നഗരസഭ കൗൺസിലറെ എസ്ഐ സ്റ്റേഷനുള്ളിൽ തല്ലിച്ചതച്ചതായി പരാതി; സ്റ്റേഷനു മുന്നിൽ പ്രതിഷേധം
Mail This Article
ആറ്റിങ്ങൽ∙ പിടികൂടിയ വാഹനം ജാമ്യത്തിൽ ഇറക്കുന്നതിന് സ്റ്റേഷനിലെത്തിയ നഗരസഭ കൗൺസിലറെ ആറ്റിങ്ങൽ സ്റ്റേഷനിലെ ജൂനിയർ എസ്ഐ തല്ലിച്ചതച്ചതായി പരാതി. മേലുദ്യോഗസ്ഥരടക്കം നോക്കി നിൽക്കെ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം . പാർവ്വതീപുരം വാർഡ് കൗൺസിലർ നിധിനാണ് (25) മർദനമേറ്റത്. കൗൺസിലറുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇരുന്നൂറോളം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി ഹരിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി . കൗൺസിലറെ മർദിച്ച ജൂനിയർ എസ് ഐ ജ്യോതിഷിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, , നഗരസഭ അധ്യക്ഷ എസ് കുമാരി , മുൻ ചെയർമാൻ എം പ്രദീപ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാമു. എം മുരളി, ദേവരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.