ADVERTISEMENT

ലോകരാഷ്ട്രീയത്തിൽ പല കാലങ്ങളിൽ ശക്തമായ സ്വാധീനമുറപ്പിച്ച റഷ്യ ഇന്നും ലോകത്തെ ഗണ്യമായ ശക്തികളിലൊന്നാണ്. അപാരമായ ഭൂവിസ്തൃതി കാരണം പലവിധ കാലാവസ്ഥാ മേഖലകളും വലിയ വ്യത്യാസമുള്ള പ്രകൃതിയും റഷ്യയുടെ പ്രത്യേകതകളാണ്. താരതമ്യേന ഉയർന്ന താപനിലയുള്ള യഷ്കൂലും, അസ്ട്രഖാനും ചെച്നിയയും അതിശൈത്യമുള്ള സൈബീരിയയുമൊക്കെ റഷ്യയിൽ തന്നെയാണു സ്ഥിതി ചെയ്യുന്നത്.

 

കിഴക്കൻ റഷ്യയിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ പ്രവിശ്യയാണ് വോൾഗോഗ്രാഡ്. വോൾഗോഗ്രാഡ് നഗരമാണ്ഈ പ്രവിശ്യയുടെ തലസ്ഥാനം. റഷ്യയിലെ നഗരങ്ങളിൽ ജനസംഖ്യ കൊണ്ട് പതിനാറാം സ്ഥാനത്തുള്ള വോൾഗോഗ്രാഡ് സോവിയറ്റ് കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. നായകൻമാരുടെ നഗരം എന്നും ഇതറിയപ്പെടുന്നു. പ്രശസ്ത ഒളിംപ്യനും പോൾ വോൾട്ട് താരവുമായ യെലേന ഇസിൻബയേവയുടെ ജന്മനാടുമാണ് ഇത്.

 

2015ൽ വോൾഗോഗ്രാഡ് പ്രദേശത്ത് പര്യവേക്ഷണം നടത്തിയ ഗവേഷകർ വളരെ വിചിത്രമായ ഒരു കണ്ടെത്തൽ നടത്തിയിരുന്നു. തളിക രൂപത്തിലുള്ള ഒരു ഡസനോളം കല്ലുകളായിരുന്നു അവ. ലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ഈ കല്ലുകൾ പ്രകൃതിയിൽ സ്വാഭാവികമായി രൂപപ്പെട്ടതാണെന്നു കരുതാൻ വിചിത്രമായ ആകൃതി കാരണം പാടായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അന്യഗ്രഹപേടകങ്ങളായ പറക്കും തളികകളുടെ രൂപത്തിലാണ് ഇവയുണ്ടായിരുന്നത്. ഈ കല്ലുകളിൽ പരിശോധന നടത്തിയ ശാസ്ത്രജ്ഞർ മറ്റൊന്നു കൂടി കണ്ടെത്തി. ടംഗ്സ്റ്റൻ എന്ന ലോഹത്തിന്റെ സാന്നിധ്യം ഈ കല്ലുകളിൽ ഉയർന്ന അളവിലുണ്ടായിരുന്നു. ബൾബുകളിലെ ഫിലമെന്റായി ഉപയോഗിക്കുന്ന ടംഗ്സ്റ്റൻ സൈനികസാങ്കേതിക മേഖലയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന ഒരു ലോഹമാണ്. ഇതെങ്ങനെ ആ കല്ലുകളിൽ വന്നു?

 

ഈ ചോദ്യം അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള സിദ്ധാന്തങ്ങളിലേക്കു സ്വാഭാവികമായും നയിച്ചു. പണ്ട് ഈ മേഖലയിൽ കൂടി പോയ ഒരു അന്യഗ്രഹപേടകം തകർന്നുള്ള അവശേഷിപ്പുകളാകാം ഈ വിചിത്ര ഘടനയുള്ള ശിലകളെന്നായിരുന്നു പലരും അഭിപ്രായം പറഞ്ഞത്. വോൾഗോഗ്രാഡിലെ സിർനോവ്സ്കി ജില്ലയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഈ മേഖലയിൽ പണ്ടേ അതീന്ദ്രിയമായ എന്തെല്ലാമോ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നു പ്രചാരണമുള്ളതാണ്.

ഈ സംഭവം ലോകത്തെ പ്രധാന യുഎഫ്ഒ കുതുകികളിലൊരാളായ സ്കോട് വാറിങ് സജീവമായി ഏറ്റെടുത്തിരുന്നു. ഇത്തരം ശിലകൾ ചൊവ്വയുടെ ഉപരിതലത്തിൽ നിന്നെടുത്ത ചിത്രങ്ങളിൽ താൻ കണ്ടിട്ടുണ്ടെന്നും വാറിങ് പ്രസ്താവിച്ചു. 

 

പണ്ടുകാലത്ത് ചൊവ്വയിൽ അന്യഗ്രഹജീവികൾ നടത്തിയ ഒരു ആക്രമണത്തിന്റെ ഭാഗമായിട്ടാണ് ഇവ വന്നതെന്നും ഇവ ഡ്രോണുകളാണെന്നും വാറിങ് തട്ടിവിട്ടു. എന്നാൽ ശാസ്ത്രസമൂഹം വാറിങ്ങിന്റെ വാദങ്ങളെ മുഖവിലയ്ക്കെടുത്തില്ല. 2022ൽ സൈബീരിയിലെ കുസ്നെസ്ക് മേഖലയിൽ ഒരു കൽക്കരി ഖനന കമ്പനി ഖനനത്തിനിടെ ഇത്തരമൊരു കല്ല് കണ്ടെടുത്തതോടെ വിഷയം വീണ്ടും സജീവമായി. പൂർണവൃത്താകൃതിയിലുള്ള ഈ കല്ലിന് 4 അടിയോളം വ്യാസവുമുണ്ടായിരുന്നു. ഈ കല്ല് മനുഷ്യനിർമിതമാണെന്നു ഇതു പരിശോധിച്ച പര്യവേക്ഷകർ പ്രസ്താവിച്ചതും ദുരൂഹതയ്ക്ക് ആക്കം കൂട്ടി.എന്നാൽ ചില ശാസ്ത്രജ്ഞ‌ർ ഇവ പ്രകൃതിപരമായ കാരണങ്ങൾകൊണ്ടുണ്ടായതാണെന്നും വാദിക്കുന്നുണ്ട്.

 

English Summary: Researchers in Russia Find Dozens of Strange Disc-Shaped Objects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com