ADVERTISEMENT

ദോഹ ∙ രാജ്യത്ത് ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് കാഠിന്യമേറും. അന്തരീക്ഷ ഈർപ്പം വർധിക്കും. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശം. അൽ ഹനാ നക്ഷത്രത്തിന് ഇന്നലെ തുടക്കമായതോടെയാണ് കാലാവസ്ഥാ മാറ്റമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

 

കഠിനമായ ചൂടും ഈർപ്പവുമാണ് ഇതിന്റെ പ്രത്യേകത. ഇനിയുള്ള 12 ദിവസങ്ങളിൽ പൊള്ളുന്ന ചൂടായിരിക്കും. പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ ഈർപ്പം കൂടും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നേരിയ മൂടൽമഞ്ഞിനും കാറ്റിന്റെ ശക്തി കുറയ്ക്കാനും ഇടയാക്കും. ഏതാനും ദിവസമായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

 

പുറം തൊഴിലാളികളുടെ വേനൽക്കാല ആരോഗ്യ സംരക്ഷണ നടപടികളുടെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പുറം തൊഴിലുകൾക്ക് വിലക്കേർപ്പെടുത്തി. ബൈക്കുകളിലെ ഡെലിവറിയും ഈ സമയങ്ങളിൽ നിരോധിച്ചു.

 

സൂര്യാഘാതം ചെറുക്കാൻ..

 

ചൂടും ഈർപ്പവും കൂടുമെന്നതിനാൽ സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ മുൻകരുതൽ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) എമർജൻസി വകുപ്പ് മെഡിക്കൽ റസിഡന്റ് ഡോ.അയിഷ അലി അൽ സദയുടേതാണ് നിർദേശം. 

 

∙ ശരീരോഷ്മാവ് ഉയരുക, അമിത വിയർപ്പും ദാഹവും, ഹൃദയമിടിപ്പ് കൂടുക, ചർമത്തിൽ ചുവപ്പ്, തലവേദന, ക്ഷീണം, ഛർദി, ബോധക്ഷയം, ഗുരുതരമായ തളർച്ച എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

 

∙ സൂര്യാഘാതത്തെ ചെറുക്കാൻ ധാരാളം വെള്ളവും ജ്യൂസും കുടിക്കാം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുകയാണ് പ്രധാന മാർഗം. അയഞ്ഞതും  ഇളം നിറത്തിലുള്ള സൗകര്യപ്രദമായ വസ്ത്രങ്ങൾ വേണം ധരിക്കാൻ. ഉച്ചയ്ക്ക് 11 മുതൽ 3.00 വരെ നേരിട്ട് സൂര്യ രശ്മികൾ ഏൽക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും കുട്ടികളും വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡോ.അയിഷ നിർദേശിച്ചു. 

 

∙ ക്ഷീണം തോന്നിയാൽ ചെയ്യുന്ന ജോലി വേഗം നിർത്തണം. ശരീരതാപനില ഉയർന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുകയോ ഐസ് പാഡുകൾ ദേഹത്ത് വയ്ക്കുകയോ  ചെയ്യാം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണെങ്കിൽ വ്യക്തിയെ വേഗം ശീതീകരിച്ച സ്ഥലത്തേക്ക് മാറ്റിക്കിടത്തണം. തണുത്ത വെള്ളം അല്ലെങ്കിൽ ഐസ് ഇട്ട വെള്ളം കുടിക്കാൻ കൊടുക്കണം. സാധ്യമെങ്കിൽ ശരീരത്ത് ഐസ്പാഡുകൾ വയ്ക്കണം. 30 മിനിറ്റിന് ശേഷവും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ അല്ലെങ്കിൽ ശരീര താപനില 40 ഡിഗ്രിയിൽ കൂടുതലെങ്കിൽ ഉടൻ 999 വിളിച്ച് അടിയന്തര വൈദ്യസഹായം തേടണം.

English Summary: Heat and humidity to rise further in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com