വൈകാരികമായി ചിന്തിക്കുന്നവരെ നിയമങ്ങൾ കൊണ്ട് നേരിടാറുണ്ടോ, മാറ്റേണ്ടത് നയമാണ്...
Mail This Article
ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്. പക്ഷേ, എത്തിച്ചേർന്ന നാട് വിദേശികൾക്ക് ഒരു പരിഗണനയും നൽകാത്തതായിരുന്നു. അന്യനാട്ടുകാരെ മർദിക്കുകയും കൊല്ലുകയും ചെയ്യുക അവിടെ സാധാരണമായിരുന്നു. ഒരു ദിവസം ജനക്കൂട്ടം അദ്ദേഹത്തെ പിടികൂടി. കൊന്നുകളയുമെന്ന് അവർ ആക്രോശിച്ചു. അദ്ദേഹം ചോദിച്ചു: ഇനിയുമെന്തിനാണ് നിങ്ങളെന്നെ ശിക്ഷിക്കുന്നത്. നിങ്ങളുടേതുപോലെ മനോഹരമായ നാട്ടിൽ നിങ്ങളെപ്പോലെ ഭാഗ്യവാനായി ജനിക്കാൻ കഴിഞ്ഞില്ല എന്നതുതന്നെ എനിക്കു ലഭിച്ച വലിയ ശിക്ഷയാണ്. ഇനിയുള്ള കാലം നിങ്ങളുടെ ജീവിതം കണ്ട് ആസ്വദിക്കാനെങ്കിലും അനുവദിക്കണം. ആ വാക്കുകളിൽ സന്തുഷ്ടരായ അവർ അദ്ദേഹത്തിനു സുരക്ഷിതമായ താമസസ്ഥലമൊരുക്കി.
അന്ധത ബാധിച്ച ആൾക്കൂട്ടത്തെ അനുനയിപ്പിക്കാനുള്ള എളുപ്പമാർഗം അവരുടെ അന്ധതയെ പ്രകീർത്തിക്കുകയാണ്. അവരുടെ മുൻപിൽ പ്രകാശം ചൊരിഞ്ഞിട്ട് ഒരു കാര്യവുമില്ല. ആൾക്കൂട്ടത്തിനു ചില പ്രത്യേകതകളുണ്ട്. വിവേചന ശേഷിയെക്കാൾ വൈകാരികതയായിരിക്കും അവരുടെ ചാലകശക്തി. മുന്നിൽ നിൽക്കുന്നവർ വിളിച്ചുപറയുന്നത് ഏറ്റുവിളിക്കുന്നതിനപ്പുറം തങ്ങളെന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു മറ്റാർക്കും അറിവുണ്ടാകില്ല, അവരുടെ വാക്കുകളും പ്രവൃത്തികളും പ്രകോപനപരമായിരിക്കും, എതിരാളിയെ സൃഷ്ടിക്കുകയും അവനെ തോൽപിക്കുക യുമാണ് അവരുടെ വിനോദം.
വിചാരത്തോടെയും വിവേകത്തോടെയും നീങ്ങുന്ന ഒരാൾക്കൂട്ടവും ഒരിടത്തും രൂപപ്പെടില്ല. ആൾക്കൂട്ടത്തെ നേരിടാൻ നയങ്ങളാണ് ഫലപ്രദം. നിയമംകൊണ്ട് നേരിടണമെങ്കിൽ ആൾബലവും ഉപകരണങ്ങളും വേണ്ടിവരും. കാലാവസ്ഥ കലാപകലുഷിതമാകും. അടിച്ചമർത്തിയാലും മറ്റൊരവസരത്തിനുവേണ്ടി അവർ തക്കംപാർക്കും. നയങ്ങളിലൂടെ നേരിട്ടാൽ ഏതൊരാൾക്കൂട്ടവും യു ടേൺ എടുക്കും. തങ്ങളുടെ വികാരങ്ങളെ പ്രീണിപ്പിക്കുന്നവരിലേക്ക് ഒരു സ്വാഭാവിക ചായ്‌വ് ഏതൊരാൾക്കൂട്ടത്തിനുമുണ്ട്.
എതിരാളികളെ അനുകൂലികളാക്കുക എന്നതാണ് യഥാർഥ ജയം. ബലപ്രയോഗംകൊണ്ട് കീഴ്പ്പെടുത്തിയാലും തനിയെ ബലം ആർജിക്കാനുള്ള പ്രവണത അവരിൽ അവശേഷിക്കും. എതിർത്തു തോൽപിക്കപ്പെടുന്നവന്റെ മനസ്സിനേറ്റ മുറിവ് നീറിക്കൊണ്ടിരിക്കും. അതു തലമുറകളിലേക്കു പോലും കൈമാറ്റം ചെയ്യപ്പെടും. ഒറ്റപ്പെട്ടവന്റെ ന്യായങ്ങൾക്ക് ഒരു ജനക്കൂട്ടവും ചെവികൊടുക്കില്ല. തന്ത്രപരമായ സമീപനങ്ങളിലൂടെ അവരിലേക്കിറങ്ങുക മാത്രമാണ് മാർഗം. ആൾക്കൂട്ടത്തിനു നിർബന്ധബുദ്ധിയൊന്നുമില്ല. ആരുടെ കൂടെയും ചരിക്കും. കളമറിഞ്ഞ് കളിക്കുന്നവർ ജയിക്കും.