ADVERTISEMENT

എൻജിനീയറിങ് പഠനരംഗത്ത് രാജ്യത്തെ ഏറ്റവും മുൻനിര സ്ഥാപനങ്ങളിലൊന്നായ ഐഐടി ബോംബെയിൽ ഇക്കൊല്ലം 36% വിദ്യാർഥികൾക്കു ക്യാംപസ് പ്ലേസ്മെന്റ് ലഭിച്ചില്ലെന്ന വാർത്ത വിദ്യാർഥികളെയും അക്കാദമിക് ലോകത്തെയുമെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്. വാർത്ത ശരിയല്ലെന്നു വ്യക്തമാക്കി ഐഐടി ബോംബെ അധികൃതർ രംഗത്തു വന്നെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണു പഠനകേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. രാജ്യാന്തര തലത്തിലുള്ള മാന്ദ്യം ക്യാംപസ് പ്ലേസ്മെന്റിനെ കാര്യമായി ബാധിക്കുന്നുവെന്നതു വസ്തുത തന്നെയാണ്.

കണക്കുകളിങ്ങനെ
ഐഐടി ബോംബെയിൽ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്ത രണ്ടായിരത്തോളം വിദ്യാർഥികളിൽ 712 പേർക്കു ജോലി ലഭിച്ചിട്ടില്ലെന്നാണു കണക്ക്. ഗ്ലോബൽ ഐഐടി അലംനൈ സപ്പോർട്ട് ഗ്രൂപ്പ് എന്ന സംഘടനയുടെ സ്ഥാപകനും ഐഐടി കാൻപുർ പൂർവ വിദ്യാർഥിയുമായ ധീരജ് സിങ്ങിനു വിവരാവകാശം വഴി ലഭിച്ച രേഖകളിലാണ് ഈ കണക്കുകൾ. 2023ൽ റജിസ്റ്റർ ചെയ്ത 2209 പേരിൽ 1485 പേർക്കാണു പ്ലേസ്മെന്റ് ലഭിച്ചത്. കംപ്യൂട്ടർ സയൻസിൽ പോലും ഇക്കൊല്ലം ഇതുവരെ 100% പ്ലേസ്മെന്റില്ല. എന്നാൽ ജോലിതാൽപര്യമുള്ളവരിൽ 6.1% പേർക്കു മാത്രമാണ് പ്ലേസ്മെന്റ് ലഭിക്കാത്തതെന്നാണ് ഐഐടി ബോംബെയുടെ വിശദീകരണം. ക്യാംപസ് പ്ലേസ്മെന്റ് ലഭിച്ചവർ 57.1%, ക്യാംപസിനു പുറത്തു പ്ലേസ്മെന്റ് ലഭിച്ചവർ 10.3%, ഉപരിപഠന താൽപര്യമുള്ളവർ 12.2%, പൊതുസേവനം ലക്ഷ്യമിടുന്നവർ 8.3%, സ്റ്റാർട്ടപ് ലക്ഷ്യമിടുന്നവർ 1.6% എന്നിങ്ങനെയാണ് അവരുടെ കണക്ക്.

മറ്റ് ഐഐടികളിലും
ഐഐടി ഡൽഹിയിൽ ഇക്കൊല്ലം ഫെബ്രുവരി 28 വരെ 1036 വിദ്യാർഥികൾക്കാണു പ്ലേസ്മെന്റ് ലഭിച്ചത്. എത്രപേർ റജിസ്റ്റർ ചെയ്തുവെന്നു വ്യക്തമല്ല. 2023ൽ റജിസ്റ്റർ ചെയ്ത 1987 പേരിൽ 60% പേർക്കു മാത്രമാണ് പ്ലേസ്മെന്റ് ലഭിച്ചതെന്ന് എൻഐആർഎഫ് രേഖകൾ വ്യക്തമാക്കുന്നു. ഐഐടി കാൻപുരിൽ ഇക്കുറി റജിസ്റ്റർ ചെയ്ത 1600 പേരിൽ 1100 പേർക്കാണ് ഇതുവരെ പ്ലേസ്മെന്റ് ലഭിച്ചത്. 31.3% പേർ ബാക്കി. ഐഐടി മദ്രാസിൽ ആകെ 1036 പേർക്കാണ് ഇക്കുറി പ്ലേസ്മെന്റ് ലഭിച്ചത്. കംപ്യൂട്ടർ സയൻസിലെ 102 പേരിൽ 85 പേർക്കു പ്ലേസ്മെന്റായി.
ഡിസംബറിൽ ആരംഭിക്കുന്ന ഐഐടി പ്ലേസ്മെന്റ് സീസണിന് 3 ഘട്ടങ്ങളുണ്ട്. ഫെബ്രുവരിയിൽ രണ്ടാം ഘട്ടവും മേയിൽ മൂന്നാം ഘട്ടവും പൂർത്തിയാകുന്നതാണു രീതി. ഇനിയും സമയമുണ്ടെന്നു വാദിക്കാമെങ്കിലും മുൻപ് ഇത്രത്തോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.

