുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതിബിംബം കാറിന്റെ ഗ്ലാസിൽ പ്രതിഫലിച്ചപ്പോൾ. ചിത്രം: മനോരമ

റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കും. മണിപ്പുരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കും. രാജ്യമെങ്ങും കാർഷിക വിളകൾക്കു മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കും. കേന്ദ്ര സർക്കാരിനു കീഴിലുള്ള 30 ലക്ഷം ഒഴിവുകൾ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഉടൻ നികത്തും. യുവജനങ്ങൾക്കായി തൊഴിൽപരിശീലന പദ്ധതി നടപ്പാക്കും. കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ഉറപ്പാക്കും. വിലക്കയറ്റത്തിന്റെ പ്രയാസം അനുഭവിക്കുന്നത് സ്ത്രീകളാണ്. അവരെ സഹായിക്കാനാണ് ഈ പദ്ധതി. രാജസ്ഥാനിൽ കോൺഗ്രസ് നടപ്പാക്കിയ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി രാജ്യമെമ്പാടും നടപ്പാക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ ഇളവുകൾ നൽകും. യുവജനങ്ങൾക്കായി 5000 കോടി രൂപയുടെ സ്റ്റാർട്ടപ് ഫണ്ട് രൂപീകരിക്കും. നാം ആദ്യം തിരഞ്ഞെടുക്കേണ്ടത് ഇന്ത്യയെയാണെന്നും അവർ പറഞ്ഞു. ജ്യോതി വിജയകുമാർ പ്രസംഗം പരിഭാഷപ്പെടുത്തി. 

ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകാൻ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിലെത്തിയ പ്രിയങ്കാ ഗാന്ധി പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്നു.
ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകാൻ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിലെത്തിയ പ്രിയങ്കാ ഗാന്ധി പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്നു.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷനായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി, പി.ജെ.കുര്യൻ, വർഗീസ് മാമ്മൻ, പഴകുളം മധു, രാഹുൽ മാങ്കൂട്ടത്തിൽ, പി.മോഹൻ രാജ്, കെ.ശിവദാസൻ നായർ, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, എൻ.ഷൈലാജ്, എ.സുരേഷ് കുമാർ, സജി കൊട്ടയ്ക്കാട്, ജോർജ് മാമ്മൻ കൊണ്ടൂർ, റജി തോമസ്, ഫിൽസൺ മാത്യൂസ്, തോമസ് കല്ലാടൻ, എ.അബ്ദുൽ ഹാരിസ്, ജോമോൻ ഐക്കര, പി.എ.സലീം, ജോൺസൺ വിളവിനാൽ, വെട്ടൂർ ജ്യോതിപ്രസാദ്, ജ്യോതിഷ് കുമാർ മലയാലപ്പുഴ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, റിങ്കു ചെറിയാൻ, എം.ജി.കണ്ണൻ, അനീഷ് വരിക്കണ്ണാമല, കെ.ജാസിംകുട്ടി, അലൻ ജിയോ മൈക്കിൾ, ഘടകകക്ഷി നേതാക്കളായ ജോസഫ് എം.പുതുശേരി, ഡി.കെ.ജോൺ, ഏബ്രഹാം കലമണ്ണിൽ, ജോൺ കെ.മാത്യു, കുഞ്ഞുകോശി പോൾ, കെ.ഇ.അബ്ദുറഹ്മാൻ, ടി.എം.ഹമീദ്, സനോജ് മേമന, കെ.എസ്.ശിവകുമാർ, മലയാലപ്പുഴ ശ്രികോമളൻ, തങ്കമ്മ രാജൻ, അസീസ് ബഡായി പ്രസംഗിച്ചു.

ചൂടിൽ സ്നേഹത്തണലുമായി പ്രിയങ്ക ഗാന്ധി ജില്ലയിൽ
പത്തനംതിട്ട ∙ ചൂടിൽ തോൽക്കാത്ത സ്നേഹത്തണലുമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ എത്തിയത്. ഒരുനോക്ക് കാണാൻ പൊരിയുന്ന വെയിലിൽ പൂങ്കാവ് മുതൽ ജില്ലാ സ്റ്റേഡിയംവരെ ചുട്ടുപൊള്ളുന്ന വെയിലിൽ റോഡിന്റെ വശങ്ങളിൽ കാത്തുനിന്നവർക്ക് അഭിവാദ്യം അർപ്പിച്ചാണ് കടന്നുവന്നത്. പൂങ്കാവ് ജംക്‌ഷൻ, വാഴമുട്ടം, താഴൂർ ക്ഷേത്രം ജംക്‌ഷൻ, വാഴമുട്ടം പടിഞ്ഞാറ്, കൊടുന്തറ, അഴൂർ എന്നിവിടങ്ങളിൽ റോഡിന്റെ ഇരുവശവും ജനങ്ങൾ കാത്തുനിന്നു. വാഴമുട്ടം ഗവ. എൽപി സ്കൂൾ ജംക്‌ഷനിൽ പൂക്കളുമായി സ്ത്രീകളും കുട്ടികളും നിൽക്കുന്നതു കണ്ട് വാഹനം നിർത്തി. പൂക്കൾ വാങ്ങി. കുട്ടികളോടും അമ്മമാരോടും പേരുകൾ ചോദിച്ചു. നന്ദി പറഞ്ഞാണ് വണ്ടിവിട്ടത്. താഴൂർകടവ് ക്ഷേത്രം കഴിഞ്ഞ് വാഴമുട്ടം പടിഞ്ഞാറ് എത്തിയപ്പോൾ റോഡിന്റെ വശങ്ങളിൽ ധാരാളം സ്ത്രീകളും കുട്ടികളും പൂക്കളുമായി നിൽക്കുന്നുണ്ടായിരുന്നു. അവിടെയും വണ്ടി നിർത്തി പൂക്കൾ സ്വീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com