ADVERTISEMENT

ദുബായ് ∙ സൗദി അറേബ്യയില്‍ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍റെ പ്രതിഫലം ചർച്ചയായിരിക്കുകയാണ്. ഏഴര ലക്ഷം സൗദി റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. ക്രിമിനല്‍ കേസുകളില്‍ രണ്ട് തരത്തില്‍ കോടതിയെ സമീപിക്കാം. പൊലീസില്‍ പരാതി നല്‍കി പൊലീസ് വഴി കോടതിയെ സമീപിക്കാം.

അങ്ങനെയെങ്കില്‍ സർക്കാർ പ്രോസിക്യൂഷന്‍ അല്ലെങ്കില്‍ സർക്കാർ അഭിഭാഷകനാണ് വാദിഭാഗത്തിനായി ഹാജരാവുക. അതായത് സർക്കാരായിരിക്കും ഇവർക്കുളള പ്രതിഫലം നല്‍കുക. വിദഗ്ധനിയമസഹായം വേണമെങ്കില്‍ വാദിഭാഗത്തിന് നേരിട്ട് അഭിഭാഷകനെ നിയമിക്കാം. ഈ അഭിഭാഷകനുളള പ്രതിഫലത്തുക വാദിഭാഗമാണ് നല്‍കേണ്ടത്. വാദിഭാഗം കോടതിയെ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ സമീപിക്കുകയാണെങ്കില്‍ വാദി ഭാഗത്തിനായി ഹാജരാകുന്ന അഭിഭാഷകനുളള പ്രതിഫലം വാദിഭാഗം തന്നെയാണ് നല്‍കുക. മറ്റൊന്ന് കോടതി ചെലവുകളാണ്. സാഹചര്യങ്ങള്‍ വിലയിരുത്തി അതാത് കോടതി ജഡ്ജിമാർക്ക് കോടതി ചെലവ് പ്രതിഭാഗം വഹിക്കണമെന്ന് വിധിയില്‍ ഉള്‍പ്പെടുത്താം. നിയമചെലവുകളും കോടതി ചെലവുകളുമെല്ലാം കോടതിയുടെ പരിധിയില്‍ വരുന്നതാണ്. അബ്ദുൽ റഹീമിന്‍റെ കേസിന്‍റെ കാര്യത്തില്‍ കേസിന്‍റെ പൂർണവിവരങ്ങള്‍ അറിയാതെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക സാധ്യമല്ല. എന്നാല്‍ ദയാധനത്തിന്‍റെ പരിധിയില്‍ ഇസ്ലാമികമായോ നിയമപരമായ ഉത്തരവാദിത്തമായോ അഭിഭാഷകന്‍റെ പ്രതിഫലം ഉള്‍പ്പെടുത്തിയിട്ടില്ല. അഭിഭാഷകന്‍റെ പ്രതിഫലം കോടതി-നിയമ ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നുളളതില്‍ വ്യക്തത വരണമെങ്കില്‍ കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍ അറിയണം. അഭിഭാഷകരുടെ പ്രതിഫലം സംബന്ധിച്ച് യുഎഇ നിയമ വ്യവസ്ഥ പറയുന്നതെന്തെന്ന് വിശദീകരിക്കുകയാണ് നിയമവിദഗ്ധനായ ഷബീല്‍ ഉമ്മർ

യുഎഇയില്‍ അഭിഭാഷകരുടെ പ്രതിഫലവും പ്രവർത്തനവും സംബന്ധിച്ചുളള കാര്യങ്ങള്‍ സിപിസി (സിവില്‍ പ്രൊസീജിയർ കോഡ്) അഡ്വക്കസി ലോ എന്നിവയിലാണ് വ്യക്തമാക്കിയിട്ടുളളത്. അഭിഭാഷകന്‍റെ പ്രതിഫലം സംബന്ധിച്ചകാര്യങ്ങള്‍ വ്യക്തമാക്കുന്നത്  സിപിസി ആർട്ടിക്കിള്‍ 133, ആർട്ടിക്കിള്‍ 46 മുതല്‍ 58 വരെയുളള ഫെഡറല്‍ നിയമം 34/ 2022 (അഡ്വക്കസി നിയമം) ത്തിലാണ്. മൂന്ന് തരം കോടതികളാണ് യുഎഇയിലുളളത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി, അപ്പീല്‍ കോടതി, സുപ്രീം/കസേഷന്‍ കോടതി. ഈ മൂന്ന് കോടതിയിലേയും അഭിഭാഷകരുടെ പ്രതിഫലത്തിലും വ്യത്യാസമുണ്ട്. യുഎഇയില്‍ ഏഴ് എമിറേറ്റുകളിലും നിയമപരമായ കാര്യങ്ങളില്‍ വ്യത്യാസമുണ്ട്. രാജ്യത്തിന് പൊതുവായ നിയമവ്യവസ്ഥയുണ്ടെങ്കിലും ഓരോ എമിറേറ്റിലും സ്വതന്ത്രമായ നിയമസംഹിതയുമുണ്ട്.

