മികവ് നോക്കി അധ്യാപകരെ തരംതിരിക്കാൻ നിർദേശം
Mail This Article
ന്യൂഡൽഹി : അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താനും മികവിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) നടപടി തുടങ്ങി. ഇതിന്റെ ഭാഗമായുള്ള പ്രഫഷനൽ നിലവാര മാനദണ്ഡം (എൻപിഎസ്‍ടി) അവതരിപ്പിച്ചു. അധ്യാപകരെ പ്രാവീൺ ശിക്ഷക് (പ്രൊഫിഷന്റ് ടീച്ചേഴ്സ്), ഉന്നത് ശിക്ഷക് (അഡ്വാൻസ്ഡ് ടീച്ചേഴ്സ്), കൗശൽ ശിക്ഷക് (എക്സ്പേർട്ട് ടീച്ചേഴ്സ്) എന്നിങ്ങനെ തിരിക്കണമെന്നും ഓരോ വിഭാഗത്തിലും എത്തിക്കഴിയുമ്പോൾ ഇവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും എൻപിഎസ്ടിയിൽ നിർദേശിക്കുന്നു. ഓരോ ഘട്ടത്തിലും സ്വന്തമാക്കേണ്ട പ്രാവീണ്യങ്ങളും എൻസിടിഇ നിർണയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും വിലയിരുത്തലും നടപ്പാക്കണമെന്നാണു നിർദേശം.
ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടിഇഐ) എല്ലാ ക്ലാസുകളിലും അധ്യാപക ജോലിക്കുള്ള മാനദണ്ഡമാക്കി കേന്ദ്രസർക്കാർ മാർഗരേഖ ഇറക്കിയിരുന്നു. അധ്യാപകരുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. ഓരോ തലത്തിലും നിശ്ചിത മാനദണ്ഡങ്ങളോടെ 5 വർഷം പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാം. മാനദണ്ഡങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് എൻസിടിഇ മെംബർ സെക്രട്ടറി കെസാങ് വൈ. ഷെർപ്പ പറഞ്ഞു.