ADVERTISEMENT

‘ആത്മീയപാത ശരീരത്തെ

പാടെ തകർത്തുകളയും

പിന്നീടതിനെ ആരോഗ്യാവസ്ഥയിലേക്ക്

തിരിച്ചെത്തിക്കും

തറയ്‌ക്ക് താഴെയുള്ള നിധി പുറത്തെടുക്കാൻ

വീടു പൊളിക്കുന്നതു പോലെ.

പിന്നീടാ നിധി ഉപയോഗിച്ച്

അത് പൂർവാധികം

ഭംഗിയിൽ പുതുക്കിപ്പണിയും’

                                                                                                                                    - റൂമി

ആത്മീയജീവിതത്തിന്റെ പ്രധാന അനുഷ്ഠാനങ്ങളാണ് നോമ്പും ഉപവാസവും. പരിസ്ഥിതി ആത്മീയതയുടെ പുത്തൻ ചിന്താവിഷയവും അനുഷ്ഠാനവുമാണ് കാർബൺ നോമ്പ്. ലോകമെമ്പാടും പല മതങ്ങളും നോമ്പുകാലത്തെ പരിസ്ഥിതിയെ കരുതുന്ന കാർബൺ നോമ്പ് അല്ലെങ്കിൽ ഉപവാസവുമായി ബന്ധപ്പെടുത്തിത്തുടങ്ങിയിട്ടുമുണ്ട്.

കാർബൺനോമ്പ് എന്നാൽ എന്ത്?

ഇഷ്ടപ്പെടുന്നതു പലതും വർജ്ജിക്കുകയാണ് ആത്മീയ നോമ്പിന്റെ പതിവുരീതി. എന്നാൽ കാർബൺ അന്തരീക്ഷത്തിലേക്കു വമിപ്പിക്കുന്നതു നിയന്ത്രിക്കുക എന്നതാണ് കാർബൺനോമ്പിന്റെ കാതൽ. കാർബൺ ബഹിർഗമനമുണ്ടാക്കുന്ന ആധുനിക ജീവിതസൗകര്യങ്ങളെ വിവേകത്തോടെ ഉപയോഗിക്കുക എന്നതാണ് കാർബൺ നോമ്പിലെ പ്രധാന കർമം. മനുഷ്യ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്ന സാങ്കേതിക വിദ്യകൾ വിപുലമായി ലഭിക്കുന്ന സമൂഹങ്ങളിലാണ് ഇത്തരം നിയന്ത്രണങ്ങൾ അർഥപൂർണ്ണമാകുന്നത്. പട്ടിണി കിടക്കുന്നവർക്ക് ഉപവാസമെന്നത് ഒരു കറുത്ത ഫലിതമാകുന്നപോലെ, കാർബൺ നിർഗമന ശേഷി കുറവുള്ള ജീവിതം നയിക്കന്നവർക്കല്ല കാർബൺനോമ്പ് എന്ന വെല്ലുവിളി ഏറ്റെടുക്കാൻ മനസ്സുണ്ടാകേണ്ടത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗ നിയന്ത്രണം, പൊതുഗതാഗത സൗകര്യത്തിന്റെ ഉപയോഗം എന്നിവ പൊതു സമൂഹത്തിൽ കാർബൺ നോമ്പു കാലത്തു ചെയ്യാവുന്ന ഒരു  കാര്യത്തിന് ഉദാഹരണമാണ്. വീട്ടകത്താകട്ടെ എയർകണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയുടെ വിവേകപൂർണമായ ഉപയോഗം കാർബൺ നോമ്പാചരണവുമായി ബന്ധപ്പെടുത്താം.

(Credit:Petmal/Istock)
(Credit:Petmal/Istock)

എത്രയാണ് നിങ്ങളുടെ കാർബൺ പാദമുദ്ര?

