ആൺ സുഹൃത്തിനൊപ്പം പോയ യുവതി കൊല്ലപ്പെട്ട നിലയിൽ
Mail This Article
വിതുര ∙ ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൃതദേഹം വനാതിർത്തിയിലെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില(22)യാണ് മരിച്ചത്. പാലോട് ഞാറനീലി ഊറാൻമൂടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു മൃതദേഹം. സംഭവത്തിൽ സുനിലയുടെ സുഹൃത്ത് അച്ചു(24)വിനെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാരിക്കൊപ്പം തിങ്കളാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ സുനില വൈകിട്ടോടെ മടങ്ങി വരാതിരുന്നതിനെ തുടർന്ന് ഭർത്താവ് വിതുര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അച്ചു നെടുമങ്ങാട് പനയമുട്ടത്ത് നിന്ന് പാലോട് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തെ കുറിച്ച് അച്ചു പൊലീസിനോട് പറഞ്ഞത്. സുനിലയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അച്ചു നൽകിയ മൊഴിയിൽ പറയുന്നു. രാത്രിയോടെ പാലോട് പൊലീസ് അച്ചുവിനെ വിതുര പൊലീസിനു കൈമാറി. പാലോട് ഞാറനീലി കുറുപ്പിൻകാലയാണു സുനിലയുടെ സ്വദേശം. വിവാഹം 4 വർഷം മുൻപായിരുന്നു. 3 വയസ്സുള്ള മകനുമുണ്ട്.