പഴയ പാവറട്ടി പള്ളിയുടെ ആനവാതിൽ ഇവിടെ ഭദ്രം
Mail This Article
പാവറട്ടി ∙ പോർച്ചുഗീസ് ശൈലിയിൽ 1885ൽ നിർമിച്ച പഴയ പാവറട്ടി പള്ളിയുടെ ആനവാതിൽ ഒരു കേടും കൂടാതെ പഴയ പ്രൗഡിയിൽ ഇതാ ഇവിടെയുണ്ട്. മുല്ലശേരി ബ്ലോക്ക് ആശുപത്രിക്കു സമീപം ചിരിയങ്കണ്ടത്ത് അന്തോണിയുടെ വീട്ടിലാണ് ആനവാതിലുള്ളത്. ചിറയത്ത് ദേവസി കത്തനാരുടെ നേതൃത്വത്തിൽ അന്നത്തെ പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധരായ മൂഴിക്കുളം തച്ചന്മാരാണ് പള്ളിപ്പണി നടത്തിയത്. ലക്ഷണമൊത്ത തേക്കിൽ നിർമിച്ച കട്ടിളയും വാതിലും പിച്ചളപ്പട്ടയുള്ളതാണ്. 1934ലും 1961ലും പള്ളി നവീകരിച്ചെങ്കിലും ഇന്നുള്ള മാതൃകയിലുള്ള പള്ളി നിർമിച്ചത് 1975ൽ ഫാ.സഖറിയാസ് പുതുശേരിയുടെ നേതൃത്വത്തിലാണ്.
അതിനായി പഴയ പള്ളി പൊളിച്ചപ്പോഴാണ് 49 വർഷം മുൻപ് അന്ന് നിർമാണം ഏറ്റെടുത്തിരുന്ന അന്തോണി 250 രൂപയ്ക്ക് ആനവാതിലും കട്ടിളയും ലേലത്തിൽ വാങ്ങിയത്. അകത്തുനിന്നു പട്ട ഉപയോഗിച്ച് അടയ്ക്കാവുന്ന രീതിയിലുള്ളതായിരുന്നു വാതിൽ. പുറമെനിന്നു പൂട്ടാവുന്ന രീതിയിൽ ലോക്കും ഹാൻഡിലും ഇതിൽ പിടിപ്പിച്ചതാണ് ഏകമാറ്റം. 4 വർഷം മുൻപ് അന്തോണി മരിച്ചു. മകനും മുല്ലശേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.എ.ബാബുവാണ് ഇപ്പോൾ ഇൗ വീട്ടിൽ താമസം.