ADVERTISEMENT

മയാമി ∙ മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ എന്ന വിഷയത്തിൽ  ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിൽ നടന്ന ചർച്ച പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു. പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്റ്റർ സെക്രട്ടറി ഷോളി കുമ്പിളുവേലിൽ മോഡറേറ്ററായിരുന്ന പരിപാടിയിൽ ട്വന്റി ഫോർ ന്യൂസ് ചീഫ് സബ് എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ, മാതൃഭൂമി ന്യൂസിലെ ഡപ്യൂട്ടി എഡിറ്റർ  അഭിലാഷ് മോഹൻ, ന്യൂയോർക്ക് ചാപ്റ്റർ  അംഗങ്ങൾ തുടങ്ങിയവർ ചർച്ച നയിച്ചു.

press1

സമൂഹ മാധ്യമങ്ങളിൽ ഉപകാരപ്രദമായ ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിൽക്കൂടി, രാഷ്ട്രീയപ്പാർട്ടികളും മത-വർഗീയ പാർട്ടികളും നേതൃത്വം നൽകുന്ന ഗ്രൂപ്പുകളാണ് മാധ്യമരംഗത്തെയും സമൂഹത്തെ തന്നെയും മലീമസമാക്കുന്നതെന്ന് ഷോളി കുമ്പിളുവേലിൽ വിലയിരുത്തി. ഗുണ്ടാസംഘങ്ങൾക്ക് സമാനമാണ് ഇത്തരക്കാരുടെ പ്രവർത്തനം. മുഖമില്ലാതെ പല പേരുകളിൽ പ്രത്യക്ഷപ്പെടുന്ന കടന്നൽക്കൂട്ടങ്ങൾ എന്നും സമൂഹമാധ്യമങ്ങളിലെ ഈ വെല്ലുവിളികളെ അദ്ദേഹം വിശേഷിപ്പിച്ചു. കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിൽ കൊണ്ടെത്തിക്കുന്നതടക്കം ഗൗരവതരമായ വിഷയങ്ങൾ ഇതുമൂലമുണ്ടാകുന്നതായും ഷോളി കുമ്പിളുവേലിൽ ചൂണ്ടിക്കാട്ടി.

press2

സത്യം വെളിപ്പെട്ടുവരുമ്പോഴേക്കും നുണ ലോകം സഞ്ചരിച്ചിരിക്കും എന്ന പഴഞ്ചൊല്ല് ക്രിസ്റ്റീന ചെറിയാൻ ചൂണ്ടിക്കാട്ടി.  യഥാർത്ഥ ലോകത്തിന് പാരലലായൊരു വെർച്വൽ ലോകമുണ്ടെന്നും അവർ വിലയിരുത്തി. പണിപഠിച്ച മാധ്യമപ്രവർത്തകർ  ക്രോസ്-ചെക്ക് ചെയ്ത് മാത്രം കൃത്യമായ വാർത്ത ജനസമക്ഷം എത്തിക്കാൻ ശ്രമിക്കുമ്പോൾ യാതൊരു ഉത്തരവാദിത്തബോധവുമില്ലാത്ത ഒരുകൂട്ടർ വാസ്തവം എന്തെന്ന് ചിന്തിക്കാതെ കേൾക്കുന്നതൊക്കെയും പ്രചരിപ്പിക്കുന്നു. തിരിച്ചെടുക്കാനാകാത്ത നുണപ്രചാരണങ്ങൾ എന്നുമൊരു ഭീഷണിയാണ്.

