ADVERTISEMENT

ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രം ധ്യാനിച്ചു കഴിയുന്നവരാണ് മലമുഴക്കി വേഴാമ്പലുകൾ. ഈ വേഴാമ്പലുകളിലൊന്നിനാണ് കഴിഞ്ഞ ദിവസം ഇണയെ നഷ്ടമായത്. നീലഗിരിയിൽ ഇണയെ നഷ്ടപ്പെട്ട പെൺവേഴാമ്പലിന്റെ ഒറ്റപ്പെടലിന്റെയും വേദനയുടെയും ആരെയും നൊമ്പരപ്പെടുത്തും. മുട്ടവിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് തീറ്റതേടുന്നതിനിടയിലാണ് ഒരു കൂട്ടം കുരങ്ങൻമാരുമായുള്ള ഏറ്റുമുട്ടലിൽ ആൺവേഴാമ്പലിന് ജീവൻ നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയിട്ട് പതിനഞ്ചു ദിവസങ്ങൾ പിന്നിട്ടതിനാൽ പെൺവേഴാമ്പലും ആഹാരം ശേഖരിക്കാനായി പുറത്തിറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വനപാലകർ. 

പെൺപക്ഷി കൂടിനു പുറത്തെത്തിയിരുന്നില്ലെങ്കിൽ ആൺ പക്ഷി ജീവൻ വെടിയുന്നതോടെ പൊത്തിനുള്ളിൽ ആഹാരം കിട്ടാതെ അമ്മ പക്ഷികളും കുഞ്ഞുങ്ങളും ചത്തുവീഴുമായിരുന്നു. എന്നാൽ ഇവിടെ അമ്മ പക്ഷി പുറത്തിറങ്ങിയതിനാൽ വേർപാടിന്റെ വേദനയിലും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്. ആൺ വേഴാമ്പലിനെ ചത്ത നിലയിയിൽ കണ്ടെത്തിയതിനു പിന്നാലെ വനപാലകരുടെ സംഘം അതിന്റെ കൂട് കണ്ടെത്തി പെൺ പക്ഷിയെയും കുഞ്ഞുങ്ങളെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് പെൺ പക്ഷി കുഞ്ഞുങ്ങൾക്ക് ഭക്ഷണം ശേഖരിച്ച് നൽകുന്ന ദൃശ്യം പങ്കുവച്ചത്.

 

ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലുപ്പമേറിയ വേഴാമ്പലുകളാണിത്. പൂർണ വളർച്ചയെത്തുമ്പോൾ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരം വരും. തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ ഹെലികോപ്റ്റർ പറക്കുന്നതു പോലെ ശബ്ദമുയരും. പറക്കുമ്പോഴുള്ള ഈ ശബ്ദവും മല മുഴക്കുന്ന വിധത്തിലുള്ള കരച്ചിലുമാണ് ഇവയെ മലമുഴക്കിയാക്കിയത്. നീളമേറിയ വലിയ കൊക്കുകളും കറുപ്പും മഞ്ഞയും കലർന്ന മകുടവും ആൺ വേഴാമ്പലിന്റെ പ്രത്യേകത.

 

സൗന്ദര്യത്തേക്കാളുപരി വേഴാമ്പലുകളുടെ ജീവിതരീതിക്കാണ് ഏറെ പ്രത്യേകതയുള്ളത്. ജീവിതത്തിൽ ഒരു പങ്കാളി മാത്രമേ വേഴാമ്പലിന് ഉണ്ടാവുകയുള്ളൂ. മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത, ഏറ്റവും ഉയരമുള്ള മരത്തിലെ പൊത്താണ് ഇവ തിരഞ്ഞെടുക്കുക. പെൺപക്ഷി പൊത്തിൽ കയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകളാണ് മുട്ടയ്ക്ക് പട്ടുമെത്തയൊരുക്കുന്നത്. മുട്ട വിരിയാൻ 45–50 ദിവസമെടുക്കും. ഇത്രയും ദിവസം കൂട്ടിൽ നിന്നു പെൺവേഴാമ്പൽ പുറത്തിറങ്ങില്ല. ആൺപക്ഷി, ചെളിയും കാഷ്ഠവും ഉപയോഗിച്ച് പൊത്ത് അടയ്ക്കുകയും ചെയ്യും. കൊക്ക് പുറത്തേക്കിട്ട് തീറ്റ സ്വീകരിക്കാനുള്ള ചെറിയൊരു ദ്വാരം മാത്രമേ പൊത്തിൽ ഉണ്ടാവുകയുള്ളൂ.

