ADVERTISEMENT

തിരുവനന്തപുരം ∙ എരിയുന്ന ജീവിത ദുഃഖങ്ങൾക്കുമേൽ പ്രാർഥനയുടെ കലങ്ങൾ നിരത്തി ഇന്നു ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിക്കും. തലസ്ഥാന നഗരത്തെ യാഗശാലയാക്കുന്ന ആറ്റുകാൽ പൊങ്കാല രാവിലെ പത്തരയ്ക്കു തുടങ്ങും. രണ്ടു ദിവസം മുൻപു തന്നെ തിരുവനന്തപുരത്ത് എത്തി ആറ്റുകാൽ ക്ഷേത്രത്തോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിൽ അടുപ്പുകൾ സ്ഥാപിച്ചു കാത്തിരിക്കുന്ന ഭക്തകൾക്ക് ഇന്ന് ആഗ്രഹ സാഫല്യത്തിന്റെ ദിനമാണ്. ദൂര ദിക്കുകളിൽ നിന്നുള്ള ഭക്തർ ഇന്നലെ തന്നെ തലസ്ഥാനത്തെത്തി.

പലയിടത്തും ആഴ്ചകൾക്കു മുൻപു തന്നെ കല്ലുകൾ നിരത്തി, പേരെഴുതിയ ബോർഡ് സ്ഥാപിച്ച് ഇടം പിടിച്ചവരുണ്ട്. രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങ് തുടങ്ങും. തോറ്റംപാട്ടിൽ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടിക്കഴിയുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നു നൽകുന്ന ദീപത്തിൽ നിന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി 10.30ന് ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും.

തുടർന്ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെ അടുപ്പും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളവും നാലു ദിക്കും കേൾക്കുമാറ് കരിമരുന്ന് പ്രയോഗവും മുഴങ്ങുന്നതാണ് ഭക്തർക്ക് അടുപ്പുകൾ കത്തിക്കുന്നതിനുള്ള വിളംബരം. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം ക്ഷേത്രത്തിൽ നിന്നു കിലോമീറ്ററുകളോളം അകലെ വരെ നിരന്ന അടുപ്പുകളിലേക്കു പകർന്നു കൈമാറും. ഉച്ചയ്ക്ക് 2.30ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം. ഈ സമയം വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും.

നിവേദ്യത്തിനു സഹായിക്കാൻ 300 ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. ആറ്റുകാൽ ഭഗവതി ക്ഷേത്രം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തേക്കാണ് അടുപ്പുകൾ നിരന്നത്. ഇടവിട്ടു പിന്നെയും കിലോമീറ്ററുകളോളം  പ്രധാന പാതയോരങ്ങളിൽ പൊങ്കാലയിടാൻ ഭക്തർ തയാറെടുപ്പു നടത്തിയിട്ടുണ്ട്. കിള്ളിയാറിന്റെ രണ്ടു കരകളിൽ ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കരയിൽ മാത്രമാണ് ആചാരപരമായി പൊങ്കാലയ്ക്ക് അനുമതിയുള്ളത്.

വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കു ചൂരൽകുത്ത്. രാത്രി 11ന് തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളുടെയും കുത്തിയോട്ട ബാലന്മാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com