ADVERTISEMENT

ബിടെക് പ്രവേശനത്തിനു പ്ലസ്ടുവിൽ മാത്‌സിന് 50% മാർക്കില്ലാത്തവർക്കും സംവരണക്വോട്ടയിലല്ലാതെ പ്രവേശനത്തിനു വഴിയുണ്ടെന്നു കേൾക്കുന്നതു ശരിയാണോ?

12ൽ മാത്‌സ്, ഫിസിക്സ് എന്നിവയ്ക്കു പുറമേ കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്ക് മതി. കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കിൽ കംപ്യൂട്ടർ സയൻസിന്റെ മാർക്ക് നോക്കും. കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും ഇല്ലെങ്കിൽ ബയോടെക്നോളജി പരിഗണിക്കും. കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും ബയോടെക്നോളജിയും ഇല്ലെങ്കിൽ ബയോളജി മാർക്ക് നോക്കും. കെമിസ്ട്രി പഠിക്കാത്തവർക്കും അപേക്ഷിക്കാമെങ്കിലും എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽനിന്നു മാത്രമാവും ചോദ്യങ്ങൾ. 12ൽ മാത്‌സ് പഠിക്കാത്തവർക്ക് വെള്ളായണി കാർഷിക കോളജിലെ ബിടെക് ബയോടെക്നോളജി പ്രവേശനത്തിന് അർഹതയുണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ മതി.

ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ 82% മാർക്കോടെ ജയിച്ചു. ബിടെക്കിന് പ്രവേശനം കിട്ടുമോ ?

ഇല്ല. പക്ഷേ, ആർക്കിടെക്ചർ പ്രവേശനത്തിന് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയെഴുതേണ്ട. NATA–2024 എന്ന അഭിരുചി പരീക്ഷയിൽ ജൂലൈ 31നു മുൻപ് യോഗ്യത നേടണം. (www.nata.in).

എന്റെ മകനു ദുബായിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതണം. എങ്ങനെയാണു പണമടയ്ക്കേണ്ടത്?

ഓൺലൈനായി (നെറ്റ് ബാങ്കിങ് / കാർഡ് വഴി) 15,875 രൂപ അടയ്ക്കണം. (സാധാരണ ഫീ 875 രൂപ+ ദുബായിലെഴുതാൻ 15,000 രൂപ)

എൻആർഐ ക്വോട്ടയിൽ എംബിബിഎസ് പ്രവേശനം കിട്ടേണ്ടവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

സർക്കാർ നിയന്ത്രണത്തിലോ സ്വകാര്യമേഖലയിലോ പ്രവർത്തിക്കുന്ന സ്വാശ്രയ / സ്വയംഭരണ കോളജുകളിലെ എൻആർഐ ക്വോട്ട സീറ്റുകളുടെ വിശദമായ കണക്ക് പിന്നീട് അറിയിക്കും. മെഡിക്കൽ പ്രവേശനം നീറ്റ് റാങ്ക് നോക്കിയാണെങ്കിലും, കേരളത്തിൽ എൻആർഐ ക്വോട്ടയിലടക്കമുള്ള എംബിബിഎസ് സീറ്റുകളിൽ താൽപര്യമുള്ളവർ ഏപ്രിൽ 17ന് അകം എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് മറ്റൊരപേക്ഷ സമർപ്പിക്കണം.

ഈ അപേക്ഷയോടൊപ്പം താഴെപ്പറയുന്നവ അപ്‌ലോഡ് ചെയ്യണം:

.
∙പ്രോസ്പെക്ടസിന്റെ 50-52 പേജുകളിൽ (ഖണ്ഡിക 7.6–k) പറഞ്ഞിട്ടുള്ള രേഖകൾ (പാസ്പോർട്ട്, വീസ പകർപ്പുകൾ മുതലായവ).