സിപിസി ആർട്ടിക്കിള്‍ 133 മുതല്‍ 136 വരെയാണ് ഇതുസംബന്ധിച്ചുളള കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. കോടതി നിയമ ചെലവുകളുടെ കാര്യത്തിലും ഇത്തരത്തിലുളള വ്യത്യാസങ്ങളുണ്ട്. സിപിസി നിയമം 42 ല്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് ഇതനുസരിച്ച് റാസല്‍ ഖൈമ എമിറേറ്റില്‍ ലോ നമ്പർ 9 / 2016 ലാണ് കോടതി നിയമ ചെലവുകളുടെ കാര്യങ്ങള്‍ പറയുന്നത്. അബുദബിയില്‍ ലോ നമ്പർ 13/ 2017, ദുബായില്‍ ലോ നമ്പർ  21/ 2015  എന്നിവയാണ് കോടതി നിയമ ചെലവുകള്‍ എങ്ങനെയായിരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. കോടതി ഫീസുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ ഫെഡറല്‍ ലോ നമ്പർ 13 /2016 ലാണ് പറയുന്നത്. അഭിഭാഷകനായും നിയമവിദഗ്ധനായും യുഎഇയില്‍ പ്രവർത്തിക്കാം. ഈ രണ്ടു ജോലികളുടെയും മാനദണ്ഡങ്ങള്‍ പ്രവർത്തന വ്യവസ്ഥകള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഫെഡറല്‍ ലോ നമ്പർ 34 /2022. ആർട്ടിക്കിള്‍ 46 മുതല്‍ 58 വരെയാണ് പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നത്. പ്രഫഷണല്‍ പെരുമാറ്റവും ധാർമ്മികതയും സംബന്ധിച്ച കാര്യങ്ങള്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഡിസിഷന്‍ നമ്പർ 666/ 2015 ലാണ് പറയുന്നത്. അഭിഭാഷകന്‍ കൂടുതല്‍ ഫീസ് വാങ്ങിയെന്നതടക്കമുളള പരാതികള്‍ പരിഗണിക്കുന്നത് ഇത് പ്രകാരമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു കേസ് അഭിഭാഷകനെ ഏല്‍പിക്കുമ്പോള്‍ വക്കാലത്തിനൊപ്പം പവർ ഓഫ് അറ്റോർണി കൂടെ നല്‍കേണ്ടതുണ്ട്. അതോടൊപ്പം ഒരു സമാന്തരകരാറുമുണ്ടെങ്കില്‍ ഉചിതമായ. ഫീസ് സംബന്ധിച്ച കാര്യങ്ങളെല്ലാം ഇതില്‍ പ്രതിപാദിക്കാം.

മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഡിസിഷന്‍ നമ്പർ 666/ 2015ലെ ആർട്ടിക്കിള്‍ നമ്പർ 4–ൽ ആണ് അഭിഭാഷകനും ക്ലെയന്‍റും തമ്മിലുളള ഫീസുള്‍പ്പടെയുളള കാര്യങ്ങള്‍ എങ്ങനെയാകണമെന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. എതിർഭാഗം അഭിഭാഷകന്‍റെ പ്രതിഫലമുള്‍പ്പടെയുളള കാര്യങ്ങള്‍ സന്ദർഭം അനുസരിച്ച് കോടതി ചെലവില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത് കോടതിയുടെ വിവേചന അധികാരമാണ്. കൂടാതെ സിപിസി ആർട്ടിക്കിള്‍ 133 സെഷന്‍ 1 -ലാണ് കോടതി വിധിയില്‍ നിയമ-ചെലവുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറയുന്നത്. കോടതി ചെലവും കേസുമായി ബന്ധപ്പെട്ട തുകയും രണ്ടായി കോടതി വിധിന്യായമുണ്ടാകാറില്ല. ഒരു കേസുമായി ബന്ധപ്പെട്ടുളള ചെലവുകള്‍ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിയുടെ വിവേചനാധികാരമാണ്. സിപിസി ആർട്ടിക്കിള്‍ 134,135, 136 ല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

(വിവരങ്ങള്‍ക്ക് കടപ്പാട്: അഡ്വക്കറ്റ് ഷബീല്‍ ഉമ്മർ, നിയമവിഭാഗം മേധാവി വി.ഗ്രൂപ്പ് ഇന്‍റർനാഷനല്‍)

English Summary:

Here is What the UAE Law Says on Lawyer's Fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com