യാഗവിളക്ക് തെളിഞ്ഞു; ഇളകൊള്ളൂർ അതിരാത്രത്തിന് തുടക്കം
Mail This Article
കോന്നി ∙ ഇളകൊള്ളൂർ മഹാദേവർ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഇളകൊള്ളൂർ അതിരാത്രത്തിന് തുടക്കംകുറിച്ച് യാഗവിളക്ക് തെളിഞ്ഞു. വൈകിട്ട് 6ന് ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ യാഗ വൈദികർ ഒരുമിച്ചാണ് യാഗവിളക്കിലേക്ക് ദീപം പകർന്നത്. ശുഭസൂചകമായി മഴയുടെ അകമ്പടിയുമുണ്ടായിരുന്നു. 11 ദിവസം യാഗം നീണ്ടുനിൽക്കും. 41 വൈദികർ പങ്കെടുക്കുന്ന യാഗം മധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായി കരുതപ്പെടുന്നു. ഒട്ടേറെ വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണാനായി എത്തിച്ചേർന്നത്. തുടർന്ന് യോഗവേദിയിൽ സാംസ്കാരിക സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപർ എൻ.ആർ.മധു യാഗങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ.ജി.ഉണ്ണിക്കൃഷ്ണൻ ഇടപ്പാവൂർ അധ്യക്ഷത വഹിച്ചു.
സർവ ശുദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടർന്ന് സമ്പൂർണ അതിരാത്ര യാഗത്തിലേക്കു കടക്കും. മേയ് 1നു 3ന് പൂർണാഹുതി നടക്കും. ഡോ. ഗണേഷ് ജോഗ്‌ലേക്കർ ആണ് അതിരാത്രത്തിൽ പ്രധാന ആചാര്യ പദവി വഹിക്കുന്നത്.
പി.ആർ.മുരളീധരൻ നായർ ജനറൽ കൺവീനറും വിഷ്ണു മോഹൻ ചെയർമാനുമായുള്ള സംഹിത ഫൗണ്ടേഷൻ ആണ് സംഘാടകർ. രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റി, കെ.സി.പ്രദീപ് കുമാർ, ആർ.അനിൽ രാജ്, അഭിലാഷ് അയോധ്യ, ബബിലു ശങ്കർ, വി.പി.അഭിജിത്, പി.വി.ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവർ നേതൃത്വം നൽകുന്നു.