∙ പ്രോസ്പെക്ടസിന്റെ 233–ാം പേജിലുള്ള 40–ാം അനുബന്ധത്തിലെ എൻആർഐ സ്പോൺസർഷിപ് സത്യവാങ്മൂലം.
എൻആർഐ ആയ അച്ഛൻ / അമ്മ / സഹോദരൻ / സഹോദരി / ഫസ്റ്റ് കസിൻ / ഭർത്താവ് / ഭാര്യ / അച്ഛൻ, അമ്മ, അർധസഹോദരൻ, അർധസഹോദരി, ദത്തെടുത്ത അച്ഛൻ, ദത്തെടുത്ത അമ്മ എന്നിവരുടെ സഹോദരൻ, സഹോദരി, ഫസ്റ്റ് കസിൻ എന്നിവരിലൊരു ബന്ധുവിന്റെ ആശ്രിതർക്ക് എൻആർഐ ക്വോട്ട സീറ്റിൽ പ്രവേശനത്തിന് അർഹതയുണ്ട്. മേൽപറഞ്ഞ ബന്ധുത്വം തെളിയിക്കുന്നതിന് വില്ലേജ് ഓഫിസർ നൽകുന്ന റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. അനന്തരവൾ, കസിൻ, അമ്മാവൻ, ചിറ്റമ്മ മുതലായ ബന്ധങ്ങൾ ഒഴുക്കനായി സൂചിപ്പിച്ചാൽ പോരാ, ബന്ധം കൃത്യമായി സർട്ടിഫിക്കറ്റിൽ വിശദീകരിച്ചിരിക്കണം. പക്ഷേ, അച്ഛനോ അമ്മയോ ആണ് സ്പോൺസറെങ്കിൽ, സാധാരണ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ള ബന്ധം എൻട്രൻസ് കമ്മിഷണർ അംഗീകരിക്കും.സ്പോൺസർഷിപ് സത്യവാങ്മൂലം 200 രൂപയുടെ മുദ്രക്കടലാസിൽ തയാറാക്കി, നോട്ടറി പബ്ലിക്കിനെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം.

എനിക്കു കേരളത്തിലെ എംബിബിഎസിൽ മാത്രമേ താൽപര്യമുള്ളൂ. നീറ്റിന് അപേക്ഷിച്ചിട്ടുണ്ട്. ഇനി എൻട്രൻസ് കമ്മിഷണറുടെ വിജ്ഞാപനം വരുന്നതനുസരിച്ച് ഓപ്ഷൻ സമർപ്പിച്ചാൽ മതിയല്ലോ?

പോരാ. ‘നീറ്റ്–യുജി’ അപേക്ഷയ്ക്കു പുറമേ, കേരള എൻട്രൻസ് കമ്മിഷണർക്ക് ഏപ്രിൽ 17ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
എൻട്രൻസ് പരീക്ഷയുടെ ചോദ്യങ്ങൾ സംസ്ഥാന ഹയർ സെക്കൻഡറി സിലബസ് അടിസ്ഥാനപ്പെടുത്തിയോ, അതോ സിബിഎസ്ഇ സിലബസ് പ്രകാരമോ?പ്രോസ്പെക്ടസിന്റെ 91 – 108 പേജ് കാണുക.

പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം വായിച്ചു നോക്കിയിട്ടു മനസ്സിലാകുന്നില്ല. എന്താണു പോംവഴി?

വീടിന് അടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലോ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലോ ചെല്ലുക. പ്രവേശനപരീക്ഷ സംബന്ധിച്ചു പരിശീലിച്ചവരിൽനിന്നു സൗജന്യസഹായം ലഭിക്കും.

സമുദായ, സംവരണം എങ്ങനെ? ഇക്കാര്യങ്ങൾ ഓർക്കാം
ഞാൻ നമ്പീശൻ സമുദായത്തിലും ഭാര്യ ഈഴവ സമുദായത്തിലുമാണ്. മകനു പിന്നാക്കസംവരണമുണ്ടോ?
സംവരണം കിട്ടും. ദമ്പതികളിലൊരാളെങ്കിലും പിന്നാക്ക ജാതിയിൽപെട്ടാൽ മതി. പ്രോസ്പെക്ടസിന്റെ 27–ാം അനുബന്ധത്തിലെ ഫോമിലുള്ള സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്നു വാങ്ങി സമർപ്പിക്കണം.

ഞാൻ കേരളത്തിൽ നിന്നുള്ള അയ്യരും ഭാര്യ കേരളത്തിൽ നിന്നുള്ള നായർ സ്ത്രീയുമാണ്. മകൾ ജനിച്ചുവളർന്നതും പഠിച്ചതും കർണാടകയിലാണ്. അവൾക്കു കേരളത്തിലെ മെഡിക്കൽ / എൻജിനീയറിങ് പ്രവേശനത്തിന് അർഹതയുണ്ടോ ? മിശ്രവിവാഹിതർക്കുള്ള സംവരണം കിട്ടുമോ?

