മന്ത്രോച്ചാരണങ്ങളും സ്തുതികളുമായ് അതിരാത്രം: ആദ്യ 6 ദിവസം സോമയാഗം; യജ്ഞശാലകൾഒരുങ്ങി
Mail This Article
കോന്നി∙ കൊമ്പങ്കുളം വിഷ്ണു സോമയാജിയാണ് ഇളകൊള്ളൂർ അതിരാത്രത്തിന്റെ യജമാനൻ. യാഗാവസാനം വരെ യജമാനനും പത്നി ഉഷ പത്തനാടിയുംപ്രധാന ആചാര്യനും യാഗശാലയിൽ തന്നെ തുടർന്ന് എല്ലാ ക്രിയകളിലും പങ്കെടുക്കും. വൈദികരും(ഋത്വിക്കുകൾ) പരികർമികളായ വൈദികരും ചേർന്ന് ഇളകൊള്ളൂർ അതിരാത്രത്തിൽ 41 വൈദികരാണ് യാഗക്രിയകൾ ചെയ്യുക.
ഒട്ടേറെ കർമങ്ങളും ഉപകർമങ്ങളും ചടങ്ങുകളും മന്ത്രോച്ചാരണങ്ങളും സ്തുതികളും കൊണ്ട് നിറഞ്ഞതാണ് അതിരാത്രം. അതിരാത്രത്തിന്റെ ആദ്യത്തെ 6 ദിവസം സോമയാഗമാകും നടക്കുക. തുടർന്നു രാത്രിയിലുൾപ്പെടെ തടസ്സമില്ലാതെ യാഗം നടക്കും. സാധാരണ യാഗങ്ങൾ 6 ദിവസം കൊണ്ട് പൂർത്തിയാകുമെങ്കിലും അതിരാത്രം 12 ദിവസം വരെ നീളും.
4 സ്തുതി ശാസ്ത്രങ്ങൾ(വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യും. 1000 ഋക്കുകൾ വരുമിത്. സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കും. പറവകളുടെ ശബ്ദം കേൾക്കെ ഇവ ഉച്ചരിക്കുന്നു. സൂര്യൻ ഉദിച്ചു കഴിഞ്ഞേ അവസാനത്തെ ശ്രുതി ജപിക്കുകയുള്ളുവെന്ന് വൈദികർ പറയുന്നു.
യജ്ഞശാലകൾഒരുങ്ങി
അതിരാത്രത്തിനായുള്ള യജ്ഞ മണ്ഡപങ്ങളുടെ പണി മൂന്നു ദിവസം മുൻപേ പൂർത്തിയായിരുന്നു. ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിന്റെ പുറംമതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞ മണ്ഡപങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽനിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് നിർമാണം. യാഗ വ്യവസ്ഥയനുസരിച്ചു 3 മണ്ഡപങ്ങളാണ് ഇത്തരത്തിലുള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകളും വലുപ്പ വ്യത്യാസമുള്ളവയുമാണ്. ഒന്ന് പരന്നതും വളരെ ഉയരത്തിൽ നിർമിച്ചതുമാണ്.
യാഗത്തിന് വേണ്ട പാത്രങ്ങൾ മരം കൊണ്ടും മണ്ണ് കൊണ്ടും നിർമിച്ചിട്ടുള്ളതാണ്. അതിരാത്ര ഹോമകുണ്ഡങ്ങളിലേക്കുള്ള അഗ്നി അരണി കടഞ്ഞാണ് നിർമിക്കുന്നത്. ആൽ വൃക്ഷത്തിന്റെ കൊമ്പുകൊണ്ടാണ് അരണികൾ നിർമിക്കുന്നത്. യജമാനനും ഋത്വിക്കുകൾക്കും വേണ്ട പാൽ ആഹാരം എന്നിവ യജ്ഞ ശാലയിൽ തന്നെയാണ് നിർമിക്കുക. ഇതിനുള്ള യാഗ പശുക്കളും മറ്റും യജ്ഞശാലയിൽ ഉണ്ട്. യാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്.