വഴിയെന്നു കാണരുത്, കുഴിയാണു മുന്നിൽ: മേൽമൂടിയില്ലാത്ത ഓട ഭീഷണി
Mail This Article
ചുങ്കപ്പാറ ∙ മേൽമൂടിയില്ലാത്ത ഓട അപകടഭീഷണിയാകുന്നു. കോട്ടാങ്ങൽ - ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ സെന്റ് ജോർജ് ഹൈസ്കൂൾ കവാടത്തിനടുത്ത് സഹകരണബാങ്കിന് സമീപത്താണ് ഓടയ്ക്ക് മേൽമൂടിയില്ലാത്തത്. ഇവിടെ 4 മീറ്റർ നീളത്തിലാണ് ഓടയുടെ മുകളിൽ സ്ലാബില്ലാത്തത്. വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനടയാത്രികരാണ് ഇതുവഴി കടന്നുപോകുന്നത്, ദിവസവും അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴിമാറുന്നത്.
കഴിഞ്ഞദിവസം രാത്രി പാതയോരം ചേർന്ന് നിർത്തിയ ശേഷം ഇറങ്ങിയ ഇരുചക്രവാഹനയാത്രക്കാരൻ ഇവിടെ കെണിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഗ്രാമീണ ബാങ്കിന്റെ എടിഎമ്മിനു സമീപവും ഓടയുടെ ആഴം കുറവെങ്കിലും ഇതേ സ്ഥിതി തുടരുകയാണ്. നാളുകൾ ഏറെയായി അപകട സാധ്യത നിലനിന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപവും ഉയരുന്നു. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.