ADVERTISEMENT

ദോഹ∙ ഗർഭിണികൾ ചൂടേൽക്കാതെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഗർഭിണികളുടെയും ശരീര താപനില വേനൽ ചൂടിൽ വർധിക്കും. ഇത് അസ്വസ്ഥത സൃഷ്ടിക്കുമെന്നതിനാൽ കടുത്ത ചൂടിൽ ശരീര താപനില അമിതമായി ഉയരാതിരിക്കാൻ അധിക മുൻകരുതലെടുക്കണം.

 

ഗർഭത്തിന്റെ ആദ്യ 12 ആഴ്ചകൾ അമ്മയുടെ ശരീരത്തിൽ അമിത ചൂടേൽക്കുന്നത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശരീര താപനില സ്വയം തണുപ്പിക്കാൻ ശ്രമിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാകും. ഇത് ഗർഭസ്ഥ ശിശുവിലേക്കുള്ള രക്തത്തിന്റെയും പോഷകങ്ങളുടെയും അളവ് കുറയ്ക്കുമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഉം അൽ സനീം ഹെൽത്ത് സെന്ററിലെ ഫാമിലി മെഡിസിൻ കൺസൽറ്റന്റ് ഡോ.ഹുസൈൻ ഒമ്രാൻ ചൂണ്ടിക്കാട്ടി.

 

ചൂടേറിയ കാലാവസ്ഥ ഗർഭിണികളിൽ നിർജലീകരണം, തളർച്ച, ബോധക്ഷയം തുടങ്ങിയവയുണ്ടാക്കും. ക്ഷീണം, തലകറക്കം, ആശയക്കുഴപ്പം, അമിതമായ വിയർപ്പ്, വിശപ്പില്ലായ്മ, കൈകാലുകളിലും വയറിലുമുള്ള ഞരമ്പു വലിക്കൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഉയർന്ന നാഡിമിടിപ്പ്, അമിത ദാഹം അല്ലെങ്കിൽ ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ ഉയരുക എന്നിവയാണ് ചൂടേൽക്കുമ്പോഴുള്ള തളർച്ചയുടെ ലക്ഷണങ്ങൾ. 

 

ഗർഭിണികൾ ശ്രദ്ധിക്കാൻ

 

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ അമിതധ്വാനം ഒഴിവാക്കണം. ഗർഭകാലത്തിന്റെ ആദ്യത്തെ 12 ആഴ്ചകളിൽ അമ്മയുടെ ശരീര താപനില 39.2 ഡിഗ്രി സെൽഷ്യസിൽ ഉയർന്നാൽ ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടാകാനുള്ള സാധ്യത കൂടും. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഡോ.ഹുസൈൻ വിശദമാക്കി. കാരണം ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയിൽ പനി ഉണ്ടാകുകയോ അല്ലെങ്കിൽ വ്യായാമം ചെയ്യുകയോ ചെയ്താൽ മാത്രമേ ഗർഭിണികളായ സ്ത്രീകളുടെ ശരീര താപനില ഉയരുകയുള്ളൂ. പെട്ടെന്ന് കഠിനചൂട് ഉണ്ടായാൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതു വരെ വ്യായാമം ഒഴിവാക്കണം.

 

ചൂടു കൂടിയാൽ തണുത്ത വെള്ളത്തിൽ കുളി ആശ്വാസകരമാകും. വീടിനു പുറത്തുപോകുമ്പോൾ കയ്യിൽ കുടിക്കാൻ വെള്ളം കരുതണം. തണുത്ത വെള്ളം നിറച്ച വാട്ടർ സ്‌പ്രേയും കയ്യിൽ കരുതാം. പെട്ടെന്ന് ചൂടു തോന്നിയാൽ സ്പ്രേ ചെയ്ത് ശരീരം തണുപ്പിക്കാം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമത്തിൽ പാടുകളും മറ്റും ഉണ്ടാകുന്ന മെലാസ്മ എന്നറിയപ്പെടുന്ന അവസ്ഥ  ഗർഭിണികളിൽ കൂടുതലാണ്.

 

സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്ത് പതിക്കാതിരിക്കാൻ ശ്രദ്ധിക്കണം.  കനത്ത ചൂടുള്ളപ്പോൾ യാത്രകളും ഷോപ്പിങ്ങും ഒഴിവാക്കണം. ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. പഴവും പച്ചക്കറികളും ധാരാളം കഴിക്കണം. സാലഡ് പോലുള്ളവ കൂടുതൽ കഴിക്കാം. ഭക്ഷണത്തിൽ ഉപ്പ്, കഫീൻ എന്നിവ പരമാവധി കുറയ്ക്കണമെന്നും ഡോ.ഹുസൈൻ പറഞ്ഞു.

English Summary: PHCC doctor cautions pregnant women on summer heat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com