പഴയന്നൂർ പഞ്ചായത്ത് ബജറ്റിൽ ഭവന പദ്ധതിക്ക് ഊന്നൽ
Mail This Article
പഴയന്നൂർ ∙ പഞ്ചായത്തിന് 45.9 കോടി രൂപയുടെ വാർഷിക ബജറ്റ്. വൈസ് പ്രസിഡന്റ് രമ്യ വിനീത് അവതരിപ്പിച്ച മിച്ച ബജറ്റിൽ 46,19, 42,590 രൂപ വരവും 45,88,46,813 രൂപ ചെലവും 38,24,178 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നു. ഉൽപാദന മേഖലയ്ക്കു 2,17,73,390 രൂപയും സേവന മേഖലയ്ക്കു 9,90,44,350 രൂപയും പശ്ചാത്തല മേഖലയ്ക്കു 4,93,45,000 രൂപയും വകയിരുത്തി.
ലൈഫ് മിഷൻ പദ്ധതി (4.9 കോടി), വീടുകൾ വാസയോഗ്യമാക്കൽ (1.25 കോടി), തൊഴിലുറപ്പു പദ്ധതി (15 കോടി), ബസ് സ്റ്റാൻഡ് വിപുലീകരണം, കാർഷികോൽപന്ന വിപണന കേന്ദ്രം, അന്തിച്ചന്ത സമുച്ചയം എന്നിവയ്ക്കു സ്ഥലം ഏറ്റെടുക്കൽ (50 ലക്ഷം), ഓപ്പൺ തിയറ്ററിനു സ്ഥലം ഏറ്റെടുക്കൽ (50 ലക്ഷം), എളനാട് ബസ് സ്റ്റാൻഡ് സ്ഥലം (ഒരു കോടി), പട്ടിക ജാതി കുടുംബങ്ങളുടെ വീടുകളിൽ സൗരോർജ പാനൽ സ്ഥാപിക്കുന്ന ‘സൂര്യ ജ്യോതി’ പദ്ധതി (25 ലക്ഷം), അഗതി-ആശ്രയ ഗുണഭോക്താക്കൾക്കു ധാന്യമെത്തിക്കുന്ന ‘ആശ്രയം-അതിജീവനം’ പദ്ധതി (10 ലക്ഷം) തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പ്രസിഡന്റ് പി.കെ.മുരളീധരൻ അധ്യക്ഷനായി. അംഗങ്ങളായ എ.സൗഭാഗ്യവതി, എ,കെ.ലത, കെ.എ.ഹംസ, പി.എ.ബാബു, സി.ശ്രീകുമാർ, കെ.എം.അസീസ്, കെ.എം.ഷക്കീർ, കെ.എ.സുധീഷ് എന്നിവർ പ്രസംഗിച്ചു.
ബജറ്റ് യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കാർഷിക മേഖലയ്ക്ക് ആവശ്യമായ തുക വകയിരുത്താത്തതിലും കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ തയാറാകാത്തതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷം പ്രസിഡന്റിന്റെ മറുപടി പ്രസംഗം തടഞ്ഞു.