മണ്ണിൽ നിന്നുണ്ടായി, വീണ്ടും പൊടിയായി മാറേണ്ട മനുഷ്യൻ ജീവിതകാലത്ത് ചെയ്യുന്ന പുണ്യപാപങ്ങളാണ് മത ആത്മീയതയുടെ അളവുകോലുകളിലൊന്ന്. എന്നാൽ പാരിസ്ഥിതിക ആത്മീയതയുടെ കണ്ണിൽ അത് കാർബൺ ഫുട്പ്രിന്റ് (Carbon Foot Print) ആകുന്നു. ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണത്. ഒരു പ്രത്യേക കാലയളവിൽ നിങ്ങൾ പ്രകൃതിയുടെ നെഞ്ചിൽ എത്ര അമർത്തി ചവുട്ടിയാണ് ജീവിക്കുന്നതെന്നതിന്റെ അടയാള മുദ്രയാണത്. നിങ്ങളുടെ ജീവിതരീതികളാണ് പ്രത്യക്ഷമായും പരോക്ഷമായും കാർബൺ ഫുട് പ്രിന്റിന്റെ വിലയിടുന്നത്. ഉദാഹരണത്തിന്, ഒരു അമേരിക്കൻ പൗരന്റെ പ്രതിവർഷ കാർബൺ ഫുട് പ്രിന്റ് 17.5 മെട്രിക് ടൺ ആകുമ്പോൾ, ഒരു ഇന്ത്യക്കാരന്റേത് 1.6 മെട്രിക് ടണ്ണാണ്. ഇന്ത്യയിലെ നഗരവാസികളുടേത് 7.5 മെട്രിക് ടണ്ണും കേരളത്തിലെ പട്ടണവാസിയുടേത് 6. 8 ടണ്ണും ആണ്. ഒരു കാര്യം കൂടി ഓർമയിൽ സൂക്ഷിക്കണം. ഒരു വികസിത രാജ്യത്തെ പൗരൻ അല്ലെങ്കിൽ ഒരു നഗരവാസി കൂടുതലായി കാർബൺ ഉൽപാദിപ്പിച്ചാലും, തൽഫലമായുണ്ടാകുന്ന പരിസ്ഥിതി നാശത്തിന്റെ ഫലങ്ങൾ വലുപ്പച്ചെറുപ്പമില്ലാതെ അനുഭവിക്കണം. നമ്മുടെ പാദമുദ്രയുടെ കനത്ത ഭാരം അനുഭവിക്കേണ്ടത് കാർബൺ ഭാരം പേറാത്ത ജനവിഭാഗങ്ങൾ കൂടിയായിരിക്കും. എന്തൊരു സാമൂഹിക തിന്മയാണ് അതെന്നു കൂടി ഓർമിക്കുക.

കാലാവസ്ഥയെ കരുതുന്നവരുടെ കാർബൺ നോമ്പ്

കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന  അമേരിക്കയിലെ 'ക്ലൈമറ്റ് കെയർ ടേക്കേഴ്സ് ' എന്ന കൂട്ടായ്മ  ഈ വർഷത്തെ ഈസ്റ്ററിനു മുമ്പുള്ള വലിയ നോമ്പു കാലത്തെ എഴാഴ്ചകളായി വിഭജിച്ച്, ഓരോ ആഴ്ചയ്ക്കും ഒരു പ്രത്യേക സന്ദേശം അല്ലെങ്കിൽ ചലഞ്ച് നൽകുകയുണ്ടായി. അവർ അനുവർത്തിക്കുന്ന കാർബൺ നോമ്പിന്റെ ഭാഗമായിരുന്നു അത്. മത വിചാരങ്ങൾക്കപ്പുറത്ത് ഓരോ ആഴ്ചയിലും ചിന്തയ്ക്കു വിഷയമായ, ചെറിയ ജീവിതമാറ്റങ്ങൾക്കു കാരണമായ സന്ദേശങ്ങൾ ഇവയായിരുന്നു.

∙ ആദ്യത്തെ ആഴ്ചയിൽ വൈദ്യുതി ഉപവാസമാണ്. വൈദ്യുതിയുടെ വിവേകപൂർണമായ ഉപഭോഗം ശീലിക്കാനും ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടു പോകുന്ന വാംപയർ പവർ പോലുള്ള വാക്കുകളെ അറിയാനും ശ്രമിക്കുന്നു.

