ADVERTISEMENT

അടുത്ത ഗ്രാമത്തിലെ പെൺകുട്ടി ദരിദ്രയാണെങ്കിലും സ്വഭാവമഹിമ ഉള്ളവളാണെന്നറിഞ്ഞപ്പോൾ ധനികൻ മകന്റെ കല്യാണം അവളുമായി നടത്താൻ തീരുമാനിച്ചു. കല്യാണദിവസം വധുവിന്റെ വീട്ടിലേക്കു പോകാനിറങ്ങിയ വരനോടും വീട്ടുകാരോടും ജ്യോതിഷി പറഞ്ഞു: ഇന്നു മോശപ്പെട്ട ദിവസമാണ്. നക്ഷത്രങ്ങളെല്ലാം നമുക്കെതിരാണ്. വീട്ടുകാർ യാത്ര വേണ്ടെന്നുവച്ചു. പെൺകുട്ടിയെക്കുറിച്ചോ അവളുടെ വീട്ടുകാർ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചോ അവർ ചിന്തിച്ചില്ല. പിറ്റേന്നു നല്ലസമയം നോക്കി  വധുവിന്റെ വീട്ടിലെത്തിയപ്പോൾ അവളുടെ മാതാപിതാക്കൾ രോഷാകുലരായി. തലേന്നു മോശം സമയമായിരുന്നെന്നു വിശദീകരിച്ചപ്പോൾ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു: നിങ്ങൾക്കു നല്ല പെൺകുട്ടിയെക്കാൾ പ്രധാനം നല്ല സമയമായിരുന്നു. നല്ല പെൺകുട്ടിയെ തേടിയ ഒരാൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു. അവനുമായി അവളുടെ വിവാഹം ഇന്നലെത്തന്നെ കഴിഞ്ഞു. 

മനുഷ്യനും മനുഷ്യത്വവുമാണ് മറ്റെന്തിനെയുംകാൾ മുഖ്യം. സ്വയം നിർമിച്ചെടുക്കുന്ന ആത്മാഭിമാനത്തിലാണ് എല്ലാവരും ജീവിതം കെട്ടിപ്പടുക്കുന്നത്. അതിനുവേണ്ടി ബലഹീനതകളെ ഒളിപ്പിക്കും, പരിമിതികൾക്കു പരിഹാരം കാണും, പ്രതിസന്ധികളോടു മല്ലടിക്കും. പുറമേ കാണുന്ന ആളാകില്ല ഉള്ളിന്റെയുള്ളിൽ. എത്ര ഇല്ലായ്മകൾക്കിടയിലും അണിഞ്ഞൊരുങ്ങും, എത്ര വിശന്നാലും വയറുനിറഞ്ഞവനെപ്പോലെ അഭിനയിക്കും. അവഗണിക്കപ്പെടാനോ അപമാനിക്കപ്പെടാനോ ആർക്കാണു താൽപര്യമുണ്ടാകുക. പരസ്പരബഹുമാനമുള്ളവരോടൊപ്പം നിൽക്കാനാണ് എല്ലാവർക്കും താൽപര്യം. മറ്റെന്തു കുറവുകളുണ്ടെങ്കിലും ആരോടും ആദരം പുലർത്തുന്നവരെ എല്ലാവരും സ്നേഹിക്കും. 

അവസ്ഥ മനസ്സിലാക്കി ബന്ധം പുലർത്തണം. എല്ലാവരും ഒരേ സാഹചര്യങ്ങളിൽനിന്നു രൂപപ്പെടുന്നതല്ല. ചിലർ ലോലഹൃദയരും ചിലർ പ്രതിരോധശേഷിയുള്ളവരുമാകും. തൻകാര്യലാഭത്തിനും തന്നിഷ്ടത്തിനും മാത്രം സമ്പർക്കം സ്ഥാപിക്കുന്നവർക്കു മറുവശത്തുള്ളവരുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാകില്ല. നിനക്കു സുഖമാണോ എന്നൊരന്വേഷണം പോലും അവർ നടത്തില്ല. കാര്യങ്ങളെല്ലാം തങ്ങൾക്കനുകൂലമായി കഴിയുമ്പോൾ അവർ കയ്യൊഴിയും. പ്രതീക്ഷ നൽകി പിൻവാങ്ങരുത്. വളയാം, വളയ്ക്കാം; പക്ഷേ, ഒടിയുകയോ ഒടിക്കുകയോ അരുത്. പരസ്പര വഴക്കമുള്ള, ജാഗ്രതാപൂർണമായ ഇടപഴകൽ ഓരോ ബന്ധവും ആവശ്യപ്പെടുന്നുണ്ട്. അത് അന്തസ്സിന്റെയും അഭിമാനത്തിന്റെയും അതിർവരമ്പുകൾ ഭേദിക്കരുത്.

English Summary:

Cultivating Respect in a World of Differences: The Key to Valuing Ourselves and Others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com