വന്ധ്യംകരണ കേന്ദ്രത്തിൽ നായ്ക്കളെ കൊന്നു കുഴിച്ചു മൂടിയെന്ന് പരാതി; പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
Mail This Article
കോവളം∙ വന്ധ്യംകരണ കേന്ദ്രത്തിൽ തെരുവു നായ്ക്കളെ വിഷം നൽകി കൊന്നു കുഴിച്ചു മൂടി എന്ന മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കോടതി ഇടപെട്ടതിനെ തുടർന്നാണ് വണ്ടിത്തടം മൃഗാശുപത്രിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന നഗരസഭയുടെ വന്ധ്യംകരണ കേന്ദ്ര വളപ്പിൽ നിന്ന് 10 നായ്ക്കളുടെ ജഡം തുടർ പരിശോധനയ്ക്കായി പുറത്തെടുത്തത്. മൃഗസ്‌നേഹി കൂട്ടായ്മ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച പരാതിയിൽ തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകണം എന്ന നിർദേശാനുസരണമാണ് നടപടികൾ .
ലാൻഡ് അക്വിസിഷൻ സ്‌പെഷൽ തഹസിൽദാർ കെ. രമേശ്കുമാർ, കോവളം ഇൻസ്‌പെക്ടർ ജി.പ്രൈജു എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പരിശോധനയ്ക്ക് തലസ്ഥാനത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലേക്കും പാലോടുളള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ്(സിയാദ്) സെന്ററിലേക്കും അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
നായ്ക്കൾക്ക് മതിയായ ഭക്ഷണമോ,സംരക്ഷണമോ നൽകിയിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ഇവയെ സൗകര്യമില്ലാത്ത കൂട്ടിലടക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ നിശ്ചിത ദിവസത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല. നായ്ക്കൾ ചത്തത് വിഷാംശം മൂലമാണെന്നു പരിശോധനയിൽ തെളിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്ന് കോവളം ഇൻസ്‌പെക്ടർ ജി.പ്രൈജു അറിയിച്ചു.മൃഗസ്‌നേഹി കൂട്ടായ്മയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.