ADVERTISEMENT

ഗുരുവിന്റെ കീഴിൽ ശിഷ്യൻ ചിത്രകല അഭ്യസിച്ചുവരികയാണ്. ഇതിനിടെ, നാട്ടിലെ മത്സരത്തിൽ പങ്കെടുക്കാൻ ചിത്രം വരയ്ക്കാൻ ഗുരു ആവശ്യപ്പെട്ടു. മലയാണ് അവൻ വിഷയമായി തിരഞ്ഞെടുത്തത്. മലയടിവാരത്തിരുന്ന് പടം വരയ്ക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ മലയും പരിസരപ്രദേശവും തമ്മിലുള്ള അനുപാതത്തിൽ ഗുരു തിരുത്തൽ നിർദേശിച്ചു. അൽപം കഴിഞ്ഞ് ചില സ്ഥലങ്ങളിൽ നിറവ്യത്യാസം ആവശ്യപ്പെട്ടു. ഓരോ നിർദേശവും ക്ഷമയോടെ ശിഷ്യൻ അനുസരിച്ചു. അൽപം കഴിഞ്ഞ് ഗുരു പറഞ്ഞു: ഞാൻ പുറത്തുപോയി വരുമ്പോഴേക്കും പടത്തിന്റെ മുക്കാൽഭാഗമെങ്കിലും പൂർത്തിയാക്കണം. പ്രതീക്ഷിച്ചതിലും മുൻപേ ഗുരു എത്തിയെങ്കിലും ശിഷ്യൻ ചിത്രം പൂർത്തിയാക്കിയിരുന്നു. ഗുരു പറഞ്ഞു: തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഞാൻ നിന്നെ കുറെ ബുദ്ധിമുട്ടിച്ചു. അവൻ പറഞ്ഞു: അങ്ങു പോകുന്നതുവരെ ഞാൻ അങ്ങയെ പ്രീതിപ്പെടുത്താനാണ് ശ്രമിച്ചത്; അങ്ങു പോയിക്കഴിഞ്ഞ് എന്നെ പ്രീതിപ്പെടുത്താനും. 

എല്ലാ പാഠങ്ങളും ഗുരുവിൽനിന്നു പഠിക്കണമെന്നു വാശിയുള്ള ശിഷ്യരും എല്ലാ പാഠങ്ങളും ശിഷ്യരെ പഠിപ്പിക്ക ണമെന്നു  നിർബന്ധമുള്ള ഗുരുക്കന്മാരും ഒരുപോലെ വിഡ്ഢികളാണ്. അടിസ്ഥാനപാഠങ്ങൾ ഗ്രഹിക്കാൻ അറിവുള്ളവർ അടുത്തുണ്ടാകുന്നതു നല്ലതാണ്. ദിശയും മാർഗവും മനസ്സിലാകും. ആ പാഠങ്ങൾ ഒരിക്കലവ സാനിക്കണം. ആരുടെയെങ്കിലുമൊക്കെ പാഠങ്ങൾക്ക് അടിമകളാകുന്നവർക്ക് ഒരിക്കലും തന്റേതായ പാഠങ്ങൾ ഉണ്ടാക്കാനാകില്ല. 

എല്ലാ നീന്തൽ പരിശീലനങ്ങളുടെയും ഉദ്ദേശ്യം എക്കാലവും കരയിൽനിന്നു ലഭിക്കുന്ന മാർഗനിർദേശങ്ങൾക്കനു സരിച്ചു നീന്തുക എന്നതല്ല, വെള്ളത്തിലിറങ്ങിയാൽ പിന്നെ തനതുശൈലിയിൽ നീന്തിത്തുടിക്കുക എന്നതാണ്. അറിവു പൂർണമാകണമെങ്കിൽ ലഭിച്ച അറിവിന്റെ പരിമിതികളിൽനിന്നു പുറത്തുകടക്കണം; തന്റെ ആവശ്യങ്ങൾക്കും അഭിരുചികൾക്കുമനുസരിച്ചുള്ള അറിവുകളിലേക്കു സ്വയം സഞ്ചരിക്കണം. പറക്കാൻ പഠിക്കാൻ ചിറകുകളുടെ ചലനം പഠിച്ചാൽ മതി, പറക്കണമെങ്കിൽ സ്വന്തമായ ആകാശംകൂടി വേണം. അതു പാഠശാലകളിൽനിന്നു ലഭിക്കില്ല; തനിയെ കണ്ടെത്തണം. ആദ്യാക്ഷരം പകർന്ന ഗുരു പറയുന്നതേ അൻപതുവർഷം കഴിഞ്ഞും എഴുതൂ എന്ന ശീലമുള്ളവരിൽ നിന്നു രണ്ടുവരി കവിതപോലും പുറത്തുവരില്ല. അവനവനായിത്തീർന്നു കാണിക്കുന്നതാണ് വളർത്തിയവർക്കുള്ള ഏറ്റവും വലിയ ആദരം.

English Summary:

Breaking Free from the Shackles of Didactic Dependency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com