ADVERTISEMENT

‘‘അവന്റെയൊക്കെ ഒരു കോലം കണ്ടില്ലേ... മുടിയും നീട്ടി വളർത്തി, കീറിയ പാന്റുമിട്ട് 24 മണിക്കൂറും ഫോണിൽ നോക്കിയിരിക്കും.’’– പുതിയ തലമുറയെക്കുറിച്ച് പൊതുവെ പലർക്കും ഇത്തരം പരാതികളുണ്ട്. പക്ഷേ ന്യൂജെൻ ഫ്രീക്കൻമാരുടെ ഉള്ളറിയണമെങ്കിൽ അവരോട് മനസ്സിരുത്തിയൊന്ന് സംസാരിച്ചാൽ മതിയെന്നു പറയുകയാണ് കോട്ടയം ബസേലിയസ് കോളജിലെ അധ്യാപകർ. ദേശീയ യുവജന ദിനത്തിൽ പുതു തലമുറയിലെ കുട്ടികളുടെ ഉള്ളിലിരുപ്പുകളെക്കുറിച്ചും നിലപാടുകളിലെ ഉറപ്പുകളെക്കുറിച്ചും അവരുടെ അധ്യാപകർ സംസാരിക്കുന്നു.

Prof-Dr-Jyothimol-P
ഡോ. പി.ജ്യോതിമോൾ.

അവർ കാൽപനികരല്ല, പ്രായോഗികവാദികൾ
∙ ഡോ. പി.ജ്യോതിമോൾ, വൈസ് പ്രിൻസിപ്പൽ

യാഥാർഥ്യബോധമുള്ള തലമുറയാണ് ഇപ്പോഴത്തേത്. എന്റെ അഭിപ്രായത്തിൽ ഇന്നത്തെ തലമുറയിലെ കുട്ടികൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് സമപ്രായക്കാർക്കാണ്. ജാതി–മത– രാഷ്ട്രീയ വേർതിരിവുകളൊന്നും അവരുടെ സൗഹൃദത്തെയോ പ്രണയത്തെയോ ബാധിക്കുന്നില്ല. പ്രണയത്തിലും പൊളിറ്റിക്സിലുമൊക്കെ മുൻതലമുറയെപ്പോലെ കാൽപനികത വച്ചു പുലർത്തുന്നവരല്ല പുതിയ കാലത്തെ കുട്ടികൾ. പ്രായോഗികതയോടെയാണ് അവർ എല്ലാക്കാര്യത്തെയും സമീപിക്കുന്നത്. പരമ്പരാഗതമായി പിന്തുടർന്നു വന്ന സാമൂഹിക രീതികളെയും കുടുംബസങ്കൽപത്തെയുമൊന്നും അതേപടി പിന്തുടരാൻ ഇന്നത്തെ തലമുറ ഒരുക്കമല്ല. പ്രത്യേകിച്ചും കോവിഡിനു ശേഷം കുട്ടികളുടെ ചിന്താഗതിയിൽ വളരെയേറെ മാറ്റം വന്നിട്ടുണ്ട്. കേവലം ഒരു ജീവാണു ലോകത്തെ തന്നെ നിശ്ചലമാക്കിയത് അനുഭവിച്ചറിഞ്ഞ അവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമൊക്കെയാണ്. തങ്ങളെക്കുറിച്ച് ലോകം എന്തു പറയുന്നുവെന്നുള്ളതിനെക്കുറിച്ച് അവർ ചിന്തിക്കുന്നേയില്ല.

dr-thomas-kuruvilla
ഡോ. തോമസ് കുരുവിള, മലയാളവിഭാഗം മേധാവി.

പുതിയ കുട്ടികൾ കൂടുതൽ നല്ലവർ; നമ്മുടെ കണ്ണു തുറക്കണം
∙ ഡോ. തോമസ് കുരുവിള, മലയാളവിഭാഗം മേധാവി

പുതിയ തലമുറയിലെ കുട്ടികൾ പഴയ തലമുറയെപ്പോലെയല്ല. അവരേക്കാൾ കുറച്ചുകൂടി നല്ലവരാണെന്നു ഞാൻ പറയും. സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ അവനവൻ തുരുത്തുകളിൽ കഴിയുന്നവരാണ് പുതിയ തലമുറയിലെ കുട്ടികളെന്ന് പലരും പരാതിപ്പെടാറുണ്ട്. പുതിയ ലോകത്തെ കുട്ടികളുടെ സാമൂഹിക പ്രതിബന്ധതയുടെ ആഴം നമ്മൾ തിരിച്ചറിഞ്ഞത്, നമ്മൾ അതിജീവിച്ച പ്രളയകാലങ്ങളിലൂടെയാണ്. പുതുതലമുറയുടെ ആശയവിനിമയ സാധ്യതകളുപയോഗിച്ച് എത്തിച്ചേരാവുന്നടത്തൊക്കെ സഹായ ഹസ്തങ്ങൾ നീട്ടുന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ. ന്യൂജെൻ വിദ്യാർഥികളെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. മുടി വളർത്തി നടക്കുന്ന വിദ്യാർഥി ഉഴപ്പനാണെന്ന് ചിലർ പറയാറുണ്ട്. പക്ഷേ മാസങ്ങളോളം അവർ  മുടി വളർത്തുന്നതും ശ്രദ്ധയോടെ പരിപാലിക്കുന്നതും കാൻസർ രോഗികൾക്ക് ആ മുടി നൽകുന്നതിനു വേണ്ടിയായിരിക്കാം. മുൻവിധിയോടെ അളക്കാൻ ശ്രമിക്കാതെ മനസ്സു തുറന്നു സംസാരിച്ചെങ്കിൽ മാത്രമേ അവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും അറിയാൻ സാധിക്കൂ. രാഷ്ട്രീയത്തിനും മതത്തിനും ലിംഗഭേദത്തിനും അതീതമായി അവർ സൃഷ്ടിക്കുന്ന സൗഹൃദത്തിന്റെ പുതിയ സമവാക്യങ്ങൾ അക്ഷരാർഥത്തിൽ നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. അതുകൊണ്ടാണ് പുതിയ തലമുറ പഴയ തലമുറയെക്കാൾ നല്ലവരാണെന്ന് ഞാൻ പറഞ്ഞത്.

sarath-p-nath
ഡോ. ശരത് പി.നാഥ്, സംസ്കൃതവിഭാഗം മേധാവി.

മുൻപേ നടക്കുന്നവരെയല്ല, ഒപ്പം നടക്കുന്നവരെയാണവർക്കിഷ്ടം
∙ ഡോ. ശരത് പി.നാഥ്, സംസ്കൃതവിഭാഗം മേധാവി

പഴയ തലമുറയിലെ കുട്ടികൾക്ക് അധ്യാപകരോടുണ്ടായിരുന്നത് ബഹുമാനം കലർന്ന അടുപ്പമായിരുന്നു. അതൊരു ഗൃഹാതുരമായ ഓർമ മാത്രമാണിപ്പോൾ. പുതിയ കാലത്തെ കുട്ടികൾക്കു വേണ്ടത് അവരോടൊപ്പം നിൽക്കുന്ന അധ്യാപകരെയാണ്. പുതിയ കാലത്തെ അധ്യാപകർ കുട്ടികളുടെ കൂടെനിൽക്കുന്നയാളാണ്. ഒരു മെന്റർ എന്ന നിലയിലാണ് ഇന്നത്തെ കുട്ടികൾ അധ്യാപകരെ സമീപിക്കുന്നത്. അങ്ങനെയുള്ള അധ്യാപകർക്ക് കുട്ടികളുമായി ഊഷ്മളമായ ബന്ധം സൃഷടിക്കാൻ സാധിക്കുന്നുണ്ട്‌. സമൂഹമാധ്യമങ്ങളിലുൾപ്പെടെ അവരുടെ കാലത്തു ജീവിക്കുന്ന അധ്യാപകരെയാണ് കുട്ടികൾക്കിഷ്ടം. 

Content Summary:

Beyond the Stereotypes: Baselius College Educators Explore the Depths of the 'New Gen Freaks'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com