പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് സൗദി അറേബ്യ
Mail This Article
ജിദ്ദ∙പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് സൗദി അറേബ്യ. സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തതായി അറിയിക്കുന്നതിനിടെയാണ് പ്രതിയുടെ പേര് വിവരങ്ങൾ മക്ക പൊലീസ് വെളിപ്പെടുത്തിയത്. അറസ്റ്റിലായ ഈജിപ്ഷ്യൻ പൗരൻ വാലിദ് അൽ സയ്യിദ് അബ്ദുൾ ഹമീദിനെതിരെ നിയമനടപടികൾ സ്വീകരിച്ചു. അതിനുപുറമെ, സ്ത്രീയെ ശല്യപ്പെടുത്തിയതിന് സൗദി പൗരനായ നാസർ ഹാദി ഹമദ് അൽ സലാഹിനെയും അറസ്റ്റ് ചെയ്തതായി ജിദ്ദ ഗവർണറേറ്റ് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
പീഡനക്കേസിൽ ശിക്ഷക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും 100,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും. ഇര ഒരു കുട്ടിയാണെങ്കിലോ, ജോലിസ്ഥലത്ത്, പഠനസ്ഥലം, അഭയകേന്ദ്രം അല്ലെങ്കിൽ പരിചരണ കേന്ദ്രം എന്നിവിടങ്ങളിലാണ് കുറ്റകൃത്യം സംഭവിക്കുന്നതെങ്കിലോ, കുറ്റവാളിയും ഇരയും ഒരേ ലിംഗക്കാരാണെങ്കിലോ, കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇര ഉറങ്ങുകയോ അബോധാവസ്ഥയിലോ അല്ലെങ്കിൽ സമാനമായ ഏതെങ്കിലും അവസ്ഥയിലോ ആണെങ്കിലും നിയമമനുസരിച്ച് ശിക്ഷ അഞ്ച് വർഷത്തിൽ കൂടാത്ത തടവും 300,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും.
.