അർഹതയുണ്ട്. അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചതായിരിക്കണമെന്നേയുള്ളൂ. (പ്രോസ്പെക്ടസ് പേജ് 40, 41) മിശ്രവിവാഹിതരുടെ കുട്ടികൾക്കുള്ള സംവരണം കിട്ടില്ല; നിങ്ങള്‍ മുന്നാക്കജാതിക്കാരാണ്.

ഞാനും ഭാര്യയും തമിഴ്നാട്ടിലെ പിന്നാക്കജാതിക്കാരാണ്. ഞാൻ കേന്ദ്രസർക്കാർ സർവീസിൽ രണ്ടര വർഷമായി കേരളത്തിൽ ജോലി ചെയ്യുന്നു. മകൻ പത്താം ക്ലാസ് മുതൽ പഠിച്ചതിവിടെയാണ്. അവനു കേരള മെഡിക്കൽ പ്രവേശനം കിട്ടുമോ ?

അർഹതയുണ്ട്. സംവരണമോ ഫീസിളവോ കിട്ടില്ല.

എംബിബിഎസിനു കേരള എൻട്രൻസ് ആയിരുന്നെങ്കിൽ എനിക്ക് മുസ്‌ലിം വിഭാഗത്തിനുള്ള 8% സംവരണാനുകൂല്യം കിട്ടുമായിരുന്നു. ദേശീയതലത്തിൽ നീറ്റ് വന്നതോടെ ഇതെനിക്കു നഷ്ടമാകുമെന്നു കേൾക്കുന്നതു ശരിയാണോയെന്നു വ്യക്തമാക്കാമോ?

ശരിയല്ല. ദേശീയതലത്തിലെ റാങ്ക്‌ലിസ്റ്റിൽനിന്നു കേരളത്തിൽ അർഹതയുള്ളവരെ തിരഞ്ഞെടുത്തു കേരളത്തിലെ പ്രവേശനത്തിനുള്ള തനത് റാങ്ക്‌ലിസ്റ്റ് എൻട്രൻസ് കമ്മിഷണർ തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഉദാഹരണത്തിന്, കേരളത്തിലെ പ്രവേശനത്തിന് അർഹതയുള്ള ആദ്യത്തെ 4 പേരുടെ ദേശീയറാങ്കുകൾ 76, 124, 228, 369 ആണെന്നിരിക്കട്ടെ. കേരള റാങ്ക്‌ലിസ്റ്റിൽ അവരുടെ റാങ്കുകൾ യഥാക്രമം 1, 2, 3, 4 ആയിരിക്കും. ഇങ്ങനെ സമ്പൂർണ കേരള ലിസ്റ്റ് തയാറാക്കി, സ്വദേശവും സംവരണവും സംബന്ധിച്ച കേരള മാനദണ്ഡങ്ങൾ പാലിച്ചാണു സിലക്‌ഷൻ.

ഭിന്നശേഷി സംവരണം

ഭിന്നശേഷി വിഭാഗത്തിലാണെന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. 40 ശതമാനത്തിലേറെ ഭിന്നശേഷിയുണ്ട്. 50 ശതമാനത്തിനടുത്തു ഭിന്നശേഷിയുള്ളതിനാൽ പ്രവേശനസാധ്യത കൂടുതലുണ്ടോ?
പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടില്ല. സർട്ടിഫിക്കറ്റോ മറ്റു രേഖയോ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട. ഭിന്നശേഷിവിഭാഗമെന്ന് അപേക്ഷയിൽ സൂചിപ്പിച്ചാൽ മതി (പ്രോസ്പെക്ടസിന്റെ 31-32, 209-215 പേജ് കാണുക). സിലക്‌ഷനുള്ള റാങ്കിങ് ഭിന്നശേഷിയുടെ തോത് നോക്കിയല്ല, എൻട്രൻസ് പരീക്ഷയിലെ മികവനുസരിച്ചാണ്. നിർദിഷ്ട കോഴ്സ് പഠിക്കാനുള്ള ശാരീരികക്ഷമത വേണം.

English Summary:

Unlock Success in Kerala Entrance Exams: Essential Guide to Minimum Marks & Reservation Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com