ADVERTISEMENT

ദീർഘയാത്ര പോലെയാണു സിവിൽ സർവീസ് തയാറെടുപ്പെന്നും ജയപരാജയങ്ങളിൽ തളരരുതെന്നും കഠിനാധ്വാനം വേണമെന്നും സിവിൽ സർവീസ് പരീക്ഷയിൽ 59ാം റാങ്ക് നേടിയ ബെൻജോ പി.ജോസ് പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ‘സ്റ്റെപ് ടു സക്സസ്’ പരിപാടിയിൽ പങ്കെടുത്ത് കോളജ് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൃത്യമായുള്ള പത്രവായനയും ചിട്ടയായ പരിശീലനക്രമവും സഹായിച്ചു. മാനസീക– ശാരീരിക ഒരുക്കങ്ങളും ഈ കാലയളവിൽ ജീവിതത്തിന്റെ ഭാഗമായെന്ന് ബെൻജോ പറയുന്നു.

കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റോയ്സ് മല്ലശ്ശേരി മോഡറേറ്ററായി. മലയാള മനോരമ പത്തനംതിട്ട കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അധ്യക്ഷത വഹിച്ചു. മുസല്യാർ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.ഐ.ഷെരീഫ് മുഹമ്മദ് പ്രസംഗിച്ചു. ജില്ലയിലെ വിവിധ കോളജുകളിൽനിന്നുള്ള 20 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.

കോളജിലെ ഉഴപ്പൻ
കോളജിൽ പഠിക്കുന്ന കാലത്ത് വലിയ ഉഴപ്പനായിരുന്നു. എന്നാലും തന്റെ കഴിവിൽ വലിയ അഹങ്കാരം ഉണ്ടായിരുന്നു. പ്രിലിമിനറി പരീക്ഷയിൽ രണ്ട് തവണ പരാജയപ്പെട്ടപ്പോഴാണു വെറുതെ അഹങ്കരിച്ചിട്ടു കാര്യമില്ലെന്നും കുറേക്കൂടി വിനീതനാകണമെന്നും പഠിച്ചത്. 2 തവണ തോറ്റപ്പോൾ പ്രതീക്ഷ കുറഞ്ഞു. എന്നാൽ ആത്മവിശ്വാസം പൂർണമായും നഷടപ്പെട്ടില്ല. എങ്ങനെയും സിവിൽ സർവീസ് നേടുമെന്ന ദൃഢനിശ്ചയം മനസ്സിൽ വളർന്നു. അതിനായി കഠിനാധ്വാനം നടത്തി. എല്ലാവർക്കും വേണ്ടത് കഠിനാധ്വാനമാണ്.

വിജയം കണ്ടെത്തിയവരിൽ കൂടുതൽ പേർ പറയുന്ന പുസ്തകങ്ങൾ തന്നെ തിരഞ്ഞെടുത്ത് പഠിക്കണം. പഠനത്തിനായി ശാരീരികവും മാനസികവുമായി തയാറെടുപ്പിനായി രാവിലെ ജിംനേഷ്യത്തിൽ പോകുമായിരുന്നു. അതിനാൽ ശരിയായ ഉറക്കം കിട്ടി. പഠിക്കുമ്പോൾ ഉറക്കം വരില്ലായിരുന്നു മനസ്സിരുത്തി പഠിക്കാൻ ഇത് സഹായകമായി. ചോദ്യങ്ങൾ എല്ലാ മേഖലയിൽ നിന്നും വരും. അതിനാൽ എല്ലാ  വിഷയങ്ങളും അറിഞ്ഞിരിക്കണം.

അഭിമുഖത്തിൽ  പ്രധാനമായും മൂന്നു തരത്തിലുള്ള ചോദ്യങ്ങളാണ് വരുന്നത്. അതിൽ ഒന്ന് നമ്മൾ പൂരിപ്പിച്ചു കൊടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനമാക്കിയുള്ളവയാണ്. സമകാലിക വിഷയങ്ങൾക്ക് മറുപടി നൽകാൻ വിശാലമായ പത്രവായന വേണം.

പുസ്തകങ്ങളും സ്കോളർഷിപ്പുകളും പ്രയോജനപ്പെടുത്തണം
സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയുന്നതാണോ സിവിൽ സർവീസ് പഠനമെന്നു ചോദിച്ചാൽ അല്ലെന്നു പറയാൻ കഴിയില്ല. കുറഞ്ഞത് ഒന്നര ലക്ഷം രൂപ വേണം. തന്റെ മാതാപിതാക്കൾക്ക് ജോലി ഉള്ളതിനാൽ പണത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞില്ല. പഠിക്കാനുള്ള ബുക്കുകൾ ഓൺലൈനിൽ കിട്ടും. പഠിക്കാൻ സ്കോളർഷിപ് കിട്ടുന്ന സ്ഥാപനങ്ങൾ ഉണ്ട്. അത് പ്രയോജനപ്പെടുത്തണം. മുഴുവൻ സമയവും ഇതിനുവേണ്ടി മാത്രം ചെലവഴിക്കാതെ മറ്റു പഠനത്തിലോ ജോലിയിലോ ശ്രദ്ധിക്കുന്നതുകൊണ്ട് കുഴപ്പമില്ല. മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കാനും തയാറാകണം. തീരുമാനങ്ങൾ എടുക്കുമ്പോൾ രാജ്യ താൽപര്യവും ഭരണഘടനയും മാനുഷിക പരിഗണനയും നൽകണം.

ജീവിതത്തിൽ  ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് ആരെന്ന ചോദ്യത്തിന് അമ്മ എന്നായിരുന്നു മറുപടി. പരാജയങ്ങൾ ഉണ്ടായപ്പോൾ അമ്മ നൽകിയ പിന്തുണ ആത്മധൈര്യം വർധിപ്പിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ കളിപ്പാവയാകുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ മന്ത്രിമാർ പറയുന്നതിന് അനുസരിച്ച് തീരുമാനങ്ങൾ എടുത്താൽ ഉണ്ടാകുന്ന ദോഷങ്ങളും നിയമപരമായ തടസ്സങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കി തെറ്റ് തിരുത്താൻ നോക്കുമെന്നായിരുന്നു മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com