ADVERTISEMENT

ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഒരു കാറിന് മുകളില്‍ നിന്ന് പുറത്തേക്ക് നിവര്‍ന്നു വരുന്ന എട്ട് ഫാനുകള്‍. ഡ്രോണുകളുടേതുപോലെ ഇവ അതിവേഗത്തില്‍ കറങ്ങി, ഒടുവില്‍ പതിയെ അത് പറന്നു പോകുന്നു. വാഹനത്തിരക്കില്‍ നിന്നു കുത്തനെ പറന്നുയര്‍ന്ന് രക്ഷപ്പെടുന്ന ഇങ്ങനെയൊരു കാറാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ എക്‌സ്‌പെങ് അവതരിപ്പിച്ചിരിക്കുന്നത്.

 

aeroht-flying-car

എയറോ എച്ച്ടി എന്നു പേരിട്ടിരിക്കുന്ന ഈ പറക്കുംകാര്‍ വെറും കാറല്ല, ആഡംബര വൈദ്യുതി കാറാണ്. ആദ്യഘട്ടത്തില്‍ രണ്ട് വലിയ ഫാനുകളായിരുന്നു ഡിസൈനില്‍ അവതരിപ്പിച്ചിരുന്നത്. ഈ ഡിസൈന്‍ തന്നെ പ്രായോഗികമാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നു ഉയര്‍ന്നിരുന്നു. സുരക്ഷയും കുത്തനെ പറന്നുയരുമ്പോഴുള്ള സങ്കീര്‍ണതകളുമായിരുന്നു പ്രധാന ആശങ്കകള്‍. പിന്നീട് ഡ്രോണുകള്‍ക്ക് സമാനമായ രീതിയില്‍ എട്ടു ഫാനുകളിലേക്ക് മാറി. 

 

എയറോ എച്ച്ടി കമ്പനി കുത്തനെ പറന്നുയരാന്‍ ശേഷിയുള്ള ടാക്‌സി കാറുകളുടെ പിന്നാലെയുമുണ്ട്. ദുബായിലെ ആകാശം കീഴടക്കാനുള്ളതാണ് എയര്‍ ടാക്‌സികള്‍. സഞ്ചാരികളുമായി പറക്കുന്ന ചെറു ഹെലിക്കോപ്റ്ററുകള്‍ പോലുള്ള എയര്‍ ടാക്‌സികളേക്കാള്‍ സങ്കീര്‍ണമാണ് പറക്കും കാറുകളുടെ നിര്‍മാണം. ഭാരം തന്നെയാണ് പ്രധാന പ്രതിസന്ധി. റോഡില്‍ ഓടുന്ന കാറുകള്‍ക്ക് അത്യാവശ്യം വേണ്ടുന്ന ഭാഗങ്ങളുണ്ട്. ഒപ്പം സുരക്ഷാ പരിശോധനകളേയും മറികടക്കണം. ലിഥിയം ബാറ്ററിയും ഭാരത്തിന്റെ കാര്യത്തില്‍ പിന്നിലല്ല.

 

എയറോ എച്ച്ടിയുടെ എയര്‍ടാക്‌സികള്‍ക്ക് യാത്രക്കാരില്ലാതെ 560 കിലോഗ്രാം മാത്രമാണ് ഭാരം. എന്നിട്ടു പോലും പരമാവധി 35 മിനിറ്റാണ് പറക്കാനാകുക. പരീക്ഷണം നടത്തിയ പറക്കുംകാറിന് 1,936 കിലോഗ്രാം ഭാരമുണ്ട്. കാറിന്റെ രൂപത്തില്‍ നിർമിച്ച പരീക്ഷണവാഹനം പറന്നുയരുന്ന ദൃശ്യങ്ങള്‍ എയറോഎച്ച്ടി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇത്ര വലിയ ഭാരമുള്ളതുകൊണ്ടുതന്നെ പ്രൊപ്പെല്ലറുകള്‍ ഉരുക്കില്‍ നിര്‍മിച്ചതാവാമെന്ന സാധ്യതയും മേഖലയിലെ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

 

പറക്കുംകാര്‍ പറന്നുയരുന്നതിന്റേയും മുന്നോട്ടു പോകുന്നതിന്റേയും തിരിയുന്നതിന്റേയും തിരികെ ഭൂമിയിലേക്കിറങ്ങുന്നതിന്റേയും ദൃശ്യങ്ങള്‍ സഹിതമുള്ള പരീക്ഷണ വിഡിയോയാണ് എയറോഎച്ച്ടി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം എത്ര സമയം പറക്കാനാവുമെന്നോ എത്ര ദൂരത്തേക്ക് പോകാനാവുമെന്നോ ചൈനീസ് കമ്പനി വിശദീകരിച്ചിട്ടില്ല. ഏതാണ്ട് നാലിലൊന്ന് ഭാരമുള്ള എയര്‍ ടാക്‌സിക്ക് അരമണിക്കൂര്‍ വായുവില്‍ ചെലവഴിക്കാനാകുമെങ്കില്‍ ആനുപാതികമായി നോക്കിയാല്‍ പറക്കും കാറിന് പരമാവധി എട്ടോ ഒമ്പതോ മിനിറ്റാകും പറക്കാനാകുക. 

 

ഏതാണ്ട് അര ബില്യണ്‍ ഡോളര്‍ നിക്ഷേപം ഈ പദ്ധതിക്ക് കീഴില്‍ എയറോഎച്ച്ടിക്ക് ലഭിച്ചിട്ടുണ്ട്. 2024 ആകുമ്പോഴേക്കും തങ്ങളുടെ പറക്കുംകാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ചൈനീസ് കമ്പനിയുടെ ശ്രമം. ടാക്‌സി എന്നതിനേക്കാള്‍ സ്വകാര്യ വ്യക്തികളുടെ ആഡംബര വാഹനമെന്ന നിലയിലാവും ഈ പറക്കുംകാറിനെ അവതരിപ്പിക്കുക.

 

English Summary: This flying car isn't just a machine with wings, completes maiden flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com