ADVERTISEMENT

തിരുവനന്തപുരം ∙സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണ് ഇത്തവണത്തേത്. 80 ശതമാനത്തിൽ താഴെയാകുന്നത് ഒരു പതിറ്റാണ്ടിനു ശേഷവും. 2014ൽ ആണ് ഇതിനുമുൻപ് അവസാനമായി വിജയം 80 ശതമാനത്തിൽ താഴെയായത്; 79.39 ആയിരുന്നു അന്നത്തെ വിജയം. വിജയ ശതമാനത്തിൽ ഇടിവുണ്ടായെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതുപരീക്ഷകളിൽ വിജയ ശതമാനം താഴുന്നതും ഉയരുന്നതും ഇനി അഭിമാനപ്രശ്നമായി എടുക്കേണ്ട എന്ന നിലപാടിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. എണ്ണത്തിലല്ല, ഗുണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു മന്ത്രി പറഞ്ഞു. ഏതാനും വർഷങ്ങളായി സമ്പൂർണ വിജയത്തോളം എത്തിനിൽക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ രീതി തന്നെ മാറ്റാനുളള തീരുമാനവും ഈ നിലപാടിന്റെ ഭാഗമാണ്. എസ്എസ്‌എൽസിക്ക് ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30% മാർക്ക് വേണമെന്ന പരിഷ്കാരം അടുത്തവർഷം നടപ്പാക്കുമ്പോൾ വിജയം 80 ശതമാനത്തിനു താഴെയായേക്കുമെന്നു സർക്കാർ കണക്കാക്കുന്നു. അത് അപമാനമായി കാണാതെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് വകുപ്പ്. ഇതിനായി ഒരു വർഷം നീളുന്ന കർമപരിപാടി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ നടപ്പാക്കുകയാണെന്നും പ്രാരംഭ ചർച്ചകൾക്കായി അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. എസ്എസ്എൽസി മൂല്യനിർണയരീതി പരിഷ്കരിക്കുന്നതു സംബന്ധിച്ച നിർദേശത്തിന് എല്ലാ മേഖലയിൽനിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എൽസിയിൽ നിലവിലെ വൻ വിജയശതമാനം സ്വാഭാവികമായി താഴുമെങ്കിലും നിലവാരം മെച്ചപ്പെടുമെന്നതിനൊപ്പം പ്ലസ് വൺ സീറ്റ് ക്ഷാമം അടക്കമുള്ള പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

സയൻസ് തന്നെ മുന്നിൽ, ഹ്യുമാനിറ്റീസ് പിന്നിൽ
വിജയശതമാനം സയൻസിൽ 84.83, കൊമേഴ്സിൽ 76.11, ഹ്യുമാനിറ്റീസിൽ 67.08

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,74,755 വിദ്യാർഥികളിൽ 2,94,888 പേർ ഉപരിപഠന യോഗ്യത നേടി. വിജയം 78.69%. കഴിഞ്ഞ വർഷം 82.95% ആയിരുന്നു. വിഎച്ച്എസ്‌ഇയിൽ 27,586 പേർ പരീക്ഷ എഴുതിയതിൽ 19,702 പേർ ഉപരിപഠന യോഗ്യത നേടി. 71.42% ആണ് വിജയം. കഴിഞ്ഞ വർഷം 78.39%. ഹയർ സെക്കൻഡറി പരീക്ഷയിൽ ഇത്തവണയും മുന്നിലുള്ളത് സയൻസാണ്; ഏറ്റവും പിന്നിൽ ഹ്യുമാനിറ്റീസ്. സയൻസ് വിഭാഗത്തിൽ വിജയം 84.83% ആണെങ്കിൽ ഹ്യുമാനിറ്റീസിൽ 67.08% മാത്രം. കൊമേഴ്സിൽ 76.11 ആണ് വിജയ നിരക്ക്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ജയം നേടിയ 39,319 പേരിൽ 31,214 പേരും സയൻസ് ഗ്രൂപ്പുകാരാണ്. കൊമേഴ്സ് ഗ്രൂപ്പിൽ 5253 പേരും ഹ്യുമാനിറ്റീസിൽ 2753 പേരുമുണ്ട്. മൂന്നു ഗ്രൂപ്പുകളിൽ കുറവ് കുട്ടികൾ പരീക്ഷ എഴുതിയതും ഹ്യുമാനിറ്റീസിൽ തന്നെ. എഴുത്തുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 30% മാർക്ക് (ഡി പ്ലസ് ഗ്രേഡ്) നേടിയവർക്കാണ് ഉപരിപഠന യോഗ്യത ലഭിച്ചത്. 79,867 പേർക്കാണ് ഇത്തവണ യോഗ്യത നേടാനാകാതെ പോയത്. ഇതിൽ 28,653 പേർ സയൻസ് ഗ്രൂപ്പിലും 25,052 പേർ ഹ്യുമാനിറ്റീസിലും 26,011 പേർ കൊമേഴ്സ് ഗ്രൂപ്പിലുമാണ്. ഇതിൽ 20% മാർക്ക് പോലും നേടാനാകാത്തത് (ഇ ഗ്രേഡ്) 408 പേർക്കാണ്.

vhse-results-table-inormation

പ്രോഗ്രസ് റിപ്പോർട്ട്
∙ കൂടുതൽ പേർ പരീക്ഷ എഴുതിയ ജില്ല – മലപ്പുറം (61,470)
∙ കുറവ് കുട്ടികൾ പരീക്ഷ എഴുതിയ ജില്ല – വയനാട് (9773)
∙ ഫുൾ എ പ്ലസ് കൂടുതലുള്ള ജില്ല – മലപ്പുറം (5654)
∙ കൂടുതൽ പേർ പരീക്ഷയെഴുതിയ സ്കൂൾ – തിരുവനന്തപുരം പട്ടം സെന്റ് മേരീസ് (791, ജയം 84.83%)
∙ കൂടുതൽ പേർ പരീക്ഷയെഴുതിയ സർക്കാർ സ്കൂൾ – മലപ്പുറം കോട്ടയ്ക്കൽ രാജാസ് (707, ജയം 89.39%).
 

English Summary:

Four Year Under Graduate Programme - Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com