 

പിന്നീടാണ് ആൺപക്ഷിയുടെ അധ്വാനം തുടങ്ങുന്നത്. തൊണ്ടയിൽ നിറയെ പഴങ്ങൾ ശേഖരിച്ച് പെൺപക്ഷിക്കെത്തിക്കും. ഓരോ പഴമായി കൊക്കിന്റെ അറ്റത്തേക്ക് എടുത്ത് പെൺപക്ഷിയുടെ ചുണ്ടിലേക്ക് വച്ചു കൊടുക്കും. പുലർച്ചെ ആറരയോടെ തുടങ്ങുന്ന അധ്വാനം ഉച്ചവരെ തുടരും. പിന്നെ അൽപ സമയം വിശ്രമം. അതിനു ശേഷം അസ്തമയം വരെ വീണ്ടും ഇതേ ജോലി തുടരും. പെൺപക്ഷി ഉറങ്ങിക്കഴിഞ്ഞാൽ, നേരം പുലരുന്നതും കാത്ത് അടുത്തുള്ള മരക്കൊമ്പിൽ കാവലിരിക്കും. മുട്ട വിരിയുന്നതു വരെ പഴങ്ങൾ മാത്രമായിരിക്കും പെൺപക്ഷിക്ക് നൽകുക. അതിനു ശേഷം ഓന്ത്, ചെറു പാമ്പുകൾ, ഉരഗങ്ങൾ, എലി തുടങ്ങി ചെറു ജീവികളെയും പിടിച്ച് പെൺപക്ഷിക്കു കൊടുക്കും. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് സംരക്ഷിക്കാനാണിത്. ഈ ഘട്ടത്തിൽ പെൺപക്ഷിക്ക് പുതിയ തൂവലുകൾ വന്ന് കൂടുതൽ സുന്ദരിയാവും. അധ്വാനിച്ച് ക്ഷീണിക്കുന്ന ആൺപക്ഷിയുടെ ഭാരം ഒരു കിലോയെങ്കിലും കുറയുകയും ചെയ്യും.

 

മുട്ട വിരിഞ്ഞ് 10–15 ദിവസങ്ങൾ കഴിഞ്ഞേ പെൺവേഴാമ്പൽ പുറത്തിറങ്ങുകയുള്ളൂ. പിന്നീട് പത്തു ദിവസത്തോളം പുറത്ത് വിശ്രമമാണ്. ഈ സമയത്തും പെൺപക്ഷിക്കും കൂട്ടിലെ കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കുന്നത് ആൺവേഴാമ്പൽ തന്നെയാണ്. പിന്നീട് രണ്ടു പേരും ചേർന്ന് കുഞ്ഞുങ്ങളെ ഊട്ടിത്തുടങ്ങും. പറക്കാറായാൽ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഇരുവരും ചേർന്ന് അവരെ പറക്കാൻ പഠിപ്പിക്കും. ഒരു വർഷം വരെ അച്ഛനും അമ്മയും തന്നെയായിരിക്കും കുഞ്ഞുങ്ങളുടെ വഴികാട്ടി.

 

ആൾപെരുമാറ്റമോ മറ്റു ശല്യങ്ങളോ ഇല്ലെങ്കിൽ ഒരേ പൊത്തിലായിരിക്കും വർഷങ്ങളോളം വേഴാമ്പലുകൾ കൂടുകൂട്ടുന്നത്. അമ്മപ്പക്ഷിയുടെ കാലശേഷം അവസാനത്തെ തവണ മുട്ട വിരിഞ്ഞുണ്ടായ പെൺപക്ഷിക്കായിരിക്കും കൂടിന്റെ അവകാശം എന്ന് നിരീക്ഷികരുടെ നിഗമനം. പെൺകുഞ്ഞുങ്ങൾ മിക്കവാറും അച്ഛനമ്മമാരോടൊപ്പമായിരിക്കും സഞ്ചരിക്കുക. ഇലകളും, ചെറുപഴങ്ങളും പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വനത്തിൽ കൂട്ടമായിട്ടാണ് മലമുഴക്കിയെ കാണാറുള്ളത്. ഏറ്റവും ചെറിയത് 20 എണ്ണമടങ്ങുന്ന കൂട്ടമായിട്ടാണ് സഞ്ചാരം.

 

English Summary: A great hornbill family was struck with tragedy when the father hornbill died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com