കേക്കിൽ രുചി വിസ്മയം വിരിയിച്ച് മലയാളി; ഹിമയുടെ കേക്കിന് വൻ ഡിമാൻഡ്
Mail This Article
അബുദാബി ∙ മലയാളികൾക്കും മറുനാട്ടുകാർക്കും മധുരമൂറുന്ന ക്രിസ്മസ് ഓർമകൾ സമ്മാനിക്കുകയാണ് തൃശൂർ കല്ലേറ്റുങ്കര സ്വദേശി ഹിമ ജോമോൻ. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വില്ലയിലിരുന്ന് ആവശ്യക്കാരന്റെ അഭിരുചിയിൽ ചേരുവകൾ ചാലിച്ച് ഹിമ ഒരുക്കുന്ന കേക്കിന് വൻ ഡിമാൻഡ്.
കംപ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയും അധ്യാപികയുമായ ഹിമയും കുടുംബവും ഖത്തറിൽനിന്ന് അബുദാബിയിൽ എത്തിയതോടെയാണ് കേക്ക് നിർമാണത്തിലേക്കു തിരിഞ്ഞത്. ആദ്യം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിച്ചപ്പോൾ ലഭിച്ച മികച്ച പ്രതികരണം മുതൽകൂട്ടാക്കിയാണ് തുടക്കം. ഓർഡർ പ്രവാഹമായതോടെ 2020 മുതൽ പ്രഫഷനലായി ചെയ്തുതുടങ്ങി. സമൂഹമാധ്യമങ്ങൾ വഴിയും ചില ഓർഡറുകൾ ലഭിക്കാറുണ്ടെന്നു ഹിമ പറയുന്നു.
ആവശ്യക്കാരന്റെ അഭിരുചിയിൽ കൈപുണ്യവും സർഗഭാവനയും ചേർത്ത് ഹിമ ഉണ്ടാക്കിയ കേക്ക് ഒരിക്കൽ കഴിച്ചവർ ഒട്ടേറെ തവണ വാങ്ങാനെത്തിയ അനുഭവങ്ങൾ ഹിമ പങ്കുവച്ചു.
കഴിഞ്ഞ വർഷം ക്രിസ്മസിന് 85 കിലോ പ്ലം കേക്കുകൾ മാത്രം ചെയ്തു. ഇത്തവണ കൂടുതൽ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും നാളെ വരെ മാത്രമേ ഓർഡർ സ്വീകരിക്കൂവെന്നും സൂചിപ്പിച്ചു. പരമ്പരാഗത മാതൃകയിൽ തയാറാക്കുന്ന പ്ലം കേക്കിന് 5 ദിവസം മുൻപെങ്കിലും ഓർഡർ നൽകണം. ക്രീം കേക്കിന് 2 ദിവസവും.
അടുത്ത വർഷം മുതൽ ലൈസൻസ് എടുത്ത് കേക്ക് നിർമാണം വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ്. സ്വന്തമായി പഠിച്ചായിരുന്നു ആദ്യ പരീക്ഷണങ്ങൾ. അതു വിജയിച്ചതോടെ കേക്കിലെ പുതിയ ഡിസൈനും മറ്റും സ്വായത്തമാക്കാനായി ഇരിങ്ങാലക്കുട, എറണാകുളം എന്നിവിടങ്ങളിൽനിന്ന് വിദഗ്ധ പരിശീലനം നേടി. ആർട്ടിസ്റ്റായ അച്ഛൻ തോമസിൽ നിന്ന് പൈതൃകമായി ലഭിച്ച കലാഭിരുചിയും കൂടി ചേർന്നതോടെ രുചിയിലും അഴകിലും കേക്കിന് ആരാധകർ വർധിച്ചു.
രസ്മലായ് കേക്കുകളുമാണ് ഹിമയുടെ മാസ്റ്റർ പീസ്. ഉപഭോക്താക്കളുടെ ഇഷ്ട കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുള്ള കേക്കുകൾക്കു പുറമേ ചോക്കലേറ്റ്, വനില, റെഡ് വെൽവറ്റ്, റെയിൻബോ, പ്ലം കേക്ക്, കപ് കേക്ക് തുടങ്ങി ആവശ്യപ്പെടുന്ന ഏതു കേക്കുകളും ഉണ്ടാക്കി നൽകുമെന്ന് ഹിമ പറയുന്നു. ഓയിൽഫീൽഡിൽ ജോലി ചെയ്യുന്ന ഭർത്താവ് ജോമോന്റെയും മക്കളായ രോഹൻ, തനു, തമിക എന്നിവരുടെയും മികച്ച പിന്തുണയുമുണ്ട്.