ഐഐഎമ്മുകളിലും
മറ്റു സ്ഥാപനങ്ങളിലും സമാന സാഹചര്യമാണെന്നാണു പ്ലേസ്മെന്റ് ഓഫിസർമാർ നൽകുന്ന വിവരം. രാജ്യത്തെ 5 മുൻനിര ഐടി കമ്പനികൾ ചേർന്ന് കഴിഞ്ഞവർഷം നടത്തിയ നിയമനങ്ങൾ 2022ലേതിനേക്കാൾ 65,000 കുറവാണെന്നു റിപ്പോർട്ടുകളുണ്ട്. ഐഐഎം ബെംഗളൂരുവിൽ നൂറിലേറെ വിദ്യാർഥികൾക്കു സമ്മർ ഇന്റേൺഷിപ്പിനു പ്ലേസ്മെന്റ് ലഭിക്കാതിരുന്നതും ഏറെ ചർച്ചയായിരുന്നു. രാജ്യത്തെ 6 മുൻനിര ഐഐഎമ്മുകളിൽ മൂന്നെണ്ണവും 15 പുതുതലമുറ ഐഐഎമ്മുകളിൽ ഒരെണ്ണവും മാത്രമാണ് ഡിസംബറിനുള്ളിൽ സമ്മർ പ്ലേസ്മെന്റ് പൂർത്തിയാക്കിയത്. പ്രതിമാസ സ്റ്റൈപൻഡിലും ഗണ്യമായ കുറവുണ്ടായി.

Representative Image. Photo Credit : WESTOCK PRODUCTIONS/Shutterstock
Representative Image. Photo Credit : WESTOCK PRODUCTIONS/Shutterstock

കാരണങ്ങൾ പലത്
∙ രാജ്യാന്തര തലത്തിലെ മാന്ദ്യവും യുദ്ധവും വിവിധ രാജ്യങ്ങളിലെ സാമ്പത്തിക–രാഷ്ട്രീയ പ്രതിസന്ധികളും വെല്ലുവിളികളാണ്. മാന്ദ്യത്തെത്തുടർന്നു പ്ലേസ്മെന്റ് 20–30% കുറഞ്ഞെന്ന് ഐഐടി ഡൽഹി മുൻ ഡയറക്ടറും ബിറ്റ്സ് പിലാനി വൈസ് ചാൻസലറുമായ വി. രാംഗോപാൽ റാവു പറയുന്നു. ഈ സാഹചര്യം പതിയെ മാറുമെന്നും അദ്ദേഹം പറയുന്നു.
∙ യുകെ, യുഎസ് കമ്പനികൾ ദീർഘകാല പ്രോജക്ടുകളിൽ വലിയ നിക്ഷേപം നടത്തുന്നതു കുറഞ്ഞു. അതിനാൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്മെന്റിൽ കുറവുണ്ടായി.
∙ കോവിഡ് കാലത്തു കമ്പനികളെല്ലാം വലിയ തോതിൽ നിയമനം നടത്തിയിരുന്നു. 2021ലും 2022ലും ഐടി സേവന മേഖല ഏറെ വളർന്നിരുന്നെങ്കിലും കഴിഞ്ഞവർഷം മുതൽ നില മാറി.
∙ കഴിഞ്ഞവർഷങ്ങളിൽ പ്ലേസ്മെന്റ് ലഭിച്ച പലരും ഇപ്പോഴും ജോലി ആരംഭിച്ചിട്ടില്ല. അതിനാൽ പുതിയ റിക്രൂട്മെന്റിനു കമ്പനികൾ മടിക്കുന്നു.
∙ എഐ സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിച്ചതും റിക്രൂട്മെന്റിനെ ബാധിക്കുന്നു.


Representative Image. Photo Credit : IndoImages / Shutterstock.com
Representative Image. Photo Credit : IndoImages / Shutterstock.com

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ വലിയ തോതിൽ ക്യാംപസ് പ്ലേസ്മെന്റ് നടത്താത്തപ്പോഴും സ്ഥാപനങ്ങൾ ജോലിക്ക് ആളുകളെ എടുക്കുന്നുണ്ട്. അവരുടെ വെബ്സൈറ്റിലും ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ ഓൺലൈൻ കോഴ്സുകൾ ചെയ്ത് അധിക യോഗ്യത ഉറപ്പാക്കാം. സർട്ടിഫിക്കറ്റ് സ്വന്തമാക്കുക മാത്രമാകരുത് ലക്ഷ്യം. കാര്യങ്ങൾ പഠിച്ചുമനസ്സിലാക്കണം.
∙ സ്റ്റാർട്ടപ്പുകളെ ആദ്യ കമ്പനിയായി കാണാൻ പലർക്കും താൽപര്യമില്ല. എന്നാൽ ഇത്തരത്തിലൊരു വേർതിരിവിന്റെ ആവശ്യമില്ല. അവിടെനിന്നു ലഭിക്കുന്ന അനുഭവ സമ്പത്ത് വലുതായിരിക്കും.

sreekumar
വി. ശ്രീകുമാർ

അൺലേൺ, റീലേൺ ആൻഡ് അഡാപ്റ്റ്
ഇത്തരം സാഹചര്യം മുൻപും സംഭവിച്ചിട്ടുള്ളതാണ്. പിന്നീട് തിരിച്ചുവരികയും ചെയ്തു. എഐയുടെ ഉപയോഗം വർധിക്കുമെങ്കിലും അതു കൈകാര്യം ചെയ്യാൻ നൈപുണ്യശേഷിയുള്ളവരെ ആവശ്യമുണ്ട്. ‘അൺലേൺ, റീലേൺ ആൻഡ് അഡാപ്റ്റ്’ എന്നത് നിലവിൽ ജോലി ചെയ്യുന്നവരും ശീലിക്കണം. പുതിയ ജോലികളും പുതിയ പദവികളും രൂപപ്പെടുന്നതനുസരിച്ച് പുതിയ ശേഷികൾ പരിശീലിക്കണം.

വി. ശ്രീകുമാർ (കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി–ടെക്കിന്റെ സെക്രട്ടറി; ടെക്നോപാർക്കിലെ ടാറ്റ എൽക്സി സെന്റർ ഹെഡ്)

English Summary:

How International Recession Impacts Campus Recruitments Across Premiere Indian Institutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com