ADVERTISEMENT

എസ്എസ്എൽസി മോഡൽ പരീക്ഷാ ചോദ്യപേപ്പറിന് വിദ്യാർഥികളിൽ നിന്ന് 10 രൂപ ഈടാക്കുന്നുവെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

കലോത്സവത്തിന് പഞ്ചസാര , ചോദ്യ പേപ്പറിന് പണം കമ്മികൾ എല്ലാം ശരിയാക്കി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.

കീവേഡുകളുടെ തിരയലിൽ യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബ് എസ്എസ്എൽസി മോഡൽ പരീക്ഷയിലെ പണപ്പിരിവ് സംബന്ധിച്ച് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. ആ പോസ്റ്റ് കാണാം

'അമ്മേ വല്ലതും തരണേ' അതൊക്കെ പണ്ട്! ഇപ്പോൾ..'കുട്ടികളേ വല്ലതും തരണേ' എന്ന തലക്കെട്ടോടെയാണ് പികെ അബ്ദുറബ്ബിന്റെ പോസ്റ്റ്.

പിന്നീട് എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പറിന് പണം ഈടാക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അറിയിപ്പുകളെ കുറിച്ച് ഞങ്ങൾ തിരഞ്ഞു. ഇത് സംബന്ധിച്ച് 2013 ജനുവരി അഞ്ചിനു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിന്റെ പകർപ്പ് ഞങ്ങൾക്കു ലഭിച്ചു.

jeans

സർക്കുലർ പ്രകാരം ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകൾക്കായി ഓരോ പരീക്ഷാർഥിയിൽ നിന്നും 10 രൂപ വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ശേഖരിക്കേണ്ടതാണെന്നും എസ് സി/എസ് ടി/ഒഇസി വിഭാഗങ്ങളിൽ നിന്നും ഫീസ് ശേഖരിക്കാൻ പാടില്ല. ശേഖരിക്കുന്ന തുകയിൽ നിന്നും ചോദ്യപേപ്പർ വിതരണം ചെയ്യുന്ന വകയിൽ ചെലവാകുന്ന തുക കഴിച്ചു ബാക്കിയുള്ള തുക ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ, തിരുവനന്തപുരം എന്ന പേരിൽ ഡിഡിയായി വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണെന്നുമുള്ള അറിയിപ്പാണ് നൽകിയിട്ടുള്ളത്.

ഈ സർക്കുലറിൽ നിന്ന് എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പറുകൾക്ക് വേണ്ടി വിദ്യാർഥികളിൽ നിന്ന് പണം ഈടാക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ഭരണകാലമായ 2013ൽ തന്നെ ആരംഭിച്ചതാണെന്ന് വ്യക്തമായി.

കൂടുതൽ വിവരങ്ങൾക്കായി തിരഞ്ഞപ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  മാധ്യമങ്ങളെ കണ്ട് ചോദ്യപേപ്പറിന് പണം ഈടാക്കുന്നു എന്ന വിവാദത്തിന് ഇതേ സർക്കുലർ അടക്കം ചൂണ്ടിക്കാട്ടി മറുപടി നൽകിയ വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു. മനോരമ ന്യൂസിന്റെ വിഡിയോ കാണാം. അതിലെ പ്രസ്താവന ഇങ്ങനെ.

എസ്എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ നിരവധി വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ മുഖേന സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്.

പ്രസ്തുത ചോദ്യപേപ്പറിന്റെ പ്രിന്റിങ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്സി./എസ്ടി./ഒഇസി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന് അർഹത ഇല്ലാത്ത പരീക്ഷാർഥികളിൽ നിന്നും പത്തു രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശേഖരിയ്ക്കുന്നുണ്ട്. ചോദ്യപേപ്പർ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ക്യൂഐപി വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ ഡിഡി ആയി കൈമാറുന്ന നടപടിയാണ് കാലങ്ങളായി തുടർന്നു വരുന്നത്.

എസ്എസ്എൽസി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമം ഈ വർഷവും തുടർന്നുവെന്നതല്ലാതെ പരീക്ഷാർഥികളിൽ നിന്നും ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനം എടുത്ത് നടപ്പിലാക്കിയ നടപടി അല്ല.

മുൻവർഷങ്ങളിൽ എസ്എസ്എൽസി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറുകൾ ഇക്കാര്യം വ്യക്തമാക്കുന്നവയാണ്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന നാലു ലക്ഷത്തിലധികം കുട്ടികളിൽ നിന്ന് നാൽപത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ സ്വീകരിക്കുന്നത്.  2003 ലെ മോഡൽപരീക്ഷയുടെ സർക്കുലർ നിങ്ങൾക്ക് ഏവർക്കും പരിശോധിക്കാവുന്നതാണ്. അതിൽ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകൾക്കായി ഓരോ പരീക്ഷാർഥിയിൽ നിന്നും പത്തു രൂപാ  വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ശേഖരിയ്‌ക്കേണ്ടതാണെന്ന നിർദ്ദേശമുണ്ട്. 

അക്കാലത്ത് യു ഡി എഫ് ആണ് ഭരിച്ചിരുന്നത്. ഉമ്മൻ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി. പി. കെ. അബ്ദു റബ്ബ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.

ഇന്നലെ പി.കെ.അബ്ദു റബ്ബ് ഒരു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടു. അതിങ്ങനെ ആണ്..അമ്മേ വല്ലതും തരണേ

അതൊക്കെ പണ്ട്!ഇപ്പോൾ..കുട്ടികളേ വല്ലതും തരണേ സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നത് എന്ന ബോധം പോലും ഇല്ലാത്ത ആളായിരുന്നു അക്കാലത്തെ വിദ്യാഭ്യാസ മന്ത്രി എന്ന് മനസിലാക്കാൻ ഇതിലും വലിയ ഉദാഹരണം വേണോ?

പരീക്ഷകൾ കൃത്യസമയത്ത് പ്രഖ്യാപിച്ച് കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന വകുപ്പാണ് ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ്. പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിതരണം ചെയ്തു.

അബ്ദുറബ്ബിന്റെ കാലത്തുള്ളത് പോലെ  ടെക്സ്റ്റ് ബുക്കുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികൾക്കില്ല. ഓണം നേരത്തെ വന്നാലും നേരം വൈകി 

വന്നാലും കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാമഗ്രികൾ കൃത്യസമയത്തിന് തന്നെ ലഭിക്കുന്നുണ്ട്.

2013 ലെ സർക്കുലർ ആണ് ഞാൻ നിങ്ങൾക്ക് നൽകിയത്.അക്കാലത്ത് കെ എസ് യു സമരം ചെയ്‌തോ?

ഇതാണ് രാഷ്ട്രീയക്കളി..കെ എസ് യു ക്കാരോട് ഒന്നേ പറയാനുള്ളൂ,പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാൻ അനുവദിക്കണം.  – വിഡിയോയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കുന്നതിങ്ങനെ.

∙ വാസ്തവം

ഈ മന്ത്രിസഭയുടെ തീരുമാനപ്രകാരമല്ല എസ്എസ്എൽസി മോഡൽ പരീക്ഷാ ചോദ്യപേപ്പറിനു വിദ്യാർഥികളിൽ നിന്ന് 10 രൂപ ഈടാക്കുന്നത്. 2013ലെ യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് ഇത്തരമൊരു സർക്കുലർ പുറത്തുവന്നത്. ഈ അവകാശവാദം തെറ്റാണ്.

English Summary: It is not as per the decision of this cabinet that students are charged Rs.10 per SSLC model exam question paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com