ADVERTISEMENT

ഹരിയാനയിലെ കലാപം സംബന്ധിച്ച വാർത്തകൾ ഈ ദിവസങ്ങളിൽ ചർച്ചയായിരുന്നു. നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് കലാപ കാരണമെന്നാരോപിച്ച് ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

‘ഹരിയാനയിൽ ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിനു നേരെ തീവയ്പ്പുണ്ടായതിനു കാരണം വിശ്വ ഹിന്ദു പരിഷത്തിന്റെ യാത്രക്ക് നേരെയുണ്ടായ കല്ലേറാണ്. ആരാണ് കല്ലേറിഞ്ഞതെന്ന് വ്യക്തമായി കാണിച്ചു തരികയാണ് ഈ വിഡിയോ. ഇങ്ങനെയാണ് ഹരിയാനയിലെ കലാപത്തിനു തുടക്കമായത്. എങ്ങനെയുണ്ട് സംഘർഷത്തിലെ സംഘപരിവാർ ഇടപെടൽ’ – ഈ കുറിപ്പുമായാണ് ഈ വിഡിയോ പ്രചരിക്കുന്നത്.

ഘോഷയാത്രയുടെ പിന്നിൽ നിന്ന് ഒരു വ്യക്തി കല്ലുകൾ  ജനക്കൂട്ടത്തിനിടയിലേക്ക് എറിയുന്ന ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ. ഘോഷയാത്രയിലുള്ളവരുടെ കൈയ്യിൽ ബിജെപി പതാക പിടിച്ചവരെയും കാണാം.

stonepelt

വിഡിയോയുടെ കീഫ്രെയ്മുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ തിരഞ്ഞപ്പോള്‍ 2022 ഓഗസ്റ്റ് 24-ന് ട്വിറ്ററില്‍ പങ്കുവച്ച ഒരു വിഡിയോ ലഭിച്ചു.

@mana_Prakasam എന്ന ട്വിറ്റർ പേജിൽ 2022 ഓഗസ്റ്റ് 24നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനൊപ്പം തെലുങ്കിലുള്ള വിവരങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ, ‘അവരാണ് കല്ലെറിയുന്നത്. അവരാണ് ആളുകളെ പ്രകോപിപ്പിക്കുന്നത്! ഇതാണ് ബിജെപിയുടെ രാഷ്ട്രീയം’ എന്നാണ് ഈ പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായി. തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കൂടിയായ തെലങ്കാന സ്റ്റേറ്റ് മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൃശാങ്കും ഈ വ‌ിഡിയോ ട്വീറ്റ് ചെയ്തതായി കണ്ടെത്തി. ബിജെപി പ്രവർത്തകർ  ബി.എസ്. കുമാറിന്റെ നിർദ്ദേശാനുസരണം അക്രമം അഴിച്ചു വിടുന്നു എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.

manaprakasam

അക്കാലയളവിൽ തെലങ്കാനയിലെ ബിജെപി അധ്യക്ഷന്‍, ബി.എസ്. കുമാറായിരുന്നു. കൂടുതൽ കീവേഡ് തിരച്ചിലുകൾ നടത്തിയപ്പോൾ ബി.എസ്. കുമാര്‍ നടത്തിയ പദയാത്രയ്ക്കിടയിൽ  തെലങ്കാനയിലെ ജങ്കോണ്‍ ജില്ലയിലെ ദേവരുപ്പുലയില്‍ ടിആർഎസ്-ബിജെപി പ്രവർത്തകർ  ഏറ്റുമുട്ടിയതായുള്ള റിപ്പോർട്ടുകളും  ഞങ്ങൾ കണ്ടെത്തി. 2022 ഓഗസ്റ്റ് 15നാണ് സംഭവം നടന്നതെന്ന് ഈ റിപ്പോർട്ടുകളിൽ വ്യക്തമാണ്. 

വിഡിയോ കൂടുതൽ പരിശോധിച്ചപ്പോൾ തെലുങ്ക് ഭാഷയിലുള്ള വഴിയോര ബോർഡുകളും വിഡിയോയിലെ വാഹനത്തിന്റെ നമ്പറിന് മുന്നിൽ TS എന്ന് എഴുതിയിരിക്കുന്നതും  ശ്രദ്ധയിൽപ്പെട്ടു. TS സീരീസ് ഉള്ളത് തെലങ്കാന രജിസ്ട്രേഷൻ വാഹനങ്ങൾക്കാണ്. തെലങ്കാനയിൽ നിന്നുള്ള വിഡിയോയാണിതെന്നത് ഈ സൂചനകളിലൂടെ ഞങ്ങൾ ഉറപ്പിച്ചു.

∙ വസ്തുത

ഹരിയാനയിലെ സംഭവങ്ങൾ എന്ന നിലയിൽ പ്രചരിക്കുന്ന വിഡിയോയ്ക്ക് ആ സംഭവവുമായി ഒരു ബന്ധവുമില്ല. തെലങ്കാനയിൽ 2022-ൽ നടന്ന സംഘർഷത്തിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന ഈ വിഡിയോ.

English Summary: Viral video in social media stating link with Haryana violence- Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com