ചാലക്കുടി മേൽപാലത്തിൽ എക്സ്പാൻഷൻ ജോയിന്റിന്റെ തകരാർ പരിഹരിച്ചു തുടങ്ങി
Mail This Article
ചാലക്കുടി ∙ ദേശീയപാതയിൽ സൗത്ത് ജംക്‌ഷനിലെ മേൽപാലത്തിനു മുകളിലെ സ്പാനിനും അപ്രോച്ച് റോഡിനും ഇടയിൽ സ്ഥാപിച്ച എക്സ്പാൻഷൻ ജോയിന്റിന്റെ തകരാർ പരിഹരിക്കാൻ ആരംഭിച്ചു. ഈ ഭാഗത്ത് എക്സ്പാൻഷൻ ജോയിന്റ് നിരങ്ങി നീങ്ങി വിടവ് രൂപപ്പെട്ടതോടെയാണ് ഇവ മാറ്റി സ്ഥാപിക്കുന്നത്. ഇതിനായി ദേശീയപാതയിൽ മേൽപാലത്തിനു മുകളിൽ തൃശൂർ- കൊച്ചി പാതയിൽ പകുതി ഭാഗം അടച്ചു കെട്ടിയാണു നിർമാണ പ്രവർത്തനം നടത്തുന്നത്.
ഇരു ഭാഗത്തുമുള്ള കോൺക്രീറ്റിങ് യന്ത്ര സഹായത്തോടെ ഇളക്കി മാറ്റി എക്സ്പാൻഷൻ ജോയിന്റ് പുറത്തെടുത്ത് മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തോടെ ഇവ മാറ്റുന്ന ജോലികൾ പൂർത്തിയാകും. തുടർന്നു കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. അതിനു ശേഷം ഇതേ റോഡിലെ ശേഷിച്ച ഭാഗത്തെ ജോലിയും പൂർത്തിയാക്കും. ഈ ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ബാരിയർ റോഡിന്റെ രണ്ടു ഭാഗത്തും അകന്നു മാറിയ നിലയിലായിരുന്നു. തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിഭാഗം ബല പരിശോധന നടത്തിയത്.
തുടർന്നാണ് എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കാനായി നിർദേശിച്ചത്. ക്രാഷ് ബാരിയർ അകന്നു പോയ ഭാഗത്തും ബദൽ സംവിധാനം ഏർപ്പെടുത്തേണ്ടി വരും. പാലത്തിനു ബലക്ഷയമില്ലെന്നു ദേശീയപാത, പിഡബ്ല്യുഡി ബ്രിജസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. മേൽപാലത്തിനു മുകളിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ചാണു വാഹനങ്ങൾ നിർമാണ പ്രവർത്തനം നടത്തുന്ന ഭാഗത്തെത്താതെ നിയന്ത്രിക്കുന്നത്. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.