പ്രതിരോധം കാത്തു; കപ്പടിച്ച് ഖത്തർ
Mail This Article
ദോഹ ∙ രാജ്യത്ത് സൈബർ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഫിഫ ലോകകപ്പിനിടെ ഖത്തർ പ്രതിരോധിച്ചത് 2.3 കോടി സൈബർ ആക്രമണ ശ്രമങ്ങളെന്നും റിപ്പോർട്ട്. മുൻനിര ജാപ്പനീസ് മൾട്ടിനാഷനൽ കമ്പനിയായ ട്രെൻഡ് മൈക്രോയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ആഗോള തലത്തിലുള്ള സൈബർ ആക്രമണങ്ങളിൽ 55 ശതമാനമാണ് വർധനയെന്നും കംപ്യൂട്ടറുകൾ തകരാറിലാക്കുന്ന പ്രോഗ്രാം ഫയലുകളുടെ കാര്യത്തിൽ 242 ശതമാനമാണ് വർധനയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിൽ കഴിഞ്ഞ വർഷം 41,29,354 വിദ്വേഷകരമായ ഇ-മെയിലുകൾ, യുആർഎൽ സംബന്ധിച്ച 40,90,048 ആക്രമണ ശ്രമങ്ങൾ,കംപ്യൂട്ടറുകൾ തകരാറിലാക്കുന്ന 79,39,332 മാൽവെയർ പ്രോഗ്രാമുകൾ എന്നിവ കണ്ടെത്തി പ്രതിരോധിച്ചതായി കമ്പനി വ്യക്തമാക്കി. ആഗോള തട്ടിപ്പ് സംഘങ്ങൾ, ഹാക്കർ സിൻഡിക്കറ്റുകൾ എന്നിവരിൽ നിന്നുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. ലക്ഷക്കണക്കിന് കമ്പനികളെയും വ്യക്തികളെയുമാണ് സൈബർ അക്രമണങ്ങളിൽ നിന്ന് ട്രെൻഡ് മൈക്രോ കമ്പനി സംരക്ഷിച്ചത്. ഇതിനു പുറമേ 51 ലക്ഷത്തോളം ആഭ്യന്തര, ബാഹ്യ ആക്രമണ ശ്രമങ്ങളും കണ്ടെത്തി. ആഗോള തലത്തിലുള്ള ഡേറ്റ സെന്ററുകൾ, ക്ലൗഡ് കംപ്യൂട്ടിങ്, നെറ്റ്‌വർക്ക്, എൻഡ്‌പോയിന്റ് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻനിരയിലാണ് ട്രെൻഡ് മൈക്രോ.
സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ അത്യാധുനിക സാങ്കേതിക വിദ്യകളും നടപടികളുമാണ് രാജ്യം സ്വീകരിച്ചത്.
English Summary: Qatar defended over 23 million cyber attack attempts during the FIFA World Cup.