സ്ത്രീകൾക്ക് വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് തലസ്ഥാനത്ത് തട്ടിപ്പ്
Mail This Article
തിരുവനന്തപുരം∙ സ്ത്രീകൾക്കു സബ്സിഡിയോടെ സ്വയംതൊഴിൽ വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചു തലസ്ഥാനത്ത് തട്ടിപ്പ്. സ്ത്രീകളുടെ പേരിൽ പൊതു മേഖലാ ബാങ്കിൽ നിന്നു ലോണുകൾ തരപ്പെടുത്തി 10 ലക്ഷം രൂപയോളം തട്ടിയെന്നു പരാതി.
വലിയ തുറയിലെ കീർത്തന, നന്ദനം എന്നീ ഗ്രൂപ്പുകളിലെ അംഗങ്ങളായ സ്ത്രീകളാണ് കമ്മിഷണർക്കു പരാതി നൽകിയത്. 5 പേർ വീതമുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടവ് മുടങ്ങിയെന്നു കാണിച്ച് ബാങ്ക് അധികൃതർ വിവിരം അറിയിച്ചപ്പോഴാണ് പലരും ലോൺ പാസായ കാര്യം അറിയുന്നത്. നേരത്തെ ഒപ്പിട്ടുവാങ്ങിയ മുദ്രപേപ്പറിൽ സമ്മതപത്രം എഴുതി ചേർത്ത് വായ്പ തുക മറ്റാരുടെയോ അക്കൗണ്ടിലേക്കു കൈമാറിയെന്നാണു ആരോപണം.
വലിയതുറ സ്വദേശി സുമ പറഞ്ഞത്: സ്വയം തൊഴിലിനു വ്യക്തിഗത വായ്പ കിട്ടാൻ പദ്ധതിയുണ്ടെന്നു പറഞ്ഞ് ചെറിയതുറ, തിരുവല്ലം സ്വദേശികളായ സ്ത്രീകളാണ് സമീപിച്ചത്. 75000 രൂപ വായ്പയായി കിട്ടുമെന്നും 25000 രൂപ തിരിച്ചടയ്ക്കേണ്ടതില്ലെന്നും വാഗ്ദാനം ചെയ്തു. ബാങ്കിലെ ജീവനക്കാർ നേരിട്ട് എത്തി ലോണിനെ കുറിച്ചു വിശദീകരിക്കുകയും ചെയ്തു. അവർ പറഞ്ഞതനുസരിച്ച് രേഖകൾ നൽകുകയും പേപ്പറിൽ ഒപ്പിട്ടു നൽകുകയും ചെയ്തു.
ജൂൺ 10ന് ലോൺ ലഭിക്കുമെന്നായിരുന്നു ബാങ്കിൽ നിന്നു പറഞ്ഞത്. മൂന്നു മാസം കഴിഞ്ഞ് ഇതേ ബാങ്കിന്റെ മറ്റൊരു ശാഖയിൽ നിന്നു സേവിങിസ് അക്കൗണ്ടിലുള്ള പണം എടുക്കാൻ എത്തിയപ്പോൾ അക്കൗണ്ട് ബ്ലോക്ക് ആയതിനാൽ പണം എടുക്കാനാകില്ലെന്നു ബാങ്ക് ജീവനക്കാർ പറഞ്ഞു.
ഇതിന്റെ കാരണം അന്വേഷിച്ച പ്പോഴാണ് മൂന്നു മാസം മുൻപ് വായ്പ അനുവദിച്ച കാര്യം അറിയുന്നത്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. പിറ്റേന്ന് ഇൗഞ്ചയ്ക്കലിലുള്ള ശാഖയിൽ എത്തി വായ്പ കിട്ടിയിട്ടില്ലെന്ന് അറിയിക്കുകയും പരിശോധ നയിൽ പൂവച്ചലിലുള്ള ഫുഡ് ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നു വ്യക്തമാകുകയു മായിരുന്നു.
സ്ത്രീകളിൽ നിന്നു ഒപ്പിട്ട് വാങ്ങിയ പേപ്പറിൽ ഇൗ കമ്പനിക്ക് പണം കൈമാറാൻ സമ്മതമാണെന്ന് എഴുതി ചേർത്തു കബളിപ്പിച്ചതാണെ ന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. വായ്പ കിട്ടിയാലും ഇല്ലെങ്കിലും ലോൺ എടുത്ത പണം പലിശ സഹിതം അടച്ചു തീർക്കണമെന്നാണ് ബാങ്ക് അധികൃതരുടെ ഭീഷണിയെന്നും ഇവർ പറഞ്ഞു.