ജെഎൻ.1 സൗദിയിലും; പ്രചരിക്കുന്ന 'അപകടവാർത്ത'കളിൽ വാസ്തവമില്ലെന്ന് അധികൃതർ
Mail This Article
റിയാദ് ∙ കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സൗദിയിൽ കണ്ടെത്തി. പ്രാദേശികമായി കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം നിരീക്ഷിച്ചതായും അതോറിറ്റി വെളിപ്പടുത്തി. പുതിയ വകഭേദം സംബന്ധിച്ച് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. പുതിയ പകർച്ചവ്യാധിയെക്കുറിച്ച് പ്രചരിക്കുന്ന അപകടസാധ്യതകളിലും മുന്നറിയിപ്പുകളിലും സത്യമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
ജെഎൻ.1 വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായി വിഖായ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. മ്യൂട്ടേഷൻ വന്ന പുതിയ വേരിയന്റിന്റെ വ്യാപനം ഏകദേശം 36% ആണ്. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ല. നിരവധി രാജ്യങ്ങളിൽ പുതിയ വേരിയന്റ് ഉയർന്ന രീതിയിൽ പടർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവ ഉയർത്തുന്ന അപകടസാധ്യതകൾ കുറവാണെന്ന് അതോറിറ്റി വിലയിരുത്തി.
നിലവിലെ വാക്സീനുകൾ ജെഎൻ.1 ഉൾപ്പെടെയുള്ള കോവിഡ് -19 വൈറസിന്റെ എല്ലാ വകഭേദങ്ങളിൽ നിന്നും ഉണ്ടാകുന്ന ഗുരുതരമായ അണുബാധകൾക്കും മരണത്തിനും എതിരെ സംരക്ഷണം നൽകുന്നുവെന്നും അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.