നിളയുടെ പാമ്പാടി-ലെക്കിടി തടയണയിലെ വെള്ളം വറ്റി; പമ്പിങ് മുടങ്ങിയിട്ട് 3 ദിവസം
Mail This Article
തിരുവില്വാമല ∙ നിളയ്ക്കു കുറുകെയുള്ള പാമ്പാടി-ലെക്കിടി തടയണയിലെ വെള്ളം വറ്റിയതു മൂലം 3 ദിവസമായി ജല അതോറിറ്റിയുടെ പാമ്പാടി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മുടങ്ങി. കഴിഞ്ഞ വേനലുകളിലൊന്നും തടയണയിലെ വെള്ളം ഇത്രയും വറ്റിയിട്ടില്ല. കുത്താമ്പുള്ളി പദ്ധതിയിൽ നിന്നാണ് കഴിഞ്ഞ 3 ദിവസങ്ങളിലും വെള്ളം വിതരണം ചെയ്തത്. കുത്താമ്പുള്ളി-മായന്നൂർ പാലം പണിയ്ക്കു വേണ്ടി ഗായത്രിപ്പുഴയ്ക്കു കുറുകെ ബണ്ടു നിർമിച്ചതു മൂലം നീരൊഴുക്കു കുറവായതിനാൽ കുത്താമ്പുള്ളി സ്രോതസ്സിലെ വെള്ളവും നാളുകൾക്കുള്ളിൽ വറ്റാനിടയുണ്ട്.
പാമ്പാടി മേഖലയിലും ടൗണിലും വെള്ളമെത്തുന്നതു പാമ്പാടിയിലെ സ്രോതസ്സിൽ നിന്നാണ്. ആളിയാർ അണക്കെട്ടു തുറന്നു നിളയിൽ വെള്ളമെത്തുകയും പാലക്കാട് പെരിങ്ങോട്ടുകുറിശിയിലെ തടയണ നിറഞ്ഞു കവിയുകയും ചെയ്താൽ മാത്രമേ പാമ്പാടിയിലെ സ്രോതസ്സിലേക്കു വെള്ളമെത്താനിടയുള്ളൂ. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സമയമെടുക്കും.
കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ പഞ്ചായത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും വെള്ളം വിതരണം ചെയ്യാനുള്ള ഫണ്ട് 6 ലക്ഷമായി നിജപ്പെടുത്തിയതിനാൽ 10 ദിവസത്തിനുള്ളിൽ ജലവിതരണം നിർത്തേണ്ടി വരുമെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക.