തണ്ണിമത്തൻകൃഷിയിൽ നൂറുമേനിയിൽ ഒരു കുടുംബം
Mail This Article
എരുമപ്പെട്ടി∙ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് നേട്ടം കൈവരിച്ചിരിക്കുകയാണ് കുണ്ടന്നൂർ ഗ്രാമത്തിലെ ഒരു കുടുംബം. കുണ്ടന്നൂർ തെക്കേകര വെട്ടിക്കൽ പാലത്തിനു സമീപം വാഴപ്പിള്ളി വീട്ടിൽ സേവിയും കുടുംബവുമാണ് തങ്ങളുടെ 80സെന്റ് സ്ഥലത്ത് തണ്ണിമത്തൻ കൃഷി ചെയ്തത്. പച്ചക്കറി കൃഷിയിൽ ഏറെ തൽപരരായ സേവിയും കുടുംബവും പരീക്ഷണാടിസ്ഥാനത്തിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്. കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. വിത്ത് തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടു വന്നത്.
കൃഷിക്കിടെ പുല്ല് പടർന്നു പിടിക്കാതിരിക്കാനായി മൾട്ടിങ് ഷീറ്റ് വിരിച്ചായിരുന്നു കൃഷി. സേവിക്കു പുറമെ അമ്മ കൊച്ചുമേരി, ഭാര്യ മിഥു, മക്കളായ ഇവ, ഇവാൻ എന്നിവർ ചേർന്നായിരുന്നു ചെടികൾക്കു നന ഉൾപ്പെടെയുള്ള പണികൾ ചെയ്തിരുന്നത്. തികച്ചും ജൈവരീതിയിലായിരുന്നു കൃഷി. 45ദിവസം കഴിഞ്ഞതോടെ തണ്ണിമത്തൻ ചെടികൾ പൂവിട്ടു. പൂക്കൾ വിരിഞ്ഞ് കായിട്ടതോടെ ഇൗച്ച കുത്തി നശിപ്പിക്കാതിരിക്കാൻ ഇവയെല്ലാം മൂടി സംരക്ഷിച്ചു.
75 ദിവസമായപ്പോൾ വിളവെടുപ്പ് തുടങ്ങി. ഒട്ടേറെ പേരാണ് കൃഷി സ്ഥലത്ത് നേരിട്ടെത്തി മാധൂര്യമേറിയ തണ്ണിമത്തൻ വാങ്ങികൊണ്ടു പോകുന്നത്. 4000 കിലോയോളം തണ്ണിമത്തൻ, കൃഷിയിൽ നിന്ന് ലഭിച്ചതായി സേവി പറഞ്ഞു. തണ്ണിമത്തനു പുറമെ സൂര്യകാന്തി, ചീര, വെണ്ട, പയർ എന്നിവയും സേവിയും കുടുംബവും കൃഷി ചെയ്യുന്നുണ്ട്.