യുകെയില്‍ സാമ്പത്തിക അന്തരം വർധിക്കുന്നു
Mail This Article
ലണ്ടൻ • യുകെയിലെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം അപകടകരമാം വിധം വര്‍ധിച്ചു വരുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (സിഎസ്ജെ )പഠന റിപ്പോര്‍ട്ട്. 'ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ്' വൻ തോതിലാണ് വർധിച്ചത് ഇതിന് കോവിഡും കാരണമായെന്ന് സൂചനയുണ്ട്. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അവസ്ഥ 15 വര്‍ഷം മുമ്പുള്ളതിന് തുല്യമാണ്. കോവിഡ് പകര്‍ച്ചവ്യാധി സമയത്ത് ഈ വിടവ് പിന്നെയും വര്‍ധിച്ചുവെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്തംഭനാവസ്ഥയിലുള്ള വേതനം, കുടുംബ തകര്‍ച്ച, മോശം പാര്‍പ്പിടം, കുറ്റകൃത്യങ്ങള്‍, മാനസികാരോഗ്യം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സിഎസ്ജെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനെ സഹായിക്കുന്നതിനുള്ള പിന്തുണ മന്ത്രിമാര്‍ എടുത്തുപറഞ്ഞു. വിക്ടോറിയന്‍ കാലഘട്ടത്തിന് ശേഷം കാണാത്ത സാമൂഹിക വിഭജനത്തിലേക്ക് രാജ്യം വീണ്ടും വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. കോവിഡ് പാന്‍ഡമിക് കാലത്ത് ലോക്ക്ഡൗണുകളുടെ ഫലമായി സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇത് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍, സ്കൂളുകളും കോളജുകളും അവധി ആയപ്പോൾ വിദ്യാർഥികളിലുണ്ടായ മാനസിക പിരിമുറുക്കം, ജോലി ചെയ്യുന്ന പ്രായത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധനവ് എന്നിവ ചൂണ്ടിക്കാണിക്കുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുകെയിലെ യഥാര്‍ത്ഥ പ്രതിവാര ശമ്പള വളര്‍ച്ച നിശ്ചലമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിഎസ്ജെ വിശകലനത്തില്‍ 40% പേര്‍ക്ക് മാനസികാരോഗ്യാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി എന്നാലിത് സാധാരണ ജനസംഖ്യയുടെ 13% മാത്രമാണ്.
മുന്‍ സണ്‍ഡേ ടൈംസ് എഡിറ്റര്‍ മാര്‍ട്ടിന്‍ ഇവന്‍സ് അധ്യക്ഷനായ കമ്മീഷനാണ് റിപ്പോര്‍ട്ടിന് പിന്നില്‍. സിഎസ്ജെയുടെ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി കുക്ക്, മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ലോര്‍ഡ് കിംഗ്, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ലേബര്‍ മേയര്‍, ആന്‍ഡി ബേണ്‍ഹാം, കണ്‍സര്‍വേറ്റീവ് എംപി മിറിയം കേറ്റ്‌സ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. പഠന റിപ്പോർട്ട് തയാറാക്കുന്നതിനായി നടത്തിയ ആറായിരത്തിലധികം ആളുകളുടെ വോട്ടെടുപ്പ് ഗവേഷണത്തില്‍ പങ്കെടുത്തവരിൽ പകുതിയും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരായിരുന്നു.