ADVERTISEMENT

വിതുര ∙ പൊന്മുടി സംസ്ഥാന ഹൈവേയുടെ പുനർനിർമാണം സംബന്ധിച്ചു കരാർ കമ്പനിക്കു പൊതുമരാമത്ത് വകുപ്പ് നൽകിയ വിലയിരുത്തൽ കാലാവധി തീരാൻ ഒരാഴ്ച കൂടി. മൂന്നു മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കമ്പനിയുടെ കരാർ നീക്കാൻ തീരുമാനം വന്നതിനെ തുടർന്നു കഴിഞ്ഞ മാസം 17നു കമ്പനി പണി പുനരാരംഭിച്ചിരുന്നു. പിന്നാലെ സ്ഥലം എംഎൽഎ ജി.സ്റ്റീഫൻ പൊന്മുടി ഹൈവേ പുനർനിർമാണ പുരോഗതി സംബന്ധിച്ച ആശങ്ക നിയമസഭയിൽ സബ്മിഷനിലൂടെ അവതരിപ്പിച്ചിരുന്നു. കമ്പനി കരാർ പുനരാരംഭിച്ച് ഒരു മാസത്തെ മികവ് വിലയിരുത്തി കമ്പനിയുടെ ഭാവി തീരുമാനിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അന്നു പ്രതികരിച്ചു. കാലാവധി ഈ മാസം 17നു തീരും. 

കഴിഞ്ഞ മാസം 11 നു പിഡബ്ല്യൂഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണു പണി സുഗമമായി മുന്നോട്ടു പോകാത്ത പക്ഷം കമ്പനിയെ നീക്കാൻ തീരുമാനിച്ചത്. റോഡ് വെട്ടിപ്പൊളിച്ചും ഓടയ്ക്കായി കുഴികൾ എടുത്തും മണ്ണിടിച്ചും മെറ്റൽ നിരത്തിയും പണി നടക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ പണി നിർത്തിയതോടെ ഗതാഗതം ദുസ്സഹമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തു. ഇതോടെയാണ് കമ്പനിയെ നീക്കുന്ന തരത്തിലുള്ള നടപടികളിലേക്കു നീങ്ങാൻ അധികൃതർ നിർബന്ധിതരായത്. ഇതു അന്ത്യശാസനമായി കണ്ടാണ് കരാർ കമ്പനി അടിയന്തരമായി പണി പുനരാരംഭിച്ചത്.

മൂന്നാഴ്ചയിൽ അധികമായി നടക്കുന്ന പണി പ്രദേശവാസികളെ സംബന്ധിച്ചു ശുഭ സൂചനയാണ്. കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ചു അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇതിനു പരിഹാരം കണ്ടോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ ഇരുത്തലമൂല മുതൽ പുളിമൂട് ജംക്‌ഷൻ വരെയുള്ള ഭാഗത്തെ പണിയാണ് പുരോഗമിക്കുന്നത്. മന്നൂർക്കോണം ഭാഗത്തും പണി നടക്കുന്നുണ്ട്. 167 കോടി രൂപയുടെ പദ്ധതിയുടെ നിർമാണോദ്ഘാടനം 2022 ജനുവരിയിലാണു നടത്തിയത്. രണ്ട് വർഷത്തിലേറെ ആയെങ്കിലും പദ്ധതിയുടെ പകുതിയോളം മാത്രമേ നാളിതു വരെ പൂർത്തീകരിച്ചിട്ടുള്ളൂ. ഇക്കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി അവകാശപ്പെട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com