മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം: ബിൽ അടയ്ക്കാൻ ബാക്കി, മൃതദേഹം വിട്ടുകിട്ടിയില്ല; കണ്ണീരോടെ കുടുംബം
Mail This Article
ഗുരുവായൂർ ∙ ദുബായിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം കാത്ത് 12 ദിവസമായി ഒരമ്മയും 3 മക്കളും കണ്ണീരുമായി കഴിയുന്നു. കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ്കുമാർ (59) ദുബായിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ മരിച്ചത് ഏപ്രിൽ 22നാണ്. ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നാണു വിവരം.
ദുബായിൽ വാഹനം ഓടിച്ചിരുന്ന സുരേഷ്കുമാർ ഏപ്രിൽ 5നാണ് പനിയെ തുടർന്നു സുഹൃത്തിനൊപ്പം ആശുപത്രിയിലേക്കു നടന്നുപോയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. സംസാരിക്കാൻ കഴിയാതെയായി. 14 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. 22ന് മരിച്ചു. ആശുപത്രിയിൽ പോകുന്നതിനു മുൻപ് സുരേഷ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാൽ നാട്ടിൽ എത്തുമെന്ന് മകളോട് പറയുകയും ചെയ്തു.
സുരേഷ്കുമാറിന്റെ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളെയും അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. 3 മക്കളാണ് അവർക്ക്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് ഈ കുടുംബം.