ADVERTISEMENT

തിരുവനന്തപുരം ∙ നിറഞ്ഞു തൂവുന്ന പൊങ്കാലക്കലങ്ങളിൽ ആറ്റുകാൽ ദേവിയുടെ അനുഗ്രഹ തീർഥം ചൊരിയാൻ ഇനി 3 ദിവസത്തെ കാത്തിരിപ്പു മാത്രം. 25 ന് രാവിലെ 10.30 ന് അടുപ്പു വെട്ട്. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിവസമാണ് പൊങ്കാല. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാർ പാടിക്കഴിയുമ്പോൾ ശ്രീകോവിലിൽ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരും. അതേ ദീപം സഹ മേൽശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നത് സഹ മേൽ ശാന്തിയാണ്. ഈ സമയം മുഴങ്ങുന്ന ചെണ്ട മേളം ഭക്തരുടെ അടുപ്പുകളിലേക്ക് അഗ്നി പകരാനുള്ള വിളംബരമാകും. 

"അമ്മേ നാരായണ ദേവീ നാരായണ" മന്ത്രോച്ചാരണങ്ങളുമായി വായ്ക്കുരവകളുടെ അകമ്പടിയിൽ സ്വയം തയാറാക്കിയ അടുപ്പുകളിലേക്ക് തീ പകരുന്നതോടെ പൊങ്കാല സമർപ്പണത്തിന് സമാരംഭമാകും.മധുര നഗരത്തെ ചുട്ടെരിച്ച കണ്ണകിയുടെ ക്രോധം ശമിപ്പിക്കാനായി സ്ത്രീകൾ പൊങ്കാല സമർപ്പിച്ചെന്നും മഹിഷാസുര വധം കഴി​ഞ്ഞ് പ്രത്യക്ഷപ്പെട്ട ദേവിയെ പൊങ്കാല അർപ്പിച്ച് സ്ത്രീകൾ വരവേറ്റെന്നുമാണ് ഐതിഹ്യം. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം ആരംഭിക്കും. ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ചിട്ടുള്ള ശാന്തിക്കാരാണ് നിവേദ്യം നടത്തുക. അന്ന് വൈകിട്ട് 7.30 ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത്. രാത്രി 11 ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ എട്ടോടെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 9.45 ന് കാപ്പഴിക്കും. പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.  വിവിധ സർക്കാർ വകുപ്പുകളുടെയും ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ചെയർമാൻ എസ് വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത് കുമാർ, ട്രഷറർ എ. ഗീതാകുമാരി, വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ്, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ കെ. ശിശുപാലൻ നായർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡി. ചിത്രലേഖ എന്നിവർ അറിയിച്ചു. 

മണക്കാട് ശാസ്താവിനെ എഴുന്നള്ളിച്ചു
∙ ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ മണക്കാട് ശാസ്താവിനെ ആചാര പ്രകാരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ആറ്റുകാൽ ഭഗവതിയുടെ സഹോദര സ്ഥാനമാണ് മണക്കാട് ശാസ്താവിന് ഉള്ളതെന്നാണ് വിശ്വാസം. ഇന്നലെ വൈകിട്ട് മൂന്നോടെ ആനപ്പുറത്ത് എഴുന്നള്ളിച്ച ശാസ്താവിനെ ക്ഷേത്ര ഭാരവാഹികൾ നിറപറയോടെ സ്വീകരിച്ചു. ഈ സമയം ക്ഷേത്ര നട അടച്ചിരുന്നതിനാൽ സഹോദരിയെ കാണാൻ കഴിയാത്ത വിഷമത്തിൽ ശാസ്താവ് പിണങ്ങിപ്പോയി എന്നാണ് വിശ്വാസം. ശാസ്താവിന്റെ പിണക്കം മാറ്റാനാണ് പൊങ്കാല ദിവസം ദേവിയെ ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. കൊഞ്ചിറവിള ദേവീ ക്ഷേത്രം, മുക്കോലയ്ക്കൽ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലേക്കും ശാസ്താവിനെ എഴുന്നള്ളിച്ചു. 

തോറ്റംപാട്ടിൽ കോവലന്റെ വിചാരണ
∙ ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ, രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി പാണ്ഡ്യ രാജാവിന്റെ സദസ്സിൽ എത്തിക്കുന്ന ഭാഗമാണ് ഇന്നലെ തോറ്റം പാട്ടുകാർ അവതരിപ്പിച്ചത്. മധുര നരഗത്തിലെ സ്വർണപ്പണിക്കാരൻ താൻ ചെയ്ത കുറ്റം മറക്കുന്നതിനു വേണ്ടിയാണ് ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം കോവലന് മേൽ ചാർത്തിയത്. രാജാവ് കോവലനെ വധിക്കുന്ന ഭാഗം ഇന്ന് അവതരിപ്പിക്കും. കോവലനെ വധിച്ച ദുഖ:സൂചകമായി നാളെ രാവിലെ 7 നു മാത്രമേ ദേവിയെ പള്ളിയുണർത്തൂ. 

പാളയം ക്രൈസ്റ്റ് ചർച്ചിലെ ആരാധന ഒഴിവാക്കി
തിരുവനന്തപുരം ∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവദിനമായ ഞായറാഴ്ച രാവിലെ പാളയം ക്രൈസ്റ്റ് ചർച്ചിലെ ആരാധന‍കൾ ഒഴിവാക്കി.  ദേവാലയത്തിനു മുന്നിലുള്ള വീഥിയിൽ പൊങ്കാലയിടുന്നവർക്ക്  സൗകര്യത്തിനാണ് രാവിലെയുള്ള ആരാധന ഒഴിവാക്കിയതെന്ന് വികാരി റവ.പി.കെ.ചാക്കോ അറിയിച്ചു. രാവിലെ വിവിധ ഭാഷകളിലുള്ള ആരാധന ഒഴിവാക്കി, പകരം വൈകിട്ട് 5.30 ന് പൊതു ആരാധന നടത്താനാണ് തീരുമാനം.

ആറ്റുകാലിൽ ഇന്ന്
പള്ളിയുണർത്തൽ പുലർച്ചെ 4.30, നിർമാല്യ ദർശനം 5.00, അഭിഷേകം 5.30, ദീപാരാധന 6.05, ഉഷഃപൂജ, ദീപാരാധന 6.40, ഉഷ ശ്രീബലി 6.50, കളകാഭിഷേകം 7.15, പന്തീരടി പൂജ 8.30, ഉച്ചപൂജ 11.30, ദീപാരാധന 12.00, 6.45, ഭഗവതിസേവ 7.15, അത്താഴപൂജ 9.00, ദീപാരാധന 9.15, അത്താഴ ശ്രീബലി 9.30, ദീപാരാധന 12.00, നട അടയ്ക്കൽ 1.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com