വെള്ളക്കെട്ട് താണ്ടി, സന്നദ്ധസംഘങ്ങൾ; മുൻനിരയിൽ മലയാളി വനിതകളും
Mail This Article
ഷാർജ/ദുബായ് ∙ മഴക്കെടുതികളെ വനിതകളക്കമുള്ള സംഘങ്ങൾ ഒറ്റക്കെട്ടായി നേരിടുന്ന സുന്ദര കാഴ്ചകൾക്ക് സാക്ഷിയായി യുഎഇ. ദുരിതബാധിതരായ പതിനായിരങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ രാപകൽ ഓടിനടക്കുകയാണ് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നൂറുകണക്കിന് വൊളന്റിയർമാർ.
വിശപ്പിന്റെ വിളികൾ വാട്സാപ്പിലൂടെ പങ്കുവച്ചപ്പോൾ ആദ്യ മണിക്കൂറിൽ ലഭിച്ചത് 60 പാക്കറ്റ് ഭക്ഷണപ്പൊതികളാണെങ്കിൽ ഇപ്പോഴത് 500 ആയി ഉയർന്നതായി വൊളന്റിയറർമാരായി പ്രവർത്തിക്കുന്ന അഞ്ജനയും സുഹൃത്തുക്കളും പറയുന്നു. 10 വനിതകളുടെ നേതൃത്വത്തിൽ 25 കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഭക്ഷണവിതരണത്തിനു ചുക്കാൻ പിടിക്കുന്നത്. വാർത്തകളിലൂടെയും മറ്റും അറിഞ്ഞ് പുതിയ ആളുകളും ചില റസ്റ്ററന്റുകളും ഭക്ഷണം കൈമാറാൻ സന്നദ്ധത അറിയിക്കുന്നുണ്ട്. ഇവ ശേഖരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി, ഏകത, ഓർമ, ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെയും സഹായത്തോടെയാണ് ആവശ്യക്കാരിലെത്തിക്കുന്നത്.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കു ചെറിയ വള്ളത്തിൽ അവശ്യസാധനങ്ങൾ എത്തിച്ചു വേണം താമസക്കാർക്കു വിതരണം ചെയ്യാൻ. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയെങ്കിലും അത് വകവയ്ക്കാതെയാണ് വൊളന്റിയർമാരുടെ പ്രവർത്തനം. ഷാർജയിലെ അബുഷഗാറ, അൽഖാസിമിയ, അൽമജാസ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ടിന് ഇനിയും ശമനമായില്ല.
ഇവിടെ ജനജീവിതം സാധാരണ നിലയിലാകുംവരെ സഹായം തുടരേണ്ടിവരും.ഹോട്ടലുകളിലേക്കും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കും മാറാനും പലർക്കും വൊളന്റിയർമാർ സൗകര്യം ഒരുക്കി. വലിയ വാഹനങ്ങൾ എത്തിച്ചാണ് പലരെയും മാറ്റിയത്. സത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യം വന്നതോടെ ലേഡീസ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്.