ADVERTISEMENT

ഷാർജ ∙ മലീഹ മരുഭൂമിക്ക് സുവർണ ശോഭ സമ്മാനിച്ച് വിളഞ്ഞ ഗോതമ്പു പാടത്ത് വിളവെടുപ്പ് ഉത്സവം ആഘോഷമാക്കി ഭരണാധികാരിയും ജനങ്ങളും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തിയാണ് കൊയ്ത്തുത്സവത്തിനു നേതൃത്വം നൽകിയത്. ഇതു രണ്ടാം തവണയാണ് മലീഹയിൽ ഗോതമ്പ് വിളയിക്കുന്നത്. യുഎഇ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് കഴിഞ്ഞ മാർച്ചിലായിരുന്നു ഷാർജയിൽ ആദ്യ ഗോതമ്പ് ഉൽപാദനം. അന്നു 400 ഹെക്ടറിൽ കൃഷി ഇറക്കി 15,200 ടൺ ഗോതമ്പ് വിളവെടുത്തു. 1500 ഹെക്ടറിലായിരുന്നു ഇത്തവണത്തെ കൃഷി.

നവീന യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പിന്റെയും സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ ഷെയ്ഖ് സുൽത്താൻ നോക്കിക്കണ്ടു. ധാന്യവും വൈക്കോലും വേർതിരിക്കുന്നതും വൈക്കോൽ ശേഖരിച്ച് കൂട്ടി ഒതുക്കി കെട്ടുകളാക്കി സംഭരിക്കുന്നതുമെല്ലാം വീക്ഷിച്ചു. കൃഷിയിടത്തിൽ പര്യടനം നടത്തി മണ്ണും വിളവെടുത്ത ധാന്യങ്ങളും പരിശോധിച്ചു. ഷാർജയിൽ നേരത്തെ വിളവെടുത്ത ഗോതമ്പ് ഇവിടെ തന്നെ പൊടിച്ച് മാവാക്കി പരിവർത്തിപ്പിക്കുന്നതും ഇവ കൊണ്ട് നിർമിച്ച ഉൽപന്നങ്ങളും അദ്ദേഹം പരിശോധിച്ചു. കൃഷിസ്ഥലത്തിനോട് ചേർന്നു സജ്ജമാക്കിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഷെയ്ഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു. 1670 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ബയോടെക്നോളജി ലബോറട്ടറി ഉൾപ്പെടെ വിപുലമായ സൗകര്യമുണ്ട്. ഗോതമ്പിന്റെ ജനിതക വിശകലനത്തിന് ഉതകുന്ന ലാബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. യുഎഇ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഗോതമ്പ് കൃഷിയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി സമർപ്പിച്ച പരീക്ഷണ ഫാമും അദ്ദേഹം സന്ദർശിച്ചു.  

wheat-farm-in-maleeha3
മൃദുവായ ഗോതമ്പ് ഇനങ്ങൾ ഉൾക്കൊള്ളുന്ന പരീക്ഷണ ഫാം ഷാർജ ഭരണാധികാരി സന്ദർശിച്ചു. ചിത്രം: വാം

ഗൃഹപാഠത്തിന്റെ വിജയം
വിത്തു വിതയ്ക്കുന്നതിനും നടുന്നതിനും വിളവെടുക്കുന്നതിനും ഉപയോഗിക്കുന്ന നൂതനവും പരമ്പരാഗതവുമായ സംവിധാനങ്ങൾ പഠന വിധേയമാക്കിയാണ് അത്യാധുനിക സംവിധാനങ്ങളോടെ മലീഹയിൽ കൃഷിയിറക്കാൻ തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണം വിജയിച്ചതോടെ ഇത്തവണ വിപുലപ്പെടുത്തി.

wheat-farm-in-maleeha
മലീഹയിലെ ഗോതമ്പ് ഫാമിൽ രണ്ടാംഘട്ട വിളവെടുപ്പ് സീസൺ ആരംഭിച്ചു. ചിത്രം: വാം

കുറഞ്ഞ നിരക്കിൽ ജലം, വൈദ്യുതി
കൃഷിയിടങ്ങൾ വികസിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രത്യേക ഫാമുകൾ സ്ഥാപിക്കുന്നതിലും ഷാർജ സർക്കാരുമായി സഹകരിക്കാൻ കർഷകരോട് ആഹ്വാനം ചെയ്തു. മികച്ച ഉൽപാദനം ഉറപ്പാക്കാൻ ആവശ്യമായ ഉപദേശ, നിർദേശങ്ങൾ നൽകുന്നതോടൊപ്പം കുറഞ്ഞ നിരക്കിൽ വൈദ്യുതി, ജല സേവനങ്ങളും കർഷകർക്ക് വാഗ്ദാനം ചെയ്തു.  ആരോഗ്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതും ദോഷകരമായ രാസവസ്തുക്കൾ ഇല്ലാത്തതുമാവണം വിളകൾ എന്നാണ് നിബന്ധന.

maleeha-harvest-sheikh-sultan-bin-khasimi
ഗോതമ്പ് വിളവെടുപ്പ് വീക്ഷിക്കുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

ഹൈടെക് കൃഷി
നിർമിത ബുദ്ധി, സെൻസർ ഉൾപ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു കൃഷി. മണ്ണിലെ ജലത്തിന്റെയും മൂലകങ്ങളുടെയും അളവും പോരായ്മയുമെല്ലാം ഇതുവഴി മനസ്സിലാക്കാം. വിത്തിടുന്നതിനും പറിച്ചു നടുന്നതിനും ജലസേചനത്തിനും നിരീക്ഷണത്തിനുമെല്ലാം ഓട്ടമാറ്റിക് സംവിധാനം ഏർപ്പെടുത്തിയതും മരുഭൂമിയിൽ കൃഷി വിജയകരമാക്കി. സമയവും അധ്വാനവും ലാഭിക്കുന്നതോടൊപ്പം ഫലവും ഇരട്ടിയാക്കി. വിലപ്പെട്ട ജലം പാഴായിപ്പോകുന്നതും കുറയ്ക്കാനായി. 

wheat-farm-in-maleeha2
ഫാമിന്റെ മൊത്തം കൃഷിസ്ഥലം 1,428 ഏക്കറായി മാറ്റി. ചിത്രം: വാം

ജലസംഭരണത്തിന് വിപുലമായ സംവിധാനം
കൃഷിക്ക് ആവശ്യമായ വെള്ളം സംഭരിക്കാനായി 48,000 ക്യുബിക് മീറ്റർ ശേഷിയുള്ള കുളവും മണിക്കൂറിൽ 430 ക്യുബിക് മീറ്റർ വെള്ളം പമ്പ് ചെയ്യാനുള്ള 9 പമ്പുകളടങ്ങിയ പമ്പ് റൂമും സ്ഥാപിച്ചു. വരാനിരിക്കുന്ന 2 ദിവസത്തെ കാലാവസ്ഥ പ്രവചിക്കാനുള്ള സംവിധാനം സ്ഥാപിച്ചതോടെ മുൻകരുതൽ സ്വീകരിക്കലും എളുപ്പമാക്കി.

English Summary:

Second phase of harvesting season has started at the wheat farm in Maleeha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com