സോഷ്യൽ എഞ്ചിനീയറിങ് വഴി ഉണ്ടാക്കിയെടുത്ത പൊതുബോധം 2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി വന്നു എന്ന ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അഭിലാഷ് മോഹൻ സംസാരിച്ചത്. പുതിയ ഭരണാധികാരിയെ സൃഷ്ടിക്കാൻപോലും സമൂഹ മാധ്യമങ്ങൾക്ക് കഴിയുന്നു എന്നും എല്ലാ ജനാധിപത്യങ്ങൾക്കും ഇത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളെക്കാൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വളർന്നു. സോഷ്യൽ മീഡിയയ്ക്ക് എഡിറ്റർ ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാമെന്ന അവസ്ഥയുണ്ട്. നിരന്തരമായി ഉത്പാദിക്കപ്പെടുന്ന കള്ളങ്ങൾ ആളുകളുടെ മനസ്സ് മാറ്റും. തെറ്റോ അബദ്ധമോ വാർത്തയാകുന്നതല്ല, ആസൂത്രിതമായി മോശം ലക്ഷ്യത്തോടെ നുണ പ്രചരിപ്പിക്കുന്നതാണ് നമ്മൾ അഭിസംബോധന ചെയ്യുന്ന പ്രശ്നം.1945 ൽ അണുബോംബ് വിനാശത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ രൂപീകരിച്ചതുപോലെ, വ്യാജവാർത്ത എന്ന ആറ്റംബോംബ് വിതയ്ക്കുന്ന ഭീഷണിയെ ചെറുക്കാൻ സംവിധാനം വേണമെന്ന് 2021ൽ  മാധ്യമരംഗത്തെ നൊബേൽ സമ്മാനം ഏറ്റുവാങ്ങിയവർ പറഞ്ഞതും അദ്ദേഹം ചർച്ചയിൽ ഉദ്ധരിച്ചു.

കാണുന്നതുപോലും വിശ്വസിക്കാൻ സാധിക്കില്ല, ആരുടെ പ്രഭാഷണവും ഏതുതരം ചിത്രവും വ്യാജമായി നിർമ്മിക്കുക ഇന്ന് സാധ്യമാണ്. പണംകൊടുക്കുന്ന സിനിമകൾക്ക് പോസിറ്റീവ് റിവ്യൂ നൽകുകയും മറ്റുള്ളവയെ താറടിക്കുന്നതിനുമെതിരായി  നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതും സമൂഹമാധ്യമം ചെലുത്തുന്ന വിപരീത സ്വാധീനത്തിന്റെ ഫലമാണ്. ബ്രേക്കിങ് ന്യൂസിന്റെ സമ്മർദ്ദങ്ങൾക്കും റേറ്റിങ് മത്സരങ്ങൾക്കും ഇടയിൽ നിന്നുകൊണ്ടും മുഖ്യധാരാ മാധ്യമങ്ങൾ സത്യം ജനസമക്ഷം എത്തിക്കാൻ എടുക്കുന്ന ഉത്തരവാദിത്തം, സമൂഹ മാധ്യമങ്ങളിലെ സ്വയംപ്രഖ്യാപിത ജേർണലിസ്റ്റുകളിൽ നിന്ന്  പ്രതീക്ഷിക്കാനാവില്ല.

ട്രോൾ ആർമികളെയും സൈബർ പോരാളികളെയും രാഷ്ട്രീയ പാർട്ടികൾ ഭീകരമാംവിധം വളർത്തുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ ആർടിഫിഷ്യൽ ഇന്റലിജൻസ് സൈബർ പോരാളികളുടെ റോൾ പൂർണമായി ഏറ്റെടുത്താൽ, അത് വലിയ നാശത്തിലേക്ക് നീങ്ങുമെന്നും ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ മത്സരം വിട്ട് ഒത്തുചേർന്ന് എല്ലാ മുഖ്യധാരാമാധ്യമങ്ങളും കണ്ടെത്തണമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. ടാജ് മാത്യു, റെജി ജോർജ്, മധു കൊട്ടാരക്കര, സജി എബ്രഹാം, സുനിൽ ട്രൈസ്റ്റാർ, രാജു പള്ളത്ത്, ഡോ. കൃഷ്ണ കിഷോർ, ജോർജ് തുമ്പയിൽ, ജോർജ് ജോസഫ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബിനു കൈരളി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com