∙ രണ്ടാമത്തെ ആഴ്ച മിതവ്യയവാരമാണ്. അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കുക. മിതത്വം പരിസ്ഥിതി സ്നേഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

∙ ആഴ്ച മൂന്നിൽ ശബ്ദ ഉപവാസമാണ് ജീവിതചര്യയിലെ മാറ്റം. ഈയാഴ്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അടുപ്പുള്ളവരോടെല്ലാം സംസാരിക്കാൻ നീക്കിവയ്ക്കുന്നു

∙ നാലാമത്തെ ആഴ്ചയിൽ മാംസ വർജ്ജനം അല്ലെങ്കിൽ മിതത്വം ഉപദേശിക്കുന്നു. ഫാക്ടറി ഫാമിങ്ങിലൂടെ മാംസോത്പാദനത്തിനുള്ള മൃഗങ്ങളെ പാലിക്കുന്നത് ഹരിത ഗൃഹ വാതകങ്ങളെ പുറത്തു വിടുമെന്ന ചിന്തയിലാണിത്.

∙ അഞ്ചാമത്തെ ആഴ്ചയിൽ ഡ്രൈവിങ്ങ് ഉപവാസമാണ് പറയുന്നത്. കാറുകൾ വീട്ടിലിട്ട് പൊതുഗതാഗതമോ സൈക്കിളോ ,ഇരുചക്രവാഹനങ്ങളോ ഉപയോഗിക്കുക.

∙ ആറാമത്തെ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് താൽക്കാലിക വിശ്രമം. ടിഫാനി ഷാലിൻ എഴുതിയ '24/6: ദ് പവർ ഓഫ് അൺ പ്ലഗ്ഗിങ് വൺ ഡേ ഓഫ് എ വീക്ക്' ബുക്ക് വായിക്കുക. ആളുകളോട് നേർക്കു നേരെയുള്ള സംസാരം.

∙ ഏഴാമത്തെ ആഴ്ച: അജ്ഞതയുടെ ഉപവാസം. കാലാവസ്ഥാമാറ്റം കൊണ്ടുവരുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള അജ്ഞതയാണ് അതിനെതിരെയുള്ള യുദ്ധത്തിനുള്ള പ്രധാന തടസ്സം. ഏഴാമത്തെ ആഴ്ച പഠനത്തിനാണ്. പീറ്റർ കാൽമുസിന്റെ ‘ബീയിങ് ദ് ചേഞ്ച്: ലിവ് വെൽ ആൻഡ് സ്പാർക്ക് എ ക്ലൈമറ്റ് റെവലൂഷൻ’ എന്ന പുസ്തകം വായിക്കാം.

വാഹനത്തിൽ നിന്നും പുറന്തള്ളുന്ന പുക (Credit:madsci/Istock)
വാഹനത്തിൽ നിന്നും പുറന്തള്ളുന്ന പുക (Credit:madsci/Istock)

കാർബൺ നോമ്പിന്റെ ആശയം പ്രാവർത്തികമാക്കുന്ന തങ്ങളുടെ  രീതിയാണ് ക്ലൈമറ്റ് കെയർടേക്കർ പ്രവർത്തകർ കാണിച്ചു തരുന്നത്. വർഷങ്ങൾക്കു മുൻപു തന്നെ ചർച്ച് ഓഫ് ഇംഗ്ലണ്ട് നോമ്പുകാലത്ത് കാർബൺ നിർഗമനം കുറയ്ക്കാൻ ആഹ്വാനം ചെയ്യുകയും അതിനുള്ള മാർഗങ്ങൾ ഉപദേശിക്കുകയും ചെയ്തിരുന്നു.

മരണമെത്തുന്ന നേരത്തും 

മരണത്തെയും മരണാനന്തര അവസ്ഥയെയും കുറിച്ച് മതങ്ങൾക്കും സംസ്കാരങ്ങൾക്കും അവരവരുടേതായ തത്വചിന്തകളുണ്ടാവാം. എന്നാൽ മരിച്ച ശേഷം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യുന്ന പരമ്പരാഗത രീതികൾ പരിസ്ഥിതിയിൽ ആഘാതമേൽപ്പിക്കുന്നുണ്ട്. ‘റികംപോസ്’ എന്ന അമേരിക്കൻ കമ്പനി മൃതദേഹങ്ങൾ സംസ്കരിക്കാൻ കാർബൺ ന്യൂട്രലായ ഒരു ഹ്യൂമൺ കംപോസ്റ്റിങ് രീതി ഉരുത്തിരിച്ചെടുത്തു. അമേരിക്കയിലെ വാഷിങ്ടൻ സംസ്ഥാനം ഈ മാർഗം 2019ൽ നിയമപരമായി അനുവദിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com