ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സുഹൃത്തിന്റെ ശബ്ദസന്ദേശം പുറത്തു വിട്ട് കുടുംബം. സിദ്ധാർഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയിൽ പറയുന്നു. ശബ്ദസന്ദേശം പൊലീസിനു കൈമാറിയതായി കുടുംബം അറിയിച്ചു. ശബ്ദസന്ദേശത്തിലുള്ളത്: ‘...വരുന്നവരും പോകുന്നവരും അവനെ വയറെടുത്തും ബെൽറ്റ് എടുത്തും തല്ലി.. മൃഗീയമായിട്ട്...അവനെ തല്ലിക്കൊന്നതു തന്നെയാണ്. അവന്റെ ബാച്ചിലുള്ളവർക്കും ഇതിൽ പങ്കുണ്ട്. പുറത്തു നല്ലവരാണെന്ന് അഭിനയിക്കുന്നവർ കഴുകൻമാരെക്കാളും മോശം ആൾക്കാരാണ്.’

ജെ.എസ്. സിദ്ധാർഥൻ
ജെ.എസ്. സിദ്ധാർഥൻ

ചുമത്തിയത് ദുർബല വകുപ്പുകൾ;കൊലക്കുറ്റം ചുമത്തണം: പിതാവ് 
തിരുവനന്തപുരം ∙ പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്നും സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് ആവശ്യപ്പെട്ടു.റാഗിങ്ങിനെതിരായ വകുപ്പുകൾ ചുമത്തി പ്രതികൾക്കു രക്ഷപ്പെടാൻ അവസരമൊരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണു നിലവിൽ ചുമത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യംചെയ്ത ശേഷം വലിയ വകുപ്പുകൾ ചുമത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ആ വാക്കുകൾ വിശ്വസിക്കുന്നു. ജുഡീഷ്യൽ അന്വേഷണത്തിൽ തീരുമാനമായശേഷം കൂടുതൽ പ്രതികരിക്കാം. മകന്റെ ബാച്ചിലുള്ളവർക്കും മരണത്തിൽ പങ്കുണ്ട്. ഒരാളെപ്പോലും വെറുതേ വിടരുത്. പുറത്തു പലരും നല്ലവരായി അഭിനയിക്കുകയാണെന്നും ജയപ്രകാശ് പറഞ്ഞു.

ഹോസ്റ്റൽ മുറിയിൽ തെളിവെടുപ്പിനിടെ കണ്ടെടുത്ത ഗ്ലൂ ഗണ്ണിനെപ്പറ്റി പ്രധാന പ്രതി സിൻജോ ജോൺസനോടു പൊലീസ് ചോദിക്കുന്നു. പശ ഒട്ടിക്കുന്നതിനുള്ള ചെറുയന്ത്രമായ ഗ്ലൂ ഗൺ കൊണ്ടും സിദ്ധാർഥനെ മർദിച്ചിട്ടുണ്ട്.
ഹോസ്റ്റൽ മുറിയിൽ തെളിവെടുപ്പിനിടെ കണ്ടെടുത്ത ഗ്ലൂ ഗണ്ണിനെപ്പറ്റി പ്രധാന പ്രതി സിൻജോ ജോൺസനോടു പൊലീസ് ചോദിക്കുന്നു. പശ ഒട്ടിക്കുന്നതിനുള്ള ചെറുയന്ത്രമായ ഗ്ലൂ ഗൺ കൊണ്ടും സിദ്ധാർഥനെ മർദിച്ചിട്ടുണ്ട്.

സിദ്ധാർഥന്റെ മരണം: കൊലപാതക സാധ്യത അന്വേഷിക്കും 
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും. കൊലപാതകസാധ്യതയുടെ ചുരുളഴിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സിദ്ധാർഥൻ ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹത്തിലെ പരുക്കുകൾ അതിനു തെളിവാണെന്നും മാതാപിതാക്കൾ പറയുന്നു. കൊലപാതകസാധ്യത സംശയിക്കാനുള്ള കാരണങ്ങൾ ഇവ:

∙ പൊലീസ് എത്തുംമുൻപുതന്നെ പ്രതികളുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സിദ്ധാർഥന്റെ മൃതദേഹം അഴിച്ചെടുത്തു. മൃതദേഹം വാഹനത്തിൽ കയറ്റാൻ മുന്നിൽനിന്നതു പ്രതികളിൽ ചിലർതന്നെ. കൃത്യം നടന്ന ഹോസ്റ്റലിലും സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലുമെല്ലാം പൊലീസ് എത്തുംമുൻപ് പ്രതികളുൾപ്പെടെ കയറിയിറങ്ങിയതിനാൽ തെളിവു നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

∙ ക്രൂരമർദനത്തിനിരയാകുകയും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തയാൾ ശുചിമുറിയിലെ വെന്റിലേറ്ററിൽ തൂങ്ങിമരിക്കുമോ എന്നു സംശയം.

കേബിളുകളും ഗ്ലൂ ഗണ്ണുംകണ്ടെടുത്തു 
മുഖ്യപ്രതി സിൻജോ ജോൺസനുമായി അന്വേഷണസംഘം ഹോസ്റ്റലിൽ തെളിവെടുപ്പു നടത്തി. സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഇലക്ട്രിക് കേബിളുകളും ഗ്ലു ഗണ്ണും (പശ ഒട്ടിക്കുന്നതിനുള്ള ചെറുയന്ത്രം) പൊലീസ് സിൻജോയുടെ മുറിയിൽനിന്നു കണ്ടെടുത്തു.മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കൂടുതൽ വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്യുന്നു. നിലവിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയും കണക്കിലെടുക്കും. ഇതിനുശേഷമേ കൂടുതൽ പ്രതികളുണ്ടോയെന്നു വ്യക്തമാകുകയുള്ളൂ. കോളജ് അധികൃതർ 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തിയ 19 വിദ്യാർഥികളിൽ ഒരാൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതു ദുരൂഹമായി തുടരുന്നു. ഇന്ന് സർവകലാശാലയിലേക്കു വിവിധ സംഘടനകളുടെ പ്രതിഷേധം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com