ADVERTISEMENT

യുഎസിലെ മയാമി ടെക് വീക്ക് ഇവന്റിലെ താരമായിരിക്കുകയാണ് ഇന്ത്യൻ വംശജയായ 16 കാരി പ്രാഞ്ജലി അവസ്തി. കഴിഞ്ഞ വർഷമാണ് ഡെൽവ് ഡോട്ട് എഐ എന്ന സ്റ്റാർട്ടപ് പ്രാഞ്ജലി സ്ഥാപിച്ചത്. പിന്നാലെ 3.7 കോടി രൂപ സമാഹരിക്കാൻ സാധിച്ചു. ഇന്ന് പത്ത് പ്രഫഷനലുകൾ ഈ സ്റ്റാർട്ടപ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. 

തന്റെ സംരംഭക വിജയത്തിന്റെ ക്രെഡിറ്റ് പ്രാഞ്ജലി നൽകുന്നത് പിതാവിനാണ്. സാങ്കേതികവിദ്യയോടുള്ള പ്രാഞ്ജലിയുടെ താൽപര്യം കുട്ടിക്കാലത്തുതന്നെ തുടങ്ങി. കംപ്യൂട്ടർ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം കൽപിച്ച എൻജിനീയറാണ് പ്രാഞ്ജലിയുടെ പിതാവ്. ഏഴാം വയസ്സുമുതൽ പ്രാഞ്ജലി പിതാവിൽനിന്ന് കോഡിങ് പരിശീലിക്കാൻ തുടങ്ങി.

പ്രാഞ്ജലിക്കു 11 വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഇന്ത്യയിൽനിന്ന് യുഎസിലെ ഫ്ലോറിഡയിലേക്കു താമസം മാറ്റി. പുതിയ അവസരങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത് അപ്പോഴാണ്. കംപ്യൂട്ടർ സയൻസിനെക്കുറിച്ച് ആഴത്തിൽ അവൾ മനസ്സിലാക്കാൻ തുടങ്ങിയതും ആ സമയത്താണ്. ഇതിനിടെ പതിമൂന്നാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്‌സിറ്റിയിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം ലഭിച്ചത് സംരംഭകത്വത്തിലേക്ക് പ്രാഞ്ജലിയെ അടുപ്പിച്ചു. ഈ ഇന്റേൺഷിപ് കാലയളവിൽ മെഷീൻ ലേണിങ് പ്രോജക്ടുകളിലേക്ക് പ്രാഞ്ജലി ഇറങ്ങിച്ചെന്നു. ഓപ്പൺഎഐ ചാറ്റ്ജിപിടി 3 ബീറ്റ പുറത്തിറക്കിയതും ഈ സമയത്താണ്. ഇതോടെ ഗവേഷണ ഡേറ്റ ശേഖരിക്കാനും വിലയിരുത്താനും അപഗ്രഥിക്കാനും വലിയ അവസരമാണ് പ്രാഞ്ജലിക്കു മുന്നിൽവന്നത്.

2021ൽ പ്രാഞ്ജലി ഒരു സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇതിനായി ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്നു. പ്രാഞ്ജലിയുടെ ഈ തീരുമാനത്തിന് വീട്ടുകാർ പിന്തുണ നൽകി.

തുടർന്നാണ് ഡെൽവ് ഡോട്ട് എഐയുടെ ബീറ്റ വേർഷൻ പുറത്തിറക്കിയത്. ഇന്റർനെറ്റിൽ ഉള്ളടക്കങ്ങൾ വളരെയേറെയുണ്ട്. ഇതിനിടയിൽ ആവശ്യമുള്ള കണ്ടന്റ് കണ്ടെത്താനായി ഗവേഷകരും മറ്റും വിഷമിക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഡെൽവ് ഡോട്ട് എഐ. ആക്‌സിലറേറ്റർ പ്രോഗ്രാമിനു ശേഷം സംരംഭകത്വത്തിലേക്കു കാൽവച്ച പ്രാഞ്ജലിക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒരു വർഷം കൊണ്ട് കമ്പനിയുടെ മൂല്യം നൂറുകോടി കവിഞ്ഞു.

തൽക്കാലം ഇനി കോളജിലേക്കില്ലെന്നാണു പ്രാഞ്ജലി പറയുന്നത്. സംരംഭകത്വത്തിൽ തന്നെ ഉറച്ചുനിൽക്കും. പിന്നീട് വേണമെന്നു തോന്നിയാൽ കോളജിൽ പോയി സൈക്കോളജിയിലോ നിയമത്തിലോ ബിരുദം നേടാനാണ് പ്രാഞ്ജലിയുടെ പദ്ധതി.

Content Summary:

From coding at age 7 to founding a million-dollar startup: The inspiring story of Pranjali Awasthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com