എംബിബിഎസ് സ്റ്റൈപൻഡ് വിഷയത്തിൽ സുപ്രീംകോടതി: എല്ലാ സംസ്ഥാനങ്ങളിലെയും വിവരങ്ങൾ നൽകണം
Mail This Article
ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ് ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികളുടെ സ്റ്റൈപൻഡ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതിവിവരം ഹാജരാക്കാൻ സുപ്രീം കോടതി ദേശീയ മെഡിക്കൽ കമ്മിഷനോടു നിർദേശിച്ചു. സമാന നിർദേശം കഴിഞ്ഞവർഷം സെപ്റ്റംബറിൽ നൽകിയിട്ടും എൻഎംസി പാലിച്ചിട്ടില്ലെന്ന് ജഡ്ജിമാരായ സുധാൻഷു ധൂലിയ, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് വിമർശിച്ചു. 4 ആഴ്ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യം.
വിദേശ മെഡിക്കൽ ബിരുദം നേടിയെത്തിയ ശേഷം നിർബന്ധിത ഇന്റേൺഷിപ് ചെയ്യുന്നവർക്കും സ്റ്റൈപൻഡ് നൽകുന്നില്ലെന്നു ഹർജിക്കാരായ അഭിഷേക് യാദവ് ചൂണ്ടിക്കാട്ടി. വിദേശ മെഡിക്കൽ ബിരുദം നേടി യോഗ്യതാപരീക്ഷ പാസായവരെ വ്യത്യസ്തരായി പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. രാജ്യത്തെ 70% മെഡിക്കൽ കോളജുകളും ഇന്റേൺഷിപ് ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് നൽകുന്നില്ലെന്നത് ശരിയാണോ എന്നു വിശദീകരിക്കാനാണ് കഴിഞ്ഞ സെപ്റ്റംബറിൽ കോടതി ആവശ്യപ്പെട്ടത്. വിഷയത്തിൽ എൻഎംസി സ്വീകരിച്ച പരിഹാര നടപടികൾ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.