അജ്ഞാത സംഘത്തിനു പിന്നാലെ മോഷണവും; സംഭവം കൊലക്കേസ് പ്രതികളെ തേടി പൊലീസ് ക്യാംപ് ചെയ്യുന്ന പ്രദേശത്ത്
Mail This Article
പനമരം ∙ താഴെ നെല്ലിയമ്പത്തെ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ പ്രതികൾക്കായി പൊലീസ് ക്യാംപ് ചെയ്ത് ശക്തമായ അന്വേഷണം നടത്തുന്ന പ്രദേശത്ത് മോഷണവും. നെല്ലിയമ്പം മൈതാനിക്കുന്നിൽ കോലംപള്ളിയിൽ ശ്രീദേവിയുടെ വീട്ടിലാണ് തിങ്കളാഴ്ച മോഷണം നടന്നത്. പകൽ ശ്രീദേവിയും മകനും പണിക്കു പോയ ശേഷമാണു സംഭവം. വൈകിട്ട് പണി കഴിഞ്ഞെത്തിയ ഇവർ വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച 5500 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് ഇന്നലെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസും ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ അടക്കമുള്ള സംഘമെത്തി അന്വേഷണമാരംഭിച്ചു. ഇരട്ടക്കൊലപാതകം നടന്നതിന് ഒന്നര കിലോമീറ്റർ അകലെയാണു മോഷണം നടന്ന വീട്. ഇരട്ടക്കൊലയ്ക്കു ശേഷം കഴിഞ്ഞ വ്യാഴം രാത്രി ഒറ്റപ്പെട്ട വീട്ടുമുറ്റത്ത് രാത്രിയിൽ അജ്ഞാത സംഘം വാഹനവുമായി എത്തിയതിനു പിന്നാലെ മറ്റൊരു വീട്ടിൽ നടന്ന മോഷണവും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്താനായി പൊലീസ് പരക്കം പായുമ്പോൾ പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന സംഭവങ്ങൾ ദുരൂഹതയുണർത്തുന്നു. ഇരട്ടക്കൊലപാതകത്തിന് പിന്നാലെയുള്ള മോഷണം അടക്കമുള്ള സംഭവങ്ങൾ പൊലീസ് ഗൗരവത്തോടെയാണു കാണുന്നത്. ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനുള്ള ലക്ഷ്യമാണോ തുടർന്നുള്ള സംഭവങ്ങൾ എന്നും നാട്ടുകാർ സംശയിക്കുന്നു.
ഇതിനിടെ ഇരട്ടക്കൊലക്കേസിൽ തെളിവ് കണ്ടെത്തുന്നതിനായി അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന പ്രദേശത്തെ വീടുകളിലെ കിണറുകളിലെ വെള്ളം വറ്റിച്ച് തിരച്ചിൽ നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. താഴെ നെല്ലിയമ്പം ഇരട്ടക്കൊലപാതകം നടന്ന് 13 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് സൂചന പോലും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്.