ADVERTISEMENT

ഷാർജ ∙ മുരളി മംഗലത്ത് എന്ന മുരളിമാഷ് നോമ്പ് കവിതകളുടെ പത്താം വർഷത്തിലേക്കു കടക്കുന്നു. ശരീരത്തിലെയും മനസ്സിലെയും ദുർമേദസ്സുകൾ ഉരുക്കിക്കളയുന്ന ഈ റമസാനിലെയും എല്ലാ ദിവസവും ഓരോ കവിത വീതം ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു.

അവ സമൂഹമാധ്യമങ്ങളിലൂടെ വായിക്കാൻ വേണ്ടി ആളുകൾ കാത്തിരിക്കുന്നു. ഇസ്‌ലാം മതത്തെയും നബിചര്യകളെയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള, പ്രവാസ ലോകത്തെ മുതിർന്ന അധ്യാപകനും കവിയുമായ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നുവീഴുന്നതെല്ലാം പ്രകാശം ചൊരിയുന്ന കാവ്യമുത്തുകൾ. ഇതുവരെ മറ്റൊരു കവിക്കും അവകാശപ്പെടാനാകാത്ത നോമ്പുകവിതകൾ ദശവാർഷികം ആഘോഷിക്കുന്ന വേളയിൽ അതിന് പിന്നിലെ സർഗവേദനകള്‍ മനോരമ ഓൺലൈനുമായി പങ്കിടുകയാണ് അദ്ദേഹം.

poems-of-murali-mangalath-ramadan-fasting

∙ റമസാനിൽ അജ്മാൻ വേദിയിലെ പ്രസംഗം വഴിത്തിരിവായി
2015 മാർച്ച് മുതലാണ് നോമ്പുകാലത്തെ കവിതയെഴുത്ത് മുരളി മാഷിന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീരുന്നത്. മൂന്ന് ദശാബ്ദത്തോളം ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ദുബായിലെ വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങിയപ്പോൾ പുത്തൻ ജീവിതത്തിനു വഴി തുറന്നുകിട്ടാൻ ആത്മീയതയുടെ ആഴങ്ങളിൽ അഭയം കണ്ടെത്തിയ അദ്ദേഹം അതിന് കൂട്ടുപിടിച്ചത് വ്രതമാസത്തെയും.

poems-of-murali-mangalath-ramadan-fasting

2015 മാർച്ച് ആ വർഷത്തെ നോമ്പുമാസത്തിന്റെ ഭാഗംകൂടി ആയിരുന്നു. അതിനുമുമ്പും നോമ്പിനെക്കുറിച്ച് യുഎഇയിലെ വിവിധ വേദികളിൽ നിരന്തരം സംസാരിക്കാറുണ്ടായിരുന്നെങ്കിലും സ്വന്തം ജീവിതം കൊണ്ടുതന്നെ അതിൽ അലിഞ്ഞുചേർന്നത് ആ വർഷം മുതലായിരുന്നു. അക്കൊല്ലം അജ്‌മാനിലെ ഒരു വേദിയിലെ നോമ്പുതുറയിൽ വ്രതാനുഷ്ഠാനത്തിന്റെ സദ്‌ഫലം തന്നെ തേടിയെത്തിയത് യാദൃച്ഛികമോ ദൈവനിശ്ചയമനുസരിച്ചോ ആയിരുന്നുവെന്നാണ് മാഷ് വിശ്വസിക്കുന്നത്. നോമ്പനുഷ്‌ഠാനത്തിന്റെ പുണ്യസിദ്ധിയായിത്തന്നെ ആ വഴിത്തിരിവിനെ കാണാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതും. അവിടെ വികാരാധീനനായി മാഷവതരിപ്പിച്ച കവിതയും പ്രസംഗവും വേദിയിലുണ്ടായിരുന്ന അജ്‌മാനിലെ ഒരു പ്രമുഖ വ്യക്തിയെ വല്ലാതെ സ്പർശിക്കുന്നു. നോമ്പു തുറന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടം കിട്ടിയത് അദ്ദേഹത്തിന്റെ തൊട്ടരികിൽ. അദ്ദേഹവും നോമ്പിന്റെ വിശുദ്ധഭാവത്തിൽ ഹൃദയംഗമമായിത്തന്നെ അലിഞ്ഞുചേർന്നിരുന്ന ഒരാളായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അദ്ദേഹം മാഷിനെക്കുറിച്ച് സ്നേഹവാത്സല്യങ്ങളോടെ അന്വേഷിക്കുന്നു. തന്റെ അപ്പോഴത്തെ അവസ്ഥ വിവരിച്ചപ്പോൾ അന്നുതന്നെ മെയിലിൽ സി വി അയയ്ക്കാനും തന്നെ വന്നു കാണാനും ആവശ്യപ്പെടുന്നു.

poems-of-murali-mangalath-ramadan-fasting
മുരളി മംഗലത്ത്

ശരിക്കും മാഷിന്റെ പുനർജന്മത്തിലേക്കുള്ള വഴി തന്നെയായിരുന്നു അപരിചിതനായ ആ വ്യക്തിയിലൂടെ ദൈവം അനുഗ്രഹമായി തന്നിലർപ്പിച്ചതെന്ന് മാഷ് ഉറച്ചുവിശ്വസിക്കുന്നു. അജ്‌മാൻ അൽ അമീർ ഇംഗ്ലിഷ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജേക്കബ് ആയിരുന്നു ആ വിശിഷ്‌ടവ്യക്‌തി. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ മാഷിന് നൂറു നാവാണ്. 

അൽ അമീർ സ്കൂൾ നോമ്പുതുറയിൽ സ്കൂൾ മാനേജ്മെന്റിനോടൊപ്പം മുരളി മംഗലത്ത്.
അൽ അമീർ സ്കൂൾ നോമ്പുതുറയിൽ സ്കൂൾ മാനേജ്മെന്റിനോടൊപ്പം മുരളി മംഗലത്ത്.

∙ പ്രിയ വിദ്യാലയത്തിൽ ദശവാർഷികം
അൽ അമീർ സ്‌കൂളിലെ അധ്യാപനത്തിന്റെ പത്താം വർഷത്തിലൂടെയാണ് മാഷ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ നോമ്പെഴുത്തും ആ സ്‌കൂൾ കുടുംബത്തിന്റെ മതേതരസ്വഭാവത്തിന്റെ മുദ്രയായി അവരിലേക്കെത്തിക്കാൻ മുൻകൈയെടുത്തു. മാഷിനെ പ്രോത്സാഹിപ്പിക്കുന്നതിൽ വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീനും ഏറെ തത്പരനാണ്. സ്കൂൾ ചെയർമാൻ എ. കെ. അബ്ദുൽ സലാമും പ്രോത്സാഹനം നൽകുന്നതിൽ ഒട്ടും പിന്നിലല്ല. അൽ അമീർ ഫാമിലി ഗ്രൂപ്പിൽ ആ കവിതകൾ ജാതിമതഭേദമെന്യേ എല്ലാവരും വളരെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. അൽ അമീർ നോമ്പുതുറവേദിയിൽ മാഷിന്റെ പ്രകാശം പരത്തുന്ന വാക്കുകളും വർഷങ്ങളായി സ്ഥിരസാന്നിധ്യമാണ്.

poems-of-murali-mangalath-ramadan-fasting
മുരളി മംഗലത്ത്.

∙ നോമ്പെഴുത്ത് ‌ഒരു തപസ്സ്
ഓരോ വർഷം കഴിയുമ്പോഴും മാഷിന് നോമ്പെഴുത്ത് ഒരു തപസ്സ് തന്നെയാണ്. ഈ വർഷം മാർച്ച് തുടക്കത്തിൽത്തന്നെ നോമ്പു കവിതകൾ എഴുതിത്തുടങ്ങി. നിർത്താതെ നാൽപ്പതോളം കവിതകളാണ് രചിച്ചത്. ഈ ദിനങ്ങളിൽ മറ്റൊരു കവിതയ്ക്കും സ്ഥാനമില്ല. പകൽ മുഴുവൻ കവിതയുടെ പിന്നാലെ അലയുന്ന മാഷ് രാത്രി പുലരുംവരെ ഹൃദയത്തിൽ സൂക്ഷിച്ച വരികൾ കടലാസിൽ പകർത്താനുള്ള കഠിനയജ്ഞമാണ് നടത്തുക. ഇസ്‌ലാമിക ചരിത്രവും നബിജീവിതവും വ്രതവിശുദ്ധിയുമെല്ലാം കവിതകൾക്ക് വിഷയമാകുന്നു. യുഎഇയിൽ ഇന്നുള്ള ഏറ്റവും അനുഭവസമ്പത്തുള്ള മലയാളാധ്യാപകന് ഭാഷയുടെ കൃത്യതയിലും ലാവണ്യത്തിലും കർശനനിർബന്ധങ്ങളുമുണ്ട്. 

poems-of-murali-mangalath-ramadan-fasting
മുസ്തഫ

∙ മുസ്തഫ നൽകുന്ന ചിത്രരൂപം മനോഹരം
ഇപ്രാവശ്യം പ്രവാസി എഴുത്തുകാരൻ മുസ്‌തഫ പെരുമ്പറമ്പത്ത് 30 കവിതകൾക്കും മനോഹരമായ ചിത്രങ്ങൾ നൽകിയത് അവ വായനക്കാരെ ആകർഷിക്കുന്നതിൽ ഏറെ സഹായകമായി. 2022 –ൽ ദുബായ് കെ എം സി സി മുൻകൈയെടുത്ത് അഷ്‌റഫ് കൊടുങ്ങലൂരിന്റെ നേതൃത്വത്തിൽ മാഷിന്റെ മുൻവർഷത്തെ നോമ്പുകവിതകൾ 'നോമ്പുയിര്' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ വർഷം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ  ആ കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെട്ടു. താൻ ഇതുവരെ എഴുതിയ നൂറോളം കവിതകൾ കനപ്പെട്ട ഒരു കവിതാസമാഹാരമായി ഇറക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് ഇപ്പോൾ മുരളി മാഷ്.

English Summary:

Poems of Murali Mangalath - Ramadan fasting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com