ADVERTISEMENT

‘കരിമ്പന സ്ക്വാഡ്’, ഈ പേരുകേട്ട് ഞെട്ടണ്ട ! നാട്ടിൽ ഒരു കരിമ്പനത്തോട്ടം വളർത്തിയെടുക്കാൻ ഇറങ്ങിത്തിരിച്ച ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ വിദ്യാർഥി സംഘത്തെ ഇങ്ങനെ വിളിച്ചാലും അത്ഭുതപ്പെടാനില്ല. 2021 മുതൽ ഇതുവരെ നാലായിരത്തിലധികം കരിമ്പനകളാണ് ക്യാംപസിലും തൃശൂരിന്റെ വിവിധ ഭാഗങ്ങളിലുമായി ഇവർ വിത്തിട്ട് വളർത്തിയെടുത്തത്. തമിഴ്നാട്ടിലും പാലക്കാട്ടും വ്യാപകമായി വളരുന്ന കരിമ്പനകളുടെ വിത്ത് ശേഖരിച്ചാണ് ഇവർ കുഴിച്ചിടുന്നത്. 

ശ്രീകൃഷ്ണ കോളജിലെ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വിദ്യാർഥികളും വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘താലഫലം’ എന്നു പേരിട്ടിരിക്കുന്ന ഈ കരിമ്പന നടീൽ പദ്ധതി കേരളത്തിൽ ആദ്യമായാണ്. പനനൊങ്ക് കഴിച്ചിട്ടുണ്ടെങ്കിലും അതു വിളയുന്ന പനയുടെ ഗുണങ്ങളും അവയുടെ സംരക്ഷണത്തിന്റെ പ്രത്യേകതയെക്കുറിച്ചും നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. മണ്ണൊലിപ്പ് തടയൽ, ഭൂമിക്കടിയിലെ ജലസംഭരണം വർധിപ്പിക്കൽ, ശക്തമായ കാറ്റിനെ ചെറുക്കാനുള്ള ശേഷി തുടങ്ങി ഈ വമ്പന്റെ മിടുക്കും മികവുറ്റതാണ്. 

കോളജിലെ അധ്യാപകനും മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫിസറുമായ ഡോ.കെ.എസ്. മിഥുന്റെ നേതൃത്വത്തിലാണ് കരിമ്പന വച്ചുപിടിപ്പിക്കുകയെന്ന പദ്ധതി ആവിഷ്കരിച്ചത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘം. പാലക്കാട് കൊല്ലങ്കോട് നിന്നാണ് കരിമ്പനയുടെ വിത്ത് കൊണ്ടുവരുന്നത്. ഈ നൊങ്ക് ഒരു വലിയ കുഴിയെടുത്ത് അതിലേക്ക് ഇറക്കിവയ്ക്കും. ശ്രീകൃഷ്ണ കോളജ് പരിസരങ്ങളിൽ മാത്രം നൂറോളം വിത്തുകളാണ് കുഴിച്ചിട്ടത്. ഇതുകൂടാതെ കണ്ടാണശ്ശേരി പഞ്ചായത്ത്, എരുമപ്പെട്ടി പഞ്ചായത്ത്, ചാവക്കാട് പഞ്ചവടി ബീച്ച് തുടങ്ങി വിവിധ സ്ഥലങ്ങളിലായി കുഴിച്ചിട്ട വിത്തുകൾ മുളച്ചുപൊങ്ങി. 

ഒരു കരിമ്പന വിത്ത് കുഴിച്ചിട്ടാൽ മുളച്ചുവരാൻ രണ്ടുവർഷത്തോളമെടുക്കും, എന്നാൽ ഈ സമയം ഇവയുടെ വേര് മണ്ണിനടിയിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും. തമിഴ്നാടിന്റെ സംസ്ഥാന വൃക്ഷമാണ് കരിമ്പന. കുഴിച്ചിട്ടുകഴിഞ്ഞാൽ മറ്റു പരിചരണങ്ങളൊന്നും ആവശ്യമില്ല. 2011ൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റ്, സൂനാമി നാശനഷ്ടങ്ങൾ കുറച്ചതിൽ അവിടെയുള്ള കരിമ്പനകൾ വലിയ പങ്കുവഹിച്ചതായി പഠനങ്ങൾ പറയുന്നു.
മികച്ച സംരംഭകരാകാൻ പഠിക്കാം - വിഡിയോ

Content Summary:

The Student-Led Crusade Bolstering Kerala's Forests and Soil Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com