ADVERTISEMENT

കല്ലമ്പലം ∙ വേനൽ കടുത്തതോടെ  നാവായിക്കുളം മേഖലയിൽ  ശുദ്ധ ജല ക്ഷാമം രൂക്ഷം. നീരുറവകൾ,കിണറുകൾ എന്നിവയിലെ വെള്ളത്തിന്റെ അളവ് താഴ്ന്നു. പഞ്ചായത്തുകൾ സർക്കാർ ഫണ്ട് ഉപയോഗിച്ചും സ്വന്തം നിലയ്ക്കും ഒട്ടേറെ ചെറുകിട പദ്ധതി കൊണ്ടുവന്നെങ്കിലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഇവയെല്ലാം കാഴ്ചവസ്തുവായി അവശേഷിക്കുകയാണ്. 22 വാർഡുകൾ ഉളള പഞ്ചായത്തിൽ എസ്‌സി  കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ 12 മിനി കുഴൽക്കിണർ പദ്ധതികൾ ഉണ്ട്. മറ്റ് പദ്ധതികൾ വേറെയും. എന്നാൽ വേനൽ വരുമ്പോഴാണ് പ്രശ്നം രൂക്ഷം ആകുന്നത്.

ശുദ്ധജല  ലഭ്യത കുറവായതിനാൽ വെള്ളത്തിനായി ആളുകൾ പരക്കം പായുന്ന സ്ഥിതിയാണ്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗങ്ങൾ ആയ  മേനപ്പാറ, കടമ്പാട്ടുകോണം, ചാവർ കോട്,ചിറ്റായി കോട്, താഴെ വെട്ടിയറ,പറകുന്ന്, അമ്മാംകോണം, ഡീസന്റ്മുക്ക്,കോട്ടറ കോണം, കരവായികോണം തുടങ്ങിയ സ്ഥലങ്ങളിലാണ്  ജലക്ഷാമം രൂക്ഷമായ  പ്രദേശങ്ങൾ. ജലജീവൻ പദ്ധതി പ്രകാരം ആറായിരത്തിലധികം പുതിയ കണക്‌ഷൻ നൽകിയതായാണ് കണക്ക്. പഞ്ചായത്തിൽ പ്രധാനമായും 4 തോടുകളും ഇരുപതിലധികം കുളങ്ങളും ഉണ്ട്. താലൂക്കിൽ ഏറ്റവും കൂടുതൽ കുളങ്ങൾ ഉള്ള പഞ്ചായത്തും നാവായിക്കുളം ആണ്. 

തട്ടുപാലം, മങ്ങാട്ടുവാതുക്കൽ, വെട്ടിയറ, കടമ്പാട്ടുകോണം തോടുകളിൽ മഴ സമയത്ത് ധാരാളം വെള്ളം ഒഴുകുന്നുണ്ട്. ഇവ മുത്താന തോടുമായി ചേർന്ന് ഒന്നായി അയിരൂർ പുഴ ആയി ഒഴുകുന്നു. തോടുകളുടെ കരകളിൽ കമുകിൻ തൈകൾ, മുളകൾ എന്നിവ നട്ടുപിടിപ്പിച്ചും തടയണ നിർമിച്ചും ജലം കെട്ടി നിർത്തിയാൽ നാവായിക്കുളത്തെ ജലക്ഷാമത്തിന്  പരിഹാരം കാണാൻ കഴിയും. മാത്രമല്ല കുണ്ടുമൺകാവ് ഏലാ വഴി കടന്നുപോകുന്ന തോട്ടിൽ തടയണ നിർമിച്ചിട്ടുണ്ട്. അവിടെ ഒരു ചെക്ക് ഡാം നിർമിച്ചാൽ വേനൽക്കാലത്ത് സുലഭമായി പ്രദേശവാസികൾക്ക് വെള്ളം ലഭിക്കും എന്ന നിർദേശവും വന്നിട്ടുണ്ട്. മരുതിക്കുന്നിലെ എരപ്പിൻ ചാലിലും കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ സാധ്യതയുള്ള ഇടമാണ്. 

മാർച്ച് മാസത്തോടെ സാധാരണ ജലദൗർലഭ്യം നേരിടുന്നു എങ്കിലും ഉയർന്ന പ്രദേശങ്ങളിൽ നേരത്തെ തന്നെ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇടയ്ക്ക് ലഭിച്ച വേനൽ മഴയിലെ വെള്ളം ഒഴുകി നഷ്ടമായതല്ലാതെ തടഞ്ഞു നിർത്താനായില്ല. തടയണകൾ നിർമിക്കാനുള്ള പദ്ധതികൾ പലപ്പോഴും ആവിഷ്കരിച്ചു എങ്കിലും നടപ്പായില്ല. നീരുറവകൾ സംരക്ഷിക്കാത്തും   വയലുകൾ തരിശ് ആയതും ജല ക്ഷാമം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. നാവായിക്കുളത്തെ ശുദ്ധജല ക്ഷാമത്തിന്  പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ആനാംപൊയ്ക രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട പരാതി വാട്ടർ അതോറിറ്റിക